പങ്കജ് മിശ്ര
(ബ്ലൂംബര്‍ഗ്)
പാശ്ചാത്യര്‍ ഏകദേശം പത്ത് വര്‍ഷത്തോളം ഏര്‍പ്പെടുത്തിയ ഭ്രഷ്ടിന്റെ സമയത്ത് ഇന്ത്യയുടെ പുതിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് തവണ ജപ്പാന്‍ സന്ദര്‍ശിച്ചിരുന്നു. ഷിന്‍സോ അബെ ട്വിറ്ററില്‍ പിന്തുടരുന്ന മൂന്ന് വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം. സാമ്പത്തിക വികസനത്തിലൂടെ ദേശത്തിന്റെ ആത്മാഭിമാനം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ജപ്പാന്‍ പ്രധാനമന്ത്രിയെ പോലെ തന്നെ ദൃഢനിശ്ചയമുള്ള മോദിയെ ‘ഇന്ത്യയുടെ അബെ’ എന്നാണ് നിരീക്ഷകര്‍ പ്രശംസിക്കുന്നത്.
ഇന്ത്യയിലേക്കുള്ള ജപ്പാന്റെ നേരിട്ടുള്ള നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുകയാണ്.ജപ്പാനില്‍ നിന്നും അവേശം ഉള്‍ക്കൊണ്ട മോദിയുടെ ബൃഹദ് കാഴ്ചപ്പാടുകളായ ‘സ്മാര്‍ട്ട് സിറ്റികളും’ ഇന്ത്യയിലെമ്പാടും ബുള്ളറ്റ് ട്രെയിനുകളും സാക്ഷാത്കരിക്കാന്‍ പോലും അവര്‍ സഹായിച്ചേക്കും. എന്നാല്‍ ഒരു തീര്‍ത്ഥാടകന്‍ ഒരു പുരാതന ആരാധനാലയം സന്ദര്‍ശിക്കുന്ന അതേ തീവ്രതയോടെ തന്റെ ആദ്യ പ്രധാന ഉഭയകക്ഷി സന്ദര്‍ശനം നടത്തുന്നതിന് പിന്നില്‍ മോദിക്ക് മുഖ്യമായ മറ്റ് ചില കാരണങ്ങള്‍ നിരത്താനുണ്ടാകും.
വ്യാവസായിക, സൈനിക ശക്തി വികസിപ്പിക്കുകയും ജനങ്ങളില്‍ ദേശസ്‌നേഹം ഊട്ടിയുറപ്പിയ്ക്കുകയും ചെയ്യുമ്പോള്‍ തന്നെ തങ്ങളുടെ പരമ്പരാഗത മൂല്യങ്ങള്‍ സംരക്ഷിക്കുന്ന മാതൃകാ ഏഷ്യന്‍ സമൂഹമായി പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ തന്നെ ജപ്പാനെ ഹിന്ദു ദേശീയവാദികള്‍ അംഗീകരിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ ബിംബവല്‍കൃത ഹൈന്ദവ ചിന്തകനായ സ്വാമി വിവേകാനന്ദന്‍ (മോദി സുദീര്‍ഘമായി വായിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കാവുന്ന ഏക എഴുത്തുകാരന്‍) തന്റെ ഒരു ജപ്പാന്‍ സന്ദര്‍ശനത്തിന് ശേഷം ഇങ്ങനെ അവകാശപ്പെട്ടു, ‘നമ്മുടെ എല്ലാ സമ്പന്നരും വിദ്യാസമ്പന്നരുമായ ആളുകള്‍ ഒരിക്കലെങ്കിലും ജപ്പാന്‍ സന്ദര്‍ശിക്കുകയാണെങ്കില്‍, അവരുടെ കണ്ണുകള്‍ തുറക്കപ്പെടും.’ജപ്പാന്‍ ‘എല്ലാം പാശ്ചാത്യരില്‍ നിന്നും എടുത്തതാണ്, എന്നാല്‍ അവര്‍ ഇപ്പോഴും ജപ്പാനികളായി തന്നെ തുടരുന്നു’ എന്ന് പ്രത്യക്ഷത്തില്‍ തന്നെ കാണാനാവും. എന്നാല്‍ ഇന്ത്യയിലാവട്ടെ, ‘പാശ്ചാത്യവല്‍ക്കരിക്കപ്പെടാനുള്ള ഭീതിജനകമായ ഭ്രാന്ത് പ്ലേഗ് പോലെ പടര്‍ന്നു പിടിക്കുകയാണ്.’
ജപ്പാന്റെ സ്വയം സമര്‍പ്പിത ദേശീയതയെ പ്രകീര്‍ത്തിക്കുന്നതില്‍ മോദി സമര്‍ത്ഥമായി വിവേകാനന്ദന്റെ പാതകളെ പിന്തുടരുന്നു. മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തില്‍ ആയിരത്തിലേറെ പേരുടെ ജീവന്‍ അപഹരിച്ച സാമുദായിക കലാപത്തെ തുടര്‍ന്ന് യുഎസ് അദ്ദേഹത്തിന് വിസ നിഷേധിക്കുകയും യുഎസിലേയും യുകെയിലേയും ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കാണാന്‍ വിസമ്മതിച്ചതും മാത്രമല്ല ഒരു ‘കിഴക്ക് നോക്കി’ സമീപനത്തിലേക്ക് മോദിയെ എത്തിച്ചത്. 1980 കളില്‍ ഏഷ്യയിലെ മൂന്ന് അധികപ്രസംഗികളായ നേതാക്കളായ-സിങ്കപ്പൂരിന്റെ ലീ ക്വാന്‍ യീ, മലേഷ്യയുടെ മഹാതിര്‍ മുഹമ്മദ്, ജപ്പാന്റെ ഷിന്‍താരോ ഇഷിഹാര- എന്നിവര്‍ വിശേഷിപ്പിച്ച ‘ഏഷ്യന്‍ മൂല്യങ്ങ’ളോടുള്ള മോദിയുടെ ബോധ്യത്തോട് അദ്ദേഹം ആത്മര്‍ത്ഥത പുലര്‍ത്തുന്നു എന്ന് വേണം കരുതാന്‍.
‘പാശ്ചാത്യ ലിബറലിസത്തിന്റെ നശീകരണ സ്വഭാവമുള്ള വ്യക്തിവാദത്തിനു’ള്ള ഏക മറുമരുന്ന് ‘സമൂഹത്തോടുള്ള വ്യക്തിയുടെ കീഴ്‌പ്പെടലില്‍’ ഉള്ള ഊന്നല്‍ മാത്രമാണെന്ന് ലീ പ്രത്യേകിച്ചും വാദിച്ചിരുന്നു. മോദിയുടെ പ്രത്യയശാസ്ത്ര ഗുരുവും ഹൈന്ദവ ദേശീയതയുടെ മാതൃസംഘടനയുമായ രാഷ്ട്രീയ സ്വയം സേവക സംഘം വളര്‍ത്തിക്കൊണ്ടുവന്ന മൂല്യങ്ങളുമായി ഇത് പൂര്‍ണമായും യോജിച്ചുപോകുന്നു. ‘പുരോഗമനാത്മക കാഴ്ചപ്പാടുള്ളതും ആധുനികവും’ എന്ന് പരക്കെ വിശേഷിപ്പിക്കപ്പെട്ട മോദിയുടെ സമീപകാലത്തെ സ്വാതന്ത്ര്യദിന സന്ദേശത്തിലെ ‘കുടുംബ മൂല്യങ്ങള്‍, സദാചാരം, വൃത്തി, അച്ചടക്കം, ദേശസ്‌നേഹം’ എന്നിവയിലുള്ള ഊന്നലിനെ മുന്‍നിറുത്തി ‘ശുദ്ധമായ ആര്‍എസ്എസ്’ എന്ന് കോളമിസ്റ്റായ ശേഖര്‍ ഗുപ്ത വിശേഷിപ്പിച്ചതില്‍ അത്ഭുതത്തിന് അവകാശമില്ല.
എന്നാല്‍ ചായ സല്‍ക്കാരം മുതല്‍ ആണവശാലകള്‍ വരെയുള്ള എല്ലാ ജാപ്പനീസ് കാര്യങ്ങളോടുമുള്ള മോദിയുടെ പഴഞ്ചന്‍ രീതിയിലുള്ള ബഹുമാനത്തിന് ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ച യഥാര്‍ത്ഥ രൂപരേഖ രചിക്കാനുള്ള ശേഷിയുണ്ടോ? പ്രത്യേകിച്ചും, ജപ്പാനെ കുറിച്ചുള്ള ഉജ്ജ്വലമായ പുതിയ പുസ്തകത്തിന് ഡേവിഡ് പില്ലിംഗ് പേരിട്ടിരിക്കുന്നത് പോലെ ‘പ്രതികൂലങ്ങളുടെ മിശ്രണം’ ചെയ്യുന്ന അത്ഭുതകരമായ കലാപ്രകടനത്തിന് അപ്പുറം, ലോകം കീഴടക്കുന്ന വ്യാവസായിക വളര്‍ച്ചയിലും നവീകരണത്തിലും ഇന്നത്തെ ജപ്പാന്റെ സംഭാവന നാമമാത്രമായിരിക്കുമ്പോള്‍. ഒരു പക്ഷെ വിവേകാനന്ദന്റെ അത്ഭുതകാഴ്ചകളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ സമകാലീക കാഴ്ചകള്‍ കാണാന്‍ ഡേവിഡ് പില്ലിംഗിന്റെ പുസ്തകം മോദിയെ സഹായിച്ചേക്കും.
അന്താരാഷ്ട്രതലത്തില്‍ മത്സരാധിഷ്ടമായ തരത്തില്‍ പ്രാദേശിക വ്യവസായങ്ങളെ വളര്‍ത്തിയെടുത്തതടക്കമുള്ള ജപ്പാന്റെ ആദ്യകാല അനുകരണീയ മാതൃകകളെ കൃത്യമായി പിന്തുടര്‍ന്ന രാജ്യങ്ങളാണ് ദക്ഷിണ കൊറിയയും തായ്വാനെയും പോലുള്ളവ. തങ്ങളുടെ വ്യാവസായിക അടിത്തറ വൈവിദ്ധ്യപ്പെടുത്തുക എന്ന അടിസ്ഥാന ലക്ഷ്യത്തോടെ ജാപ്പനീസ് നിക്ഷേപങ്ങള്‍ ആവേശത്തോടെ ആവശ്യപ്പെട്ടവരാണ് മലേഷ്യയിലേയും ഇന്തോനേഷ്യയിലേയും നേതാക്കള്‍.
ഈ ജപ്പാന്‍ പ്രേമത്തിന്റെ ഏറ്റവും വലിയ വക്താവ്, ഭൂരിപക്ഷ ദേശീയതയുടെ അചഞ്ചല വക്താവും ദീര്‍ഘകാലം മലേഷ്യന്‍ പ്രധാനമന്ത്രിയുമായിരുന്ന മഹാതിര്‍ മുഹമ്മദായിരുന്നു. പ്രത്യക്ഷമായ യൂറോപ്പ് വിരുദ്ധ മുദ്രകളെ ഉള്‍ക്കൊള്ളുന്നതും വ്യത്യാസങ്ങളെ വംശീയവും സംസ്‌കാരികവുമായി പ്രാമാണീകരിക്കുന്നതും ജപ്പാനുമായുള്ള സാമ്പത്തിക ബന്ധങ്ങളില്‍ അധിഷ്ടിതവുമായിരുന്നു മഹാതീറിന്റെ ‘കിഴക്ക് നോക്കി’ നയം.
കുറച്ച് കാലത്തേക്ക് എല്ലാം ശരിയായി പോകുന്നത് പോലെ തോന്നി. എന്നാല്‍ 1990 കളില്‍, ആഗോളീകരണത്തിന്റെ പുത്തന്‍ കാലത്ത് ജാപ്പനീസ് വികസനാത്മകതയുടെ പരിമിതികള്‍ തുറന്നുകാട്ടപ്പെട്ടു. ശീതയുദ്ധ സമയത്ത് സ്വന്തം കമ്പോളങ്ങള്‍ ജപ്പാന്‍ ഉത്പാദകര്‍ക്കായി തുറന്ന് കൊടുത്തതും ജപ്പാന്റെ നിര്‍ലജ്ജമായ വാണിജ്യ സംരക്ഷണ നയങ്ങളോടും മൂലധന നീക്കങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തോടും കണ്ണടയ്ക്കാനും യുഎസ് കാണിച്ച താല്‍പര്യത്തിന്റെ ബാക്കിപത്രമാണ് ജപ്പാന്റെ സാമ്പത്തിക മാന്ത്രികത.
ജപ്പാന്റെ അപേക്ഷിക മുന്‍തൂക്കം നിലനില്‍ക്കാന്‍ സാധ്യതയില്ല, അത് നിലനില്‍ക്കുകയുമില്ല. പിന്നീട് വന്ന ഏഷ്യന്‍ സാമ്പത്തിക പ്രതിസന്ധി, മറ്റ് പല കാര്യങ്ങള്‍ക്കുമൊപ്പം, മലേഷ്യ പോലുള്ള രാജ്യങ്ങളുടെ വിദേശ മൂലധന നിക്ഷേപങ്ങളിലുള്ള അമിത ആശ്രിതത്വത്തിന്റെ അപകടം തുറന്നു കാട്ടി. അതിന് ശേഷം ഏഷ്യന്‍ മൂല്യങ്ങളെ കുറിച്ച് നാം അധികം കേട്ടിട്ടില്ല; ഇപ്പോള്‍ കിഴക്കിനെ നോക്കുന്നവര്‍ അധികവും ജപ്പാനെക്കാള്‍ ചൈനയെയാണ് കാംഷിക്കുന്നത്.
പാകിസ്ഥാനുമായുള്ള സംഭാഷണങ്ങള്‍ ഉപേക്ഷിക്കുന്നതിലൂടെയും ബാലിയില്‍ വച്ച് ലോക വ്യാപാര സംഘടനയുമായുണ്ടാക്കിയ കരാര്‍ നിരാകരിക്കുന്നതിലൂടെയും, പറ്റില്ല എന്ന് പറയാന്‍ ശേഷിയുള്ള ഒരു ഇന്ത്യയെ ഉയര്‍ത്തിക്കാട്ടാനാവും മോദി ശ്രമിക്കുന്നത്: എന്നാല്‍ ഇന്ത്യയുടെ അബെയെക്കാള്‍ ഇന്ത്യയുടെ മഹാതിറാണ് അദ്ദേഹം. എന്നാല്‍, മാനവശേഷി അധിഷ്ടിത ഉത്പാദനത്തിലും സാങ്കേതിക നവീകരണത്തിലും യുദ്ധാനന്തര ജപ്പാന്‍ കൈവരിച്ച നേട്ടങ്ങളില്‍ അധിഷ്ടിതമായി ഇന്ത്യയുടെ സാമ്പത്തികരംഗത്തെ രൂപകല്‍പന ചെയ്യാനുള്ള മോദിയുടെ പദ്ധതിയെ അജ്ഞതയായോ പഴഞ്ചനായോ വിലയിരുത്തുന്നതില്‍ അര്‍ത്ഥമില്ല.
ഭൂരിപക്ഷം ചൈനക്കാരും നരച്ച മാവോ കുപ്പായം ധരിച്ചിരുന്ന കാലത്ത് ജപ്പാന്റെയും അവരുടെ ഏഷ്യന്‍ ഉപഭോക്താക്കളുടെയും കയറ്റുമതിയില്‍ അധിഷ്ടിതമായ സാമ്പത്തിക രംഗങ്ങള്‍ വന്‍ വളര്‍ച്ചയാണ് കൈവരിച്ചത്. നവീകരണത്തിന്റെ ഊര്‍ജ്ജം സോണിയില്‍ നിന്നും ആപ്പിളിലേക്ക് മാറിയിട്ട് ദീര്‍ഘകാലമായി; പ്രൗഢിയിലേക്കും അധികാരത്തിലേക്കുമുള്ള ദേശീയ ആരോഹണമായി ഒരിക്കല്‍ വാഴ്ത്തപ്പെട്ടിരുന്ന ‘അബെനോമിക്‌സ്’ (ഷിന്‍സോ അബെയുടെ സാമ്പത്തിക നയങ്ങള്‍) ഇപ്പോള്‍ ശൂന്യതയിലാണ് സഞ്ചരിക്കുന്നത്.
അപരിഹാര്യമായ രണ്ട് തെറ്റുകള്‍ ജപ്പാന്‍ വരുത്തിയെന്ന് ഇപ്പോള്‍ ചിന്തിയ്ക്കുന്ന മഹാതിര്‍ പോലും ഹുണ്ടായിയുടെയും സാംസങിന്റെയും കൊറിയയോടാണ് ഇപ്പോള്‍ പ്രേമം പ്രകടിപ്പിയ്ക്കുന്നത്. ജപ്പാനിലെത്തിയ മോദി ഇന്ത്യയ്ക്കായി ചില നല്ല ഇടപാടുകള്‍ ഉറപ്പിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ ഹൈന്ദവ ദേശീയതയുടെ പ്രിയപ്പെട്ട പുരാതന ക്ഷേത്രം ഇപ്പോള്‍ ശൂന്യമാണെന്നും വിശ്വാസികള്‍ മറ്റ് ദൈവങ്ങളെ അന്വേഷിച്ചു പോയിട്ട് കാലമേറെയായി എന്നും കൂടി അദ്ദേഹം മനസിലാക്കും.