അഴിമുഖം പ്രതിനിധി
പരവൂര്‍ ദുരന്തത്തിന് കാരണമായ വെടിക്കെട്ടില്‍ നഗ്നമായ നിയമലംഘനം നടന്നതായി സ്‌ഫോടക വസ്തു വിഗദ്ധര്‍. നിരോധിച്ചിട്ടുള്ള പൊട്ടാസ്യം ക്ലോറേറ്റ് വന്‍തോതില്‍ വെടിക്കോപ്പുകളില്‍ ചേര്‍ത്തിരുന്നുവെന്നും അത് ദുരന്തത്തിന്റെ വ്യാപ്തി കൂടാന്‍ ഇടയാക്കിയതെന്നും ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ് പ്ലോസീവ് സുദര്‍ശന്‍ കമാലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. സംഘത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറും.
പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിക്കാനോ സൂക്ഷിക്കാനോ വെടിക്കെട്ട് ലൈസന്‍സുകാര്‍ക്ക് അനുവാദമില്ലാതിരുന്നിട്ടും ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. വെടിക്കെട്ട് നടത്തുമ്പോള്‍ സ്വീകരിക്കേണ്ട ദൂര പരിധി പാലിക്കപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അനുമതി ലഭിക്കാത്തതിനാല്‍ മത്സര വെടിക്കെട്ട് നടത്തിയിട്ടില്ലെന്ന് കീഴടങ്ങിയ ക്ഷേത്രഭാരവാഹികള്‍ മൊഴി നല്‍കി. മത്സര വെടിക്കെട്ട് നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. ഏഴ് ലക്ഷം രൂപ കരാറുകാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മൊഴിയില്‍ പറയുന്നു.
കൊല്ലം വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.
വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍രക്ഷാ മരുന്നുകള്‍ നല്‍കി വരുന്ന രോഗികളാണ് ബേണ്‍ ഐസിയുവില്‍ ഉള്ളവര്‍. ശബരി (14) കൊല്ലം (90 ശതമാനം പൊള്ളല്‍), സത്യന്‍ (55) കഴക്കൂട്ടം (80 ശതമാനം പൊള്ളല്‍), സത്യന്‍ (40) പരവൂര്‍ (50 ശതമാനം പൊള്ളല്‍), മണികണ്ഠന്‍, കാട്ടാക്കട (70 ശതമാനം പൊള്ളല്‍) സര്‍ജിക്കല്‍ ഐസിയുവില്‍ ഉള്ള സുരേന്ദ്രന്റെ (67) കഴക്കൂട്ടം, എന്നിവരുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്. 90 ശതമാനത്തിലധികം പൊള്ളലുള്ള അദ്ദേഹത്തിന്റെ വന്‍കുടലിനേറ്റ പരിക്കിന് എമര്‍ജന്‍സി ഓപ്പറേഷന്‍ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വൃക്കയുടെ പ്രവര്‍ത്തനവും കാര്യക്ഷമമല്ലെന്ന് അധികൃതര്‍ അറിയിച്ചു.ശബരിക്കും സത്യനും (55) ഹൃദയ സ്തംഭനം വന്നിരുന്നു.
അതേസമയം, പറവൂരില്‍ ഇന്നലെ മൂന്ന് കാറുകളിലായി കണ്ടെത്തിയ സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്ന നടപടി വൈകുന്നു. വെടിമരുന്ന് നിര്‍വീര്യമാക്കുന്നതിനുള്ള അനുമതി കിട്ടാത്തതിനെ തുടര്‍ന്നാണ് നടപടി വൈകുന്നത്.
സ്‌ഫോടക വസ്തു കണ്ടെത്തിയ മൂന്നു കാറുകളില്‍ ഒന്നായ ഓള്‍ട്ടോ കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.
ശബരിമലയില്‍ 420 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ അനധികൃതകമായി സൂക്ഷിച്ചിരിക്കുന്നു. ദേവസ്വം ബോര്‍ഡിനുള്ള ലൈസന്‍സ് കാലാവധി മാര്‍ച്ച് 31-ന് അവസാനിച്ചിരുന്നു. ഇതേ കുറിച്ച് പൊലീസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ആരാഞ്ഞപ്പോള്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ നിഷേധാത്മക സമീപനം സ്വീകരിച്ചുവെന്ന് പൊലീസ് പറയുന്നു.