വാഷിങ്ടണ്‍ പോസ്റ്റ്
സംഘടിത ഭീകരാക്രമണങ്ങളില്‍ പാരിസ് നടുങ്ങി. തിങ്ങിനിറഞ്ഞ ഒരു കണ്‍സര്‍ട്ട് ഹാള്‍, പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദ കളികാണാനെത്തിയ ഒരു സോക്കര്‍ സ്‌റ്റേഡിയം, അടുത്തുള്ള റസ്‌റ്റോറന്റ് എന്നിവിടങ്ങളില്‍ നടന്ന വെടിവയ്പ്, ഗ്രനേഡ്, ചാവേര്‍ ആക്രമണങ്ങളില്‍ 153 പേര്‍ കൊല്ലപ്പെടുകയും(അവസാനം കിട്ടിയ വിരമനുസരിച്ച്) നിരവധിപേര്‍ക്കു പരിക്കേല്‍ക്കുകയുംചെയ്തു.
സംഭവത്തെത്തുടര്‍ന്ന് പ്രസിഡന്റ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും രാജ്യാതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്തു. പൊലീസിനെ സഹായിക്കാന്‍ 1500 പട്ടാളക്കാരെ വിന്യസിച്ചതായി പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. നഗരഹഗൃദയത്തിലുള്ള ബാറ്റാക്ലാന്‍ കണ്‍സര്‍ട്ട് ഹാളിലാണ് ഏറ്റവും കൂടുതല്‍പേര്‍ ആക്രമണത്തിനിരയായത്. അമേരിക്കന്‍ ഹെവിമെറ്റല്‍ ബാന്‍ഡായ ഈഗിള്‍സ് ഓഫ് ഡെത്ത് മെറ്റലിന്റെ പരിപാടിക്കെത്തിയവര്‍ക്കിടയിലേക്ക് കടന്ന നാല്‍വര്‍സംഘം ഇവരെ ബന്ദിയാക്കിയതിനുശേഷം തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് അക്രമികളില്‍ രണ്ടുപേരെ വധിച്ചെങ്കിലും അപ്പോഴേക്ക് നൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ബാന്‍ഡ് അംഗങ്ങള്‍ രക്ഷപ്പെട്ടെങ്കിലും അവരുടെ സഹായികളുടെ കാര്യത്തില്‍ വിവരമൊന്നുമില്ല.
വടക്കന്‍ പാരിസില്‍ സോക്കര്‍ സ്‌റ്റേഡിയത്തിനു സമീപം നടന്ന ചാവേര്‍ ആക്രമണത്തിലും നിരവധിപേര്‍ കൊല്ലപ്പെട്ടു. ജര്‍മനി-ഫ്രാന്‍സ് സൗഹൃദ മത്സരം കാണാന്‍ പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദെയും സ്‌റ്റേഡിയത്തിലുണ്ടായിരുന്നു.
ജനത്തിരക്കേറിയ റസ്റ്റോറന്റിനു നേരെയുണ്ടായ വെടിവയ്പ്പിലും ഗ്രനേഡ് ആക്രമണത്തിലും മരണസംഖ്യ അറിവായിട്ടില്ല. തെരുവുകളില്‍ മൃതദേഹങ്ങള്‍ കൂടിക്കിടക്കുകയാണെന്ന് ദൃക്ഷ്‌സാക്ഷി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പാരിസിലുടനീളം ജനജീവിതം സ്തംഭിച്ചു. സബ്‌വേ സര്‍വീസ് നിര്‍ത്തി. വീടുകളില്‍നിന്നു പുറത്തിറങ്ങരുതെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമീപത്തുള്ള വീടുകളിലും റസ്റ്റോറന്റുകളിലും അഭയംതേടുകയാണ് ആളുകള്‍.
2001 സെപ്റ്റംബറില്‍ നടന്ന ചാര്‍ലി ഹെബ്ദോ ആക്രമണത്തിനുശേഷം ഫ്രാന്‍സില്‍ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. സംഭവത്തിന് ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്ലാമിക് സ്റ്റേറ്റ് അനുയായികള്‍ ഇന്റര്‍നെറ്റില്‍ സംഭവത്തെ പിന്തുണച്ച് രംഗത്തുവന്നിട്ടുണ്. ചാര്‍ലി ഹെബ്ദോ മാസികയുടെ ഓഫിസില്‍ നടന്ന ആക്രമണത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ 12 പേരെ വധിച്ചിരുന്നു. മാസിക ഇസ്ലാമിനെ പരിഹസിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അന്നത്തെ അക്രമം.
ടെലിവിഷനില്‍ ആക്രമണത്തെ അപലപിച്ചു പ്രത്യക്ഷപ്പെട്ട പ്രസിഡന്റ് ഒലാന്‍ദെ ഭീകരവാദികള്‍ ആരെന്ന് അറിയാമെന്നും പറഞ്ഞു. ‘അവര്‍ നമ്മെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ സ്വയം രക്ഷിക്കാന്‍ കഴിയുന്ന രാഷ്ട്രമാണിത്.’
സംഭവത്തെത്തുടര്‍ന്ന് അതിര്‍ത്തി നിയന്ത്രണം കര്‍ശനമാക്കുമെങ്കിലും രാജ്യാന്തര വിമാന, ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടിട്ടില്ല.
വാഷിംഗ്ടണില്‍ യുഎസ് പ്രഡിഡന്റ് ബാറക്ക് ഒബാമ ആക്രമണത്തെ അപലപിച്ചു. മനുഷ്യത്വത്തിനെതിരെയുള്ള ആക്രമമമാണിതെന്നു പറഞ്ഞ ഒബാമ ഇതിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാന്‍ യുഎസ് സഹായവും വാഗ്ദാനം ചെയ്തു.
ലോകരാഷ്ട്രങ്ങള്‍ക്കൊപ്പം ഈ ഭീകരരെ പിടികൂടാന്‍ എന്തു നടപടിയും സ്വീകരിക്കും. നമ്മുടെ ജനങ്ങളുടെ പിന്നാലെ വരുന്ന ഭീകരരുടെ പിന്നാലെയാകും നാം, ഒബാമ പറഞ്ഞു.
ഈഗിള്‍ ഓഫ് ഡെത്ത് മെറ്റല്‍ ബാന്‍ഡിലെ ഡ്രമ്മര്‍ ജൂലിയാന്‍ ഡോറിയോ ഫോണില്‍ ഭാര്യയുമായി സംസാരിച്ചെന്നും ബാന്‍ഡ് അംഗങ്ങള്‍ സുരക്ഷിതരാണെന്നും ഡോറിയോയുടെ അമ്മ മേരി ലോ ഡോറിയോ അറിയിച്ചു. ആക്രമണം തുടങ്ങിയപ്പോള്‍ സ്‌റ്റേജിനു പിന്നിലേക്കു രക്ഷപെടാന്‍ ബാന്‍ഡ് അംഗങ്ങള്‍ക്കായെന്നും എന്നാല്‍ സഹായികളായ പലരെപ്പറ്റിയും വിവരമില്ലെന്നും അവര്‍ പറഞ്ഞു.
കറുപ്പുവസ്ത്രം ധരിച്ചെത്തിയ അക്രമികള്‍ നിശബ്ദരായാണ് കൊല നടത്തിയതെന്ന് കണ്‍സര്‍ട്ട് ഹാളിലുണ്ടായിരുന്ന റേഡിയോ റിപ്പോര്‍ട്ടര്‍ ജൂലിയാന്‍ പിയേഴ്‌സ് പറഞ്ഞു. ‘അവര്‍ ആക്രോശങ്ങളുയര്‍ത്തിയില്ല, ഒന്നും പറഞ്ഞതുമില്ല, ആളുകള്‍ക്കുനേരെ നിറയൊഴിക്കുകമാത്രമാണ് ചെയ്തത്. ഇരുപതോളം പേര്‍ വീണുകിടക്കുന്നതു ഞാന്‍ കണ്ടു. ചിലര്‍ മരിച്ചിരുന്നു, മറ്റുള്ളവര്‍ക്ക് മാരകമായി മുറിവേറ്റിരുന്നു. ആയിരത്തോളം പേരാണ് ആ ഹാളിലുണ്ടായിരുത്’; പിയേഴ്‌സ് പറഞ്ഞു.
അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക