യാത്രകളും ഡ്രൈവിംഗും വലിയ ഇഷ്ടമാണ് പാര്‍ത്ഥക്ക്. അത് ഇപ്പോഴും തുടരുകയും ചെയ്യുന്നു.
പൂനെയിലെ തിരക്കിട്ട നഗരജീവിതത്തിനിടയില്‍ ട്രാഫിക് നിയന്ത്രണത്തിന് പൊലീസിനെ സഹായിക്കുന്ന ഈ 79കാരിയെ ആരും ശ്രദ്ധിച്ചെന്ന് വരില്ല. എന്നാല്‍ അങ്ങനെയൊരാളുണ്ട്. അവരെ ശ്രദ്ധയിലേയ്ക്ക് കൊണ്ടുവരുന്നത് ഹ്യൂമണ്‍സ് ഓഫ് ഇന്ത്യ എന്ന ഫേസ്ബുക്ക് പേജാണ്. ഒരു പക്ഷേ പലരീതിയിലും പ്രചോദനമായേക്കാവുന്ന ഒരു വ്യക്തിത്വത്തിന് ഉടമയാണ് ഈ പാര്‍ത്ഥ നെനെ എന്ന വയോധിക. യാത്രകളും ഡ്രൈവിംഗും വലിയ ഇഷ്ടമാണ് പാര്‍ത്ഥക്ക്. അത് ഇപ്പോഴും തുടരുകയും ചെയ്യുന്നു.
വിവാഹം യുവതികളെ സംബന്ധിച്ച് ഒഴിച്ച് കൂടാനാവാത്തതും പലപ്പോളും അക്കാര്യത്തില്‍ തിരഞ്ഞെടുപ്പുകള്‍ പോലും ഇല്ലാതിരുന്നൊരു കാലത്ത് അത് വേണ്ടെന്ന് വച്ചയാളാണ് ഇവര്‍. എന്തുകൊണ്ട് വിവാഹം കഴിച്ചില്ല എന്ന് ചോദിച്ചാല്‍ പാര്‍ത്ഥ പറയും എനിയ്ക്ക് അത്തരത്തില്‍ ജീവിതപങ്കാളിയാക്കണമെന്ന് തോന്നിയ ആരെയും പരിചയപ്പെടാത്തത് കൊണ്ടെന്ന്. ചെറുക്കന്‍ പെണ്ണിനെ കാണാന്‍ വരുന്നതും പെണ്ണ് ചായയുമായി വരുന്നതുമായ പരമ്പരാഗത രീതി എനിക്ക് ഇഷ്ടമായിരുന്നില്ല. അതാണ് വിവാഹത്തെ നിര്‍ണയിച്ചിരുന്നത്. ഞാന്‍ അച്ഛനോട് പറഞ്ഞു. ഈ രീതിയില്‍ എനിക്ക് വിവാഹം കഴിക്കാന്‍ താല്‍പര്യമില്ല എന്ന്. എനിക്ക് ആരെയെങ്കിലും ഇഷ്ടപ്പെട്ടാല്‍ അത് ഞാന്‍ തുറന്ന് പറയുമെന്നും പറഞ്ഞു. അച്ഛന് എന്നെ മനസിലാക്കാന്‍ കഴിഞ്ഞിരുന്നു: പാര്‍ത്ഥ പറയുന്നു. കണ്ടുമുട്ടിയ പലരോടും എനിക്ക് പല തരത്തിലും ഇഷ്ടം തോന്നിയിരുന്നു. പക്ഷെ ഞാന്‍ ആരോടും പറഞ്ഞില്ല. ജീവിതം മുന്നോട്ട് പോയി. ഒരിക്കലും ഒറ്റയ്ക്കാണെന്ന് തോന്നിയില്ല. അത്രയധികം ബന്ധങ്ങളുണ്ടായിരുന്നു.
കഴിഞ്ഞ 16 വര്‍ഷമായി ട്രാഫികില്‍ ജോലി ചെയ്യുന്നു. പൂനെയിലെ ഗതാഗതം കുത്തഴിഞ്ഞതാണ്. ഇത് മൂലമാണ് ട്രാഫിക് പൊലീസിനെ സഹായിക്കാനായി നിരാധാര്‍ ട്രസ്റ്റ് രൂപീകരിച്ചത്. പ്രധാനമായും സ്‌കൂളിന് മുന്നിലാണ് ട്രാഫിക് ജോലി. ഇതിനായി 2000ല്‍ സ്‌കൂള്‍ഗേറ്റ് വളണ്ടിയേഴ്‌സ് എന്ന പേരിലുള്ള പരിപാടി തുടങ്ങിവച്ചു. രാവിലെ സ്‌കൂള്‍ തുറക്കുകയും വൈകീട്ട് അടയ്ക്കുകയും ചെയ്യുന്ന സമയത്താണ് പ്രധാനമായും ട്രാഫിക് നിയന്ത്രണം. പ്രായത്തിന്റേതായ പ്രശ്‌നങ്ങളുണ്ടെങ്കിലും ശരീരം അനുവദിക്കുന്ന കാലത്തോളം ഈ ജോലി തുടരും.
ഡ്രൈവിംഗില്‍ വലിയ താല്‍പര്യമാണ്. പല കാര്‍ റാലികളിലും പങ്കെടുത്തിട്ടുണ്ട്. നിരവധി ട്രോഫികള്‍ നേടി. ആദ്യ യാത്ര ഒരു വെസ്പ സ്‌കൂട്ടറിലായിരുന്നു. നാഗ്പൂരില്‍ നിന്ന് മുംബയിലേയ്ക്ക്. 1970ല്‍. 896 കിലോമീറ്റര്‍ യാത്ര. ആ റാലിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരേയൊരു വനിത ഞാനായിരുന്നു. പിന്നീട് ഇതെന്റെ പാഷനായി മാറി. ടസ്ഗാവ്, സംഗ്ലി, ബിജാപൂര്‍ ഇവിടെല്ലാം പോയി. ബോംബെയിലേയ്ക്കും ഹൈദരാബാദിലേയ്ക്കും എന്റെ 1934 മോഡല്‍ ഓസ്റ്റിന്‍ കാറുമായി പോയി. അംബാസഡറില്‍ രത്‌നഗിരി വരെ പോയി. ഏഴ് മണിക്കൂര്‍ യാത്ര. വിദര്‍ഭ – മറാത്ത്‌വാഡ മേഖലയില്‍ ഇത് വരെ പോയിട്ടില്ല. ട്രാഫിക് കണ്‍ട്രോള്‍ ജോലി നിര്‍ത്തിയാല്‍ അവിടേയ്ക്ക് കാറെടുത്ത് പോകും – പാര്‍ത്ഥ നെനെ പറയുന്നു.
വായനയ്ക്ക്: https://goo.gl/8WzkvW