അഴിമുഖം പ്രതിനിധി
വിവാദമായ പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ അന്തിമ തീരുമാനമെടുത്തത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍ പറഞ്ഞു.
ഭൂമി കൈയേറ്റത്തിനെ കുറിച്ചുള്ള നാലംഗ ഉപസമിതിയുടെ റിപ്പോര്‍ട്ട് കൈമാറുക മാത്രമെ താന്‍ ചെയ്തിട്ടുള്ളുവെന്നും മറ്റ് എല്ലാ കാര്യങ്ങളും തീരുമാനിച്ചത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഭരത് ഭൂഷണ്‍. ഉപസമിതി റിപ്പോര്‍ട്ടില്‍ സ്വകാര്യ വ്യക്തി സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടില്ലെന്നായിരുന്നു. ആ റിപ്പോര്‍ട്ടിന്‍മേല്‍ നടപടി എടുത്തതും മുഖ്യമന്ത്രിയാണ്. കേസ് ഇപ്പോള്‍ ലോകായുക്തയിലാണെന്നും മറ്റ് വിശദാംശങ്ങള്‍ അവിടെ തെളിയട്ടെയെന്നും ഭരത് ഭൂഷണ്‍ പറഞ്ഞു.
പാറ്റൂര്‍ ഭൂമിയിടപാടില്‍ മുഖ്യമന്ത്രിയെ പ്രതിചേര്‍ത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഭരണത്തിലെ ഉന്നതരുടെ ഇടപെടല്‍ ഭൂമി ഇടപാടില്‍ ഉണ്ടായിട്ടുണ്ടെന്നാണ് വിജിലന്‍സ് എഡിജിപി ജേക്കബ് തോമസും അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഭരത് ഭൂഷന്‍റെന്റെ വെളിപ്പെടുത്തല്‍. റവന്യു സെക്രട്ടറി നടത്തിയ അന്വേഷണത്തിലും സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയും വാട്ടര്‍ അതോറിറ്റിയുടെ ഭൂമിയും കൈയേറിയാണ് ഫ്‌ളാറ്റ് നിര്‍മാണമെന്ന് കണ്ടെത്തി. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ സ്ഥലം കൈയേറിയില്ലെന്നുള്ള നിലപാടില്‍ അധികൃതര്‍ എത്തുകയായിരുന്നു. എന്നാല്‍ തുടര്‍ന്ന് നടന്ന വിജിലന്‍സ് അന്വേഷണത്തില്‍ കൈയേറ്റം ശരിവയ്ക്കുന്നതായിരുന്നു റിപ്പോര്‍ട്ട്.