അഴിമുഖം പ്രതിനിധി
സാധാരാണ മലയാളികളുടെ സാമൂഹികമാധ്യമങ്ങളിലെ പൊങ്കാല എന്നു പറയുന്നത് ഒരു ഒന്ന്ഒന്നര പൊങ്കാലയാണ്. ന്യുജെന്‍ സിനിമകളിലെ ബീപ് ശബ്ദം ഇട്ട് മാത്രം പറയാവുന്നവ അല്ലെങ്കില്‍ ##@@@****### ഇതുപോലെയുള്ള വാക്കുകള്‍ ഇട്ടിട്ടുള്ള പൊങ്കാല. ഇത് പക്ഷെ മലയാളികള്‍ മര്യാദരാമന്‍ന്മാര്‍ ആയോ എന്നു തോന്നിപോകുന്ന പൊങ്കാലയാണ് നടത്തിയിരിക്കുന്നത്. ഇത്തവണത്തെ ആഗോള പൊങ്കാലയ്ക്ക വിധേയനയത് നമ്മുടെ സ്വന്തം ആല്‍ക്കമിസ്റ്റ് പൗലോ കൊയ്ലോയാണ്.
കൊയ്ലോയുടെ പുതിയ പുസ്തകം മാതാഹരിയെക്കുറിച്ചുള്ളതാണ്(ദി സ്‌പൈ). ഈ പുസ്തകം ബ്രസീലില്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. അടുത്ത പ്രസിദ്ധീകരണം മലയാളത്തിലാണ്. മതാഹരിയെക്കുറിച്ചുള്ള കഥ ‘ചാരസുന്ദരി’ എന്നപേരിലാണ് ഇറങ്ങുന്നത്. ഈ ബുക്കിന്റെ കവര്‍പേജ് കൊയ്ലോ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.
വിശ്വാവിഖ്യാതനായ എഴുതുകാരനായ കൊയ്‌ലോ ഒരു പ്രാദേശിക ഭാഷയില്‍ (മലയാളം)വിവര്‍ത്തനം ചെയ്ത തന്റെ ബുക്കിന്റെ കവര്‍പേജ് ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തപ്പോള്‍ രണ്ടേമുക്കാല്‍ കോടിയിലധികം ആളുകളാണ് അത് കണ്ടത്. പിന്നെ വെറെ വല്ലതും വേണോ മലയാളികള്‍ക്ക് പൊങ്കാലയിടാന്‍.
ഷറപ്പോവ, പാക് ജനറല്‍, ബ്രട്ടീഷ് എയര്‍ലൈന്‍സ് എന്നു വേണ്ട, തങ്ങളുടെ ഇഷ്ടതാരത്തെയോ കാര്യങ്ങളെയോ ‘ചൊറിയുന്ന’ ആരെവേണമെങ്കിലും കയറി സ്വന്തം ഭാഷയില്‍ പൊങ്കാലയിടുന്ന സോഷ്യല്‍ മീഡിയ മല്ലൂസ് ഇത്തവണ മലയാളം ശരിക്കു പഠിപ്പിച്ചത് ‘പൗലോച്ചായനെ’ യാണ്. പക്ഷെ ഇത്രയും മാന്യമായിട്ട് പൊങ്കാലയിടാനും മല്ലൂസിന് കഴിയുമെന്ന് ഇത്തവണ നമ്മള്‍ കാണിച്ചുകൊടുത്തു.
ഇന്നലെ പ്രസിദ്ധീകരിച്ച ‘ചാരസുന്ദരി’ മാതാഹരിയുടെ ചെറിയൊരു വിവരണവും കൊയ്‌ലോ മലയാളത്തില്‍ തന്നെ കൊടുത്തിട്ടുണ്ട്. കൊയ്‌ലോയുടെ വിവരണം ഇങ്ങനെയാണ്-
സ്വതന്ത്രയായി ജീവിക്കാന്‍ ശ്രമിച്ചു എന്നതുമാത്രമായിരുന്നു അവള്‍ചെയ്ത ഏക കുറ്റം…. സര്‍പ്പസൗന്ദര്യംകൊണ്ടും നര്‍ത്തനവൈഭവംകൊണ്ടും ചരിത്രത്തില്‍ ഒരു പ്രഹേളികയായി മാറിയ ചാരസുന്ദരി മാതാ ഹരിയുടെ ജീവിതകഥ വിശ്യസാഹിത്യകാരനായ പൗലോ കൊയ്ലോയുടെ തൂലികയില്‍നിന്നും. പാരീസില്‍ കാലുകുത്തുമ്പോള്‍ ചില്ലിക്കാശുപോലും കൈവശമില്ലായിരുന്ന മാതാ ഹരി മാസങ്ങള്‍ക്കുള്ളില്‍ നഗരത്തില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട വ്യക്തിയായി കുതിച്ചുയര്‍ന്നു. നര്‍ത്തകി എന്ന നിലയില്‍ കാണികളെ ഞെട്ടിച്ച മാതാ ഹരി പ്രശസ്തരുടെയും കോടീശ്വരന്‍മാരെയും തന്റെ വിരല്‍ത്തുമ്പുകളില്‍ ചലിപ്പിച്ചു. ലോകത്തെ ത്രസിപ്പിച്ച ആ സാഹസിക ജീവിതം ഒന്നാം ലോകമഹായുദ്ധകാലത്ത് ഫ്രഞ്ച് സൈനികരുടെ തോക്കിന്‍ കുഴലുകളുടെ മുന്‍പില്‍ ഒടുങ്ങി. വ്യവസ്ഥകളെ ചോദ്യംചെയ്യാന്‍ ധൈര്യം കാണിക്കുകയും അതിനു വിലയായി സ്വന്തം ജീവിതം നല്‍കേണ്ടി വരുകയും ചെയ്ത അവിസ്മരണീയമായ ജീവിതത്തെ തന്റെ അനന്യമായ ഭാഷയില്‍ പൗലൊ കൊയ്ലോ വായനക്കാര്‍ക്കായി അവതരിപ്പിക്കുന്നു ‘ദി സ്പൈ’ എന്ന നോവലലിലൂടെ..’ഇന്ത്യയില്‍ പുസ്തകം എത്തുന്നതോടൊപ്പം തന്നെ മലയാള പരിഭാഷയും പ്രസിദ്ധീകരിക്കുകയാണ് പൗലോ കൊയ്ലോയുടെ കൃതികളെല്ലാം മലയാളത്തില്‍ അവതരിപ്പിച്ചിട്ടുള്ള ഡി സി ബുക്സ്. ചാരസുന്ദരി എന്നപേരിലാണ് ഡി സി ബുക്സ് മലയാള പരിഭാഷയിറക്കുന്നത്. കബനി സിയാണ് വിവര്‍ത്തക.
മല്ലൂസിന്റെ ചില പൊങ്കാല കുറിപ്പുകള്‍
ഷറപ്പോവയെ മലയാളം പഠിപ്പിക്കാമെങ്കില്‍ പൗലോ കൊയ്ലോയെയും ഞങ്ങ മലയാളം പഠിപ്പിക്കും
സത്യം പറ നിങ്ങളു കോട്ടയത്തൂന്ന് റബ്ബര്‍ വെട്ടാന്‍ കുടിയേറി പോയ പൗലോച്ചായന്‍ അല്ലെ..
നമ്മളെന്തിനാ കഷ്ടപ്പെട്ട് ഇംഗ്ലീഷ് പഠിക്കാന്‍ പോണെ? കൊയ്‌ലൊ ചേട്ടന്‍ വരെ മലയാളം പഠിക്കാന്‍ തുടങ്ങി ഇനി ഇതിനെ അങ്ങ് യൂണിവേഴ്‌സല്‍ ലാഗ്വേജ് ആക്കിക്കൂടെ. നമ്മള്‍ മലയാളികള്‍ സംഭവമാണല്ലേ?
നോണ്‍ മല്ലു പേജസില്‍ പൊങ്കാലക്കു മാത്രം ഉപയോഗിച്ചിരുന്ന ഭാഷയാ,ഇപ്പൊ ഇതായി യൂണിവേഴ്‌സല്‍ ലാംഗ്വേജ്!
ആദ്യം നുമ്മ കരുതി, ഞമ്മടെ ചെക്കന്മാര്‍ ഇങ്ങളെ ഹാക്കിയതാന്നു… എന്നാലും എന്റെ പഹയാ ഇങ്ങള് സുലൈമാനല്ലാ ഹനുമാനാ ഹനുമാന്‍…