UPDATES

മൂന്നാറില്‍ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

അഴിമുഖം പ്രതിനിധി

തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. എ.ഐ.ടി.യു.സി, സി.ഐ.ടി.യു പ്രവര്‍ത്തകരാണ് ഇവരെ ആക്രമിച്ചതെന്നു പറയുന്നു പെമ്പിളൈ ഒരുമൈ പ്രവര്‍ത്തക ഗോമതിക്ക് ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.

തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആഘോഷപ്രകടനവും നന്ദിപ്രകടനവും നടത്തുന്നതിനിടയിലായിരുന്നു ആക്രമണം ഉണ്ടായത്. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുമായി എ.ഐ.ടി.യു.സി, സി.ഐ.ടിയുക്കാര്‍ വാക്കേറ്റമുണ്ടാവുകയും പിന്നീട് കയ്യേറ്റത്തില്‍ എത്തുകയുമായിരുന്നു. ഇവരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കാനും തയ്യാറായതായി പറയുന്നു. ഗോമതിയെയാണ് കൂടുതലായി മര്‍ദ്ദിച്ചത്. പോലീസെത്തിയാണ് ഇവരെ രക്ഷിച്ചത്. തുടര്‍ന്ന് ഗോമതി അടക്കമുള്ളവരെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി മൊഴിയെടുത്തു.

ദേവികുളം ബ്ലോക്കില്‍ നല്ലതണ്ണി ഡിവിഷനില്‍ നിന്നാണ് ഗോമതി വിജയിച്ചത്.ഇവരെ കൂടാതെ മൂന്നാര്‍ പഞ്ചായത്തില്‍ കടലാറില്‍ നിന്ന് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരായ വെള്ളത്തായിയും ചോലമലയില്‍ മാരിയമ്മാളും വിജയിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍