പി. മുരുകന്‍
2015 ജനുവരി 15ന്, ‘മാതോരുഭാഗന്‍’ എന്ന എന്റെ നോവലിന്റെ പേരില്‍ ഞാന്‍ നിരുപാധികം മാപ്പ് പറയുകയും ‘പെരുമാള്‍ മുരുകന്‍ മരിച്ചു’ എന്നൊരു കുറിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. എഴുത്തില്‍ നിന്നും എല്ലാ സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍വാങ്ങാനുള്ള എന്റെ മാനസികാവസ്ഥയില്‍ ഒരു മാറ്റവും വന്നിട്ടില്ല.
എന്റെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച കാലച്ചുവട് കണ്ണനോടും ചരിത്രകാരനായ എ ആര്‍ വെങ്കിടാചലപതിയോടും തമിഴ്‌നാട് പുരോഗമന എഴുത്തുകാരുടെയും കലാകാരന്മാരുടെയും സംഘടനയുടെ അദ്ധ്യക്ഷന്‍ എസ് തമിഴ്‌ശെല്‍വനോടും സെക്രട്ടറി സു വെങ്കിടേശനോടും ജസ്റ്റിസ് കെ ചന്ദ്രുവിനോടും അഭിഭാഷകനായ ജി ആര്‍ സ്വാമിനാഥനോടും മാത്രമല്ല, ക്ലേശപൂര്‍ണമായ ഈ സമയത്ത് എന്നെ പിന്തുണയ്ക്കുകയും എനിക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്ത എല്ലാവരോടും ഞാന്‍ നന്ദിയുള്ളവനാണ്. നിരവധി സംഘടനകളും എഴുത്തുകാരും സുഹൃത്തുക്കളും എന്നെ പിന്തുണയ്ക്കാന്‍ മുന്‍നിരയിലുണ്ടായിരുന്നു. ഈ ആളുകളുടെ പേരില്‍ ആരും തെറ്റ് ആരോപിക്കേണ്ട കാര്യമില്ല. കാരണം, എന്റെ മാനസികാവസ്ഥയുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ഞാന്‍ തന്നെ എടുത്ത തീരുമാനമാണിത്. അതുകൊണ്ട് തന്നെ എന്റെ തീരുമാനത്തില്‍ എന്തെങ്കിലും മാറ്റം വരുത്താനും ഉദ്ദേശിക്കുന്നില്ല.
എന്നാല്‍ ഇത്തരം ഒരു സാഹചര്യത്തെ പോലും സ്വന്തം നേട്ടമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്ന ചിലരുണ്ടെന്ന വസ്തുത എന്നെ വേദനിപ്പിക്കുന്നു. ‘മാതോരുഭാഗന്‍’ എന്ന പേരിലുള്ള ഒരു ചലച്ചിത്രത്തിന്റെ പരസ്യം ഞാന്‍ ഇന്നൊരു പത്രത്തില്‍ കണ്ടു (ദിനതന്തി, 2015 ഫെബ്രുവരി ഒന്ന്). എന്റെ നോവലിന്റെ പേരിന്റെയോ കഥയുടെയോ അവകാശങ്ങള്‍ ഞാന്‍ ആര്‍ക്കും നല്‍കിയിട്ടില്ല.
അകറ്റപ്പെടുകയും പിന്‍വാങ്ങുകയും ചെയ്യുന്ന പെരുമാള്‍ മുരുകന്റെ വികാരം ദയവായി മനസിലാക്കണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ഞാനായിരിക്കാന്‍ എന്നെ അനുവദിക്കണമെന്ന് നിങ്ങള്‍ ഓരോരുത്തരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ഫെബ്രുവരി ഒന്ന്, 2015
നാമക്കല്‍