ശബ്ദമുഖരിതമായ ഒച്ചപ്പാടുകളുടെ വേഗതയിൽ നൂറ്റാണ്ടുകളിൽക്കൂടി ഈ ലോകം മൊത്തമായ് പ്രവർത്തിച്ച് ഉറഞ്ഞു കൂടിയ സത്ത, അബോധത്തിൻറെ ഒരു ആക്സിലേറ്ററിന്റെ റൈസിൽ കത്തിക്കരിയുന്നു. പുകപടലങ്ങളിൽ നീ അസ്വസ്ഥമായിക്കൊണ്ടിരുന്നു, അല്ലെങ്കിൽ നീ ഒരു കറുത്തിരുണ്ട (ശ്വാസമില്ലാത്ത) പ്രതിരൂപമോ സത്തയോ ഇല്ലാത്ത പുകച്ചുരുളായ് നിന്നെത്തന്നെ പരതിനടക്കുന്ന ഒരു ആളലായിത്തുടർന്നു. ഈ പുകച്ചുരുളിലും നിന്റെ അസ്വസ്ഥത തിരയുന്നത്- ആഗ്രഹിക്കുന്നത് – കാണുന്നത് – പ്രതീക്ഷിക്കുന്നത് നിന്റെ തെളിഞ്ഞ കരയും തടാകവുമായിരുന്നു. നീ കണ്ണു തുറന്നു, അല്ലെങ്കിൽ സ്വപ്നം കണ്ടു.
പൈൻ മരങ്ങളുടെ നിശ്ശബ്ദമായ ശബ്ദങ്ങളിൽ ഒന്നൊന്നിനെ വേർതിരിക്കാൻ കഴിയാതെ എല്ലാം കൂടിക്കുഴഞ്ഞ ഒരു താളാത്മകമായ സംഗീതം. ഓരോന്നും അതിന്റേതായ അതതിനു കഴിയുന്ന തരം സ്വന്തം നിലനിൽപ്പ് ധീരമായ്, ദൃഢമായ് കൊട്ടിപ്പാടുന്ന മൌനം. ആ മൌനം, സംഗീതം നിന്നെ എത്രയോ കാലമായ് വിളിക്കുകയായിരുന്നു, സ്വാഗതം ചെയ്യുകയായിരുന്നു, നീയുമായ് രമിക്കുകയായിരുന്നു, നീയതറിഞ്ഞില്ല എ ങ്കിൽ പോലും. അല്ലെങ്കിൽ നിനക്കതിന്റെ നിഷ്കളങ്കമായ ഉൾവിളി – സ്വീകാര്യത – ലാളിത്യം ഉള്ളറിഞ്ഞ് സ്വീകരിക്കാൻ ഭയമായിരുന്നു. അതുമല്ലെങ്കിൽ നിന്റേതല്ലാത്ത സ്വപ്നം അതിനു വിപരീതമായിരുന്നു.
മണി മുഴങ്ങുന്നു, മുഴങ്ങിക്കൊണ്ടേയിരിക്കുന്നു, അത് നിശബ്ദമായ പൈൻമരക്കാടുകളുടെ പർവതങ്ങളിൽ തട്ടി അലയടിച്ചുകൊണ്ടേയിരിക്കുന്നു. നിന്റെ വരവിനായ്, നിന്റെ തന്നെ വിളവെടുപ്പിനായി. (എഴുത്ത്, ചിത്രങ്ങള്‍- തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പെയിന്റിംഗിൽ ബിരുദ വിദ്യാര്‍ഥി, യാത്രികന്‍- പേര് പ്രസിദ്ധീകരിക്കാന്‍ താത്പര്യമില്ല)