UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായിയുടെ വീടിന് മുന്നിലെ 300 മീറ്റര്‍ നീളമുള്ള പ്രചാരണ ബോര്‍ഡ്‌ കത്തിച്ചു

അഴിമുഖം പ്രതിനിധി

ധര്‍മ്മടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ വീടിന് സമീപം സ്ഥാപിച്ചിരുന്ന 300 മീറ്റര്‍ നീളമുള്ള പ്രചാരണ ബോര്‍ഡ്‌ ഇന്ന് പുലര്‍ച്ചെ അക്രമികള്‍ നശിച്ചിപ്പിച്ചു. പിണറായി വിജയന്റെ രാഷ്ട്രീയ, ജീവിത ചരിത്രം പ്രതിപാദിക്കുന്നവയായിരുന്നു ഈ ഫ്‌ളെക്‌സ്.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.ഫ്‌ളെക്‌സ് കീറിയെടുത്ത അക്രമികള്‍ പിണറായിയുടെ വീടിന് മുന്നിലും കായലോട് ഭാഗത്തുമിട്ട് കത്തിച്ചു. തീ കത്തുന്നത് ശ്രദ്ധയില്‍പ്പെട്ട് എത്തിയ പ്രദേശവാസികളെ കണ്ടപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. അക്രമികള്‍ നാട്ടുകാരെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ആക്രമണത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് പിണറായി വിജയന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ആര്‍ എസ് എസ് നടപ്പിലാക്കുകയായിരുന്നു. സിപിഐഎമ്മിന്റെ പ്രചാരണ ബോര്‍ഡുകള്‍ക്ക് നേരെ നീളാന്‍ ശക്തിയുള്ള കൈകളൊന്നും ഇവിടെയില്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും നശിപ്പിച്ച ബോര്‍ഡുകള്‍ക്ക് പകരം പുതിയ ബോര്‍ഡുകള്‍ ഇന്ന് വൈകുന്നേരത്തിനകം സ്ഥാപിക്കുമെന്നും പിണറായി പറഞ്ഞു. മോദി-അമിത് ഷാ കൂട്ടുകെട്ട് കേരളത്തിലും ഇടപെടുന്നു എന്നതിന് തെളിവാണിത്. ഉദ്ദേശിച്ച കാര്യം നടക്കാതെ വന്നതിലുള്ള നിരാശയാണ് ആക്രമണത്തിന് പിന്നിലെന്നും പിണറായി പറഞ്ഞു.

ഇത്തരം പ്രവര്‍ത്തികള്‍ കൊണ്ട് എല്‍ഡിഎഫിന്റെ പ്രചാരണത്തെ തടയാനാകില്ലെന്ന് പിണറായി വ്യക്തമാക്കി. ആക്രമണം നടന്നത് അറിഞ്ഞ് വന്‍ ജനക്കൂട്ടം പിണറായിയുടെ വീട്ടിന് മുന്നില്‍ തടിച്ചു കൂടി. പ്രവര്‍ത്തകരോട് പ്രകോപിതരാകരുതെന്ന് പിണറായി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സിപിഐഎം പൊലീസിന് പരാതിയും നല്‍കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍