UPDATES

ദളിത് വിവേചനം കേരളവും അനുഭവിച്ചിട്ടുണ്ട്; ജ. കട്ജുവിനെ തിരുത്തിയും അഭിനന്ദിച്ചും മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

മലയാളികളെ അഭിനന്ദിച്ച് സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിനു നന്ദി പറഞ്ഞു കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. കട്ജുവിന്റെ വാക്കുകള്‍ അഭിമാനമുണ്ടാക്കുന്നുവെന്നു പറഞ്ഞ മുഖ്യമന്ത്രി അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ ഒരു പരാമര്‍ശത്തെ തിരുത്തുന്നുമുണ്ട്. ദളിത് വിഭാഗങ്ങള്‍ കേരളത്തില്‍ വിവേചനം അനുഭവിച്ചിട്ടില്ലെന്ന കട്ജുവിന്റെ വാക്കുകള്‍ തിരുത്തി മുഖ്യമന്ത്രി പറയുന്നത് തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെതുമായ ഒരു കാലഘട്ടം കേരളത്തിനുണ്ടായിരുന്നുവെന്നാണ്.

മാര്‍ക്കണ്ഡേയ കട്ജുവിന് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ എഴുതിയ താങ്കളുടെ നല്ല വാക്കുകള്‍ക്ക് നന്ദി. ഒരു കേരളീയനെന്ന നിലയിലും കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലും താങ്കളുടെ നല്ല വാക്കുകള്‍ അഭിമാനമുണ്ടാക്കുന്നു. അങ്ങയുടെ പോസ്റ്റില്‍ സൂചിപ്പിക്കപ്പെട്ട പോലെ വ്യത്യസ്ത ദേശങ്ങളില്‍ നിന്നും, മതവിഭാഗങ്ങളില്‍ നിന്നും ഉള്ളവരെ സ്വീകരിക്കാനുള്ള ജനാധിപത്യമനസ്സ് എന്നും കേരളം പുലര്‍ത്തിയിട്ടുണ്ട്.

ഒരു കാര്യം അങ്ങയോട് ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു, ദളിത് വിഭാഗങ്ങള്‍ കേരളത്തില്‍ വിവേചനം അനുഭവിച്ചിട്ടില്ലെന്ന വാചകം താങ്കളുടെ പോസ്റ്റില്‍ കാണുകയുണ്ടായി. ചരിത്രപരമായി അത് തെറ്റാണെന്ന് സൂചിപ്പിക്കുന്നു. തൊട്ടുകൂടായ്മയുടെയും, തീണ്ടലിന്റെതുമായ ഒരു കാലഘട്ടം കേരളത്തിലുണ്ടായിരുന്നു. ജാതിവിവേചനങ്ങള്‍ക്കെതിരെയും ജന്മിത്വവ്യവസ്ഥയ്‌ക്കെതിരെയും നടന്ന ശക്തമായ പ്രക്ഷോഭങ്ങളിലൂടെയാണ് കേരളം ഇന്നു കാണുന്ന രീതിയില്‍ കെട്ടുപടുക്കാന്‍ സാധിച്ചത്. കേരളത്തിന്റെ ചരിത്രം സമരങ്ങളുടെ ചരിത്രം കൂടിയാണ്.

ഭൂവുടമകള്‍ക്കെതിരെയും ജന്മിത്വത്തിനെതിരെയും നടന്ന പുന്നപ്ര-വയലാര്‍, കയ്യൂര്‍, കരിവെള്ളൂര്‍, മൊറാഴ, ഒഞ്ചിയം സമരങ്ങളുടെ സ്മരണകള്‍ ആവേശമുണര്‍ത്താത്ത മലയാളികള്‍ കുറവാണ്. ജാതിവിവേചനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന ഒരു മനസ്സ് കേരളത്തില്‍ രൂപപ്പെട്ടുവരുന്നതില്‍ ശ്രീനാരായണഗുരു, അയ്യങ്കാളി, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയ അനേകം നവോത്ഥാനനായകരുടെയും ഇടതുപക്ഷപ്രസ്ഥാനങ്ങളുടെയും ഇടപെടലുകള്‍ നമ്മള്‍ കാണാതിരുന്നൂടാ. അധഃസ്ഥിതരുടെ ആരാധനസ്വാതന്ത്ര്യത്തിനും സഞ്ചാരസ്വാതന്ത്രത്തിനുമായി നടത്തപ്പെട്ട വൈക്കം സത്യാഗ്രഹവും, ഗുരുവായൂര്‍ സത്യാഗ്രഹവും, പാലിയം സമരവും ഒക്കെ കേരളചരിത്രത്തിലെ ഉജ്ജ്വലധ്യായങ്ങളാണ്.

ഈ പ്രക്ഷോഭങ്ങള്‍ക്കൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് വിദ്യാഭ്യാസരംഗത്തിനും കേരളസമൂഹം നല്‍കുന്ന പ്രാധാന്യം. സാമൂഹികോന്നമനത്തിന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞ് കേരളത്തിലെ നവോത്ഥാനനായകരും കൃസ്ത്യന്‍മിഷനറിമാരും നടത്തിയ ഇടപെടലുകള്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഒരു ജനവിഭാഗത്തിന്റെ പുത്തനുണര്‍വിനു കാരണമായി. ‘തങ്ങളുടെ കുട്ടികളെ പഠിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ പാടത്തു പണിയെടുക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല’ എന്നു പറഞ്ഞുകൊണ്ട് പണിമുടക്കിയ കണ്ടലയിലെ കര്‍ഷകത്തൊഴിലാളികളും, മാറുമറയ്ക്കാനുള്ള അവകാശത്തിനായി സമരം നടത്തിയ ചാന്നാര്‍ സ്ത്രീകളും കേരളത്തിന്റെ പുരോഗമനമനസ്സിന്റെ ശില്പികള്‍ തന്നെയാണ്. ഇത്തരത്തില്‍ നവോത്ഥാനദേശീയപ്രസ്ഥാനങ്ങളും, കര്‍ഷകതൊഴിലാളി സമരങ്ങളും തുടര്‍ന്നുയര്‍ന്നുവന്ന ഇടതുപക്ഷവും ഉഴുതുമറിച്ചിട്ട നിലത്തെ പരുവപ്പെടുത്തിയെടുക്കുക എന്ന ചുമതലയാണ് ആദ്യ സര്‍ക്കാര്‍ മുതല്‍ കേരളത്തില്‍ സ്വീകരിച്ചുവന്നത്. ഭൂപരിഷ്‌ക്കരണത്തിലൂടെയും, വിദ്യാഭ്യാസ ബില്ലിലൂടെയും, അധികാര വികേന്ദ്രീകരണത്തിലൂടെയും, സാമൂഹ്യസേവനമേഖലകളുടെ പൊതുവല്‍ക്കരണത്തിലൂടെയും നവകേരളത്തിന് ഒരു പുതിയ ദിശ പകരുകയാണ് ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്തത്. ഭൂപരിഷ്‌ക്കരണത്തിലൂടെയും അധികാര വികേന്ദ്രീകരണത്തിലൂടെയും ജന്മിത്വവ്യവസ്ഥയ്‌ക്കേറ്റ കനത്ത ആഘാതമാണ് കേരളത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കിയതെന്നു പറയാന്‍ ആഗ്രഹിക്കുന്നു. അവസാനമായി, ആരാണ് യഥാര്‍ഥ ഇന്ത്യക്കാര്‍ എന്ന ചോദ്യം ഉയര്‍ത്തുമ്പോള്‍, ഇന്ത്യ എന്നത് ഏകതാനമായ ഒരു ആശയമല്ല എന്നും കൂടി മനസ്സിലാക്കേണ്ടതാണ്. പ്രത്യേകിച്ച് ജമ്മുകാശ്മീരിനെയും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും കുറിച്ച് നമ്മള്‍ സംസാരിക്കുമ്പോള്‍ ഇത് കൂടുതല്‍ പ്രസക്തമാകുന്നു. സ്വാതന്ത്ര്യത്തിന്റെ എഴുപതാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ അവസരത്തില്‍ വ്യത്യസ്ത വിഭാഗങ്ങളുടെ ശബ്ദം ഒരേപോലെ കേള്‍ക്കാനുള്ള അവസരം ഉണ്ടാകുന്നുവെന്ന് ഉറപ്പുവരുത്തണം. തൊഴിലാളികളും, ദളിതരും, ആദിവാസികളും, സ്ത്രീകളും, കുട്ടികളും, ലൈഗിംക ന്യൂനപക്ഷങ്ങളും, മുസ്ലീങ്ങളും, ക്രിസ്ത്യാനികളുമെല്ലാം ഉള്‍പ്പെടുന്ന സമൂഹത്തിലെ എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോള്‍ മാത്രമേ ഈ രാജ്യം തങ്ങളുടേത് കൂടിയാണ് എന്ന തോന്നല്‍ അവര്‍ക്കുണ്ടാവുകയുള്ളൂ. അപ്പോള്‍ മാത്രമാണ് ശരിയായ ഇന്ത്യ രൂപപ്പെടുക. കേരളം കൈവരിച്ച നേട്ടങ്ങള്‍ ഭാരതമൊന്നാകെ പടര്‍ത്താന്‍ സാധിക്കുമ്പോള്‍ മാത്രമെ ഭരണഘടനാശില്പികള്‍ വിഭാവനം ചെയ്ത ഒരു ഇന്ത്യ സാധ്യമാകുകയുള്ളൂ. അത് എത്രയും പെട്ടെന്ന് സാധ്യമാകുമെന്ന് പ്രത്യാശിക്കുന്നു. താങ്കളുടെ നല്ല വാക്കുകള്‍ക്ക് ഒരിക്കല്‍ കൂടി ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍