UPDATES

സംസ്‌കാരങ്ങള്‍ തമ്മിലുള്ള അന്തരമാണ് ഭോപ്പാലില്‍ ദൃശ്യമായതെന്ന് പിണറായി

അഴിമുഖം പ്രതിനിധി

സംസ്‌കാരങ്ങള്‍ തമ്മിലുള്ള അന്തരമാണ് ഭോപ്പാലില്‍ ദൃശ്യമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മധ്യപ്രദേശിലെ വിലക്കിനെക്കുറിച്ച് പ്രതികരിച്ചു. ഭോപ്പാലില്‍ മലയാളം സമാജം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ പിണറായി വിജയനെ ആര്‍എസ്എസ് ഭീഷണിയുണ്ടെന്ന കാരണത്താല്‍ പോലീസ് വിലക്കുകയായിരുന്നു. തുടര്‍ന്ന് കേരളത്തിലേക്ക് മടങ്ങിയ പിണറായി മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. കൂടാതെ തന്റെ ഫെയ്‌സ്ബുക്കിലും മുഖ്യമന്ത്രി തന്റെ നിലപാട് അറിയിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്കില്‍ പിണറായി പറഞ്ഞത്-

‘സംസ്‌കാരങ്ങള്‍ തമ്മിലുള്ള അന്തരമാണ് ഭോപാലില്‍ ദൃശ്യമായത്. ഇത്തരം അനുഭവം ഒരു സംസ്ഥാനത്തും ഉണ്ടാകാന്‍ പാടില്ല. സംഘര്‍ഷം മൂര്‍ധന്യത്തില്‍ നില്‍ക്കുമ്പോഴാണ് ശ്രീ രാജ്‌നാഥ് സിങ്ങ് തലശ്ശേരിയില്‍ വന്നത്. ഒരു തരത്തിലുള്ള തടസ്സവും ആരും സൃഷ്ടിച്ചിട്ടില്ല. രാജ്യത്താകെയുള്ള പ്രധാന ബിജെപി നേതാക്കള്‍ കോഴിക്കോട്ട് സമ്മേളിച്ചപ്പോഴും ഒരു ദുരനുഭവവും അവര്‍ക്ക് ഉണ്ടായിട്ടില്ല. അതാണ് ഭോപാലിലെ അനുഭവവുമായുള്ള വ്യത്യാസം. അത് സംഘ പരിവാര്‍ സമ്മതിച്ചില്ലെങ്കിലും ജനങ്ങള്‍ തിരിച്ചറിയും.’

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പിണറായി ഭോപ്പാലില്‍ എത്തിയത്. ഇവിടെ നിന്നാണു മലയാളി സമാജത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയത്. മഹിളാ അസോസിയേഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആര്‍എസ്എസിനെ നിശിതിമായി മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. എന്നാല്‍ മലയാളം സമാജത്തിന്റെ പരിപാടിയില്‍ എത്തിയപ്പോള്‍ ആര്‍എസ്എസ് പരിപാടി തടസപ്പെടുത്താന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി പൊലീസ് പിണറായിയെ തടയുകയായിരുന്നു.

സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ചൗഹാന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. പിണറായിയെ ഫോണില്‍ വിളിച്ചാണ് ചൗഹാന്‍ ക്ഷമാപണം നടത്തിയത്. സംസ്ഥാന പൊലീസ് മേധാവിയും ജില്ല കളക്ടറും നേരിട്ടെത്തി പിണറായിയോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍