UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനകീയ ബദലിന്റെ നൂറു ദിനങ്ങള്‍ – പിണറായി വിജയന്‍

Avatar

പിണറായി വിജയന്‍

മനുഷ്യരെല്ലാം ഭേദചിന്തകളില്ലാതെ സമഭാവനയില്‍ ഒരുമയോടെ കഴിഞ്ഞിരുന്ന ഒരു കാലത്തിന്റെ ഓര്‍മ പുതുക്കുന്ന ഓണവും, സ്‌നേഹസാഹോദര്യങ്ങളുടെയും വിശിഷ്ടമായ ത്യാഗത്തിന്റെയും ഓര്‍മകളുണര്‍ത്തുന്ന ബക്രീദും വീണ്ടും എത്തിച്ചേര്‍ന്നിരിക്കുകയാണ്. മലയാളികള്‍ സമൃദ്ധിയുടെ ആഘോഷത്തിന് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ഈ സന്തോഷകരമായ സന്ദര്‍ഭത്തില്‍ തന്നെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നൂറാം ദിവസത്തിലേക്ക് കടക്കുന്നതും എന്നത് ഒരു യാദൃച്ഛികതയാകാം. എങ്കിലും അതില്‍ അര്‍ത്ഥപൂര്‍ണമായ ഒരു ഔചിത്യമുണ്ട് എന്നു തോന്നുകയാണ്. 

ജനങ്ങള്‍ വിശ്വാസപൂര്‍വം ഞങ്ങളിലേല്‍പ്പിച്ചതാണ് ഭരണമെന്ന ഈ ഉത്തരവാദിത്തം. അതിനെ അതാവശ്യപ്പെടുന്ന മുഴുവന്‍ ഭദ്രതയോടെയുമാണ് ഞങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്ന് ആമുഖമായിത്തന്നെ അറിയിക്കട്ടെ. കേരളത്തിലെ ഓരോ കുടുംബത്തോടും ഓരോ വ്യക്തിയോടും ഞങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. 100 ദിവസമെന്നത് തീരെ ചെറിയ ഒരു കാലയളവാണ് എന്നറിയാം. എന്നിരുന്നാലും ആദ്യ ഘട്ട അവലോകനമെന്ന നിലയിലാണ് ഈ നൂറാം ദിവസത്തെ സര്‍ക്കാര്‍ കാണുന്നത്. ഈ ചുരുങ്ങിയ സമയം കൊണ്ട് എന്തൊക്കെ ചെയ്തു എന്നും തുടര്‍ന്നെന്താണ് ചെയ്യാന്‍ പോകുന്നതെന്നും ഈ സര്‍ക്കാരിനെ അധികാരത്തിലെത്തിച്ച ബഹുമാന്യരായ പൗരജനങ്ങളെ അറിയിക്കുക എന്നത് ഈ സന്ദര്‍ഭത്തിലെ കടമയായാണ് ഞങ്ങള്‍ കാണുന്നത്. 

നാടിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനവും ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള അടിയന്തര ആശ്വാസവും ഒരുമിച്ചു മുമ്പോട്ട് കൊണ്ടുപോവുക എന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശം. പരിമിതമാണ് നമ്മുടെ ധനശേഷിയെങ്കിലും ആ പരിമിതി ഇതിനു രണ്ടിനും തടസ്സമായിക്കൂടാ എന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ട്. ധനശേഷി ആര്‍ജ്ജിച്ചതിനു ശേഷം വികസനം എന്ന് കരുതിയിരുന്നാല്‍ കേരളം എല്ലാ രംഗങ്ങളിലും പിന്നോട്ടടിക്കപ്പെട്ടുപോകും. ഇതുകൊണ്ടാണ് ഒരുവശത്ത് അടിസ്ഥാനസൗകര്യവികസനത്തിനും മൂലധനനിക്ഷേപത്തിനുമുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (KIIFB) രൂപീകരിച്ചതും മറുവശത്ത് കടാശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചതും. അഞ്ച് വര്‍ഷം കൊണ്ട് അമ്പതിനായിരം കോടി രൂപയുടെ വരെ വിഭവസമാഹരണം സാധ്യമാക്കാനുള്ള ഓര്‍ഡിനന്‍സ് ഇറക്കിയതും ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചതുമെല്ലാം എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. മുന്‍ പറഞ്ഞ ആ ദ്വിമുഖ ഉത്തരവാദിത്വമാണ് ഇതിലൊക്കെ പ്രതിഫലിച്ചു നില്‍ക്കുന്നതെന്ന് അറിയിക്കാന്‍ സന്തോഷമുണ്ട്. 

പരിസ്ഥിതി സൗഹൃദത്തിലൂന്നിയ വികസനമാണ് സര്‍ക്കാരിന്റെ നയം. നിര്‍മ്മല ജലാശയങ്ങളും പച്ചപ്പുനിറഞ്ഞ പ്രകൃതിയും കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു കാല്‍പ്പനിക ഭാവനയായാല്‍ പോര, ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ നമ്മുടെ നാട് ഏറ്റവും വൃത്തിയുള്ളതുകൂടി ആകേണ്ടതുണ്ട്. മലിനമായ ജലസ്രോതസ്സുകളുടെ അടക്കം സമഗ്രമായ ശുചീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പുതിയ പദ്ധതി ആവിഷ്‌കരിക്കുകയാണ്. അഞ്ച് വര്‍ഷം കൊണ്ട് കേരളത്തെ മാലിന്യവിമുക്തമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. വരുന്ന കേരളപ്പിറവി ദിനത്തില്‍ 100 ശതമാനം വീടുകളിലും അനുബന്ധമായി ശുചിമുറിയുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ് സര്‍ക്കാരിന്റെ ഉടനടിയുള്ള ലക്ഷ്യം. മുപ്പതിനായിരത്തിലധികം കുടുംബങ്ങള്‍ക്ക് ശുചിമുറി നിര്‍മ്മിച്ച് നല്‍കിക്കഴിഞ്ഞു. തെക്കേ ഇന്ത്യയിലെ ആദ്യ പരസ്യ വിസര്‍ജന വിമുക്ത സംസ്ഥാനമായി മാറാന്‍ പോവുകയാണ് കേരളം. നവംബര്‍ ഒന്നിന് പ്രധാനമന്ത്രി ഇത് സാധ്യമായതായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ആധുനിക സമൂഹത്തിന് അത്യന്താപേക്ഷിതമാണ് വേഗതയും സൗകര്യവുമുള്ള ഗതാഗതസംവിധാനം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളമാകുവാന്‍ പോകുന്ന കണ്ണൂര്‍ വിമാനത്താവളം 2017 ഏപ്രിലില്‍ പ്രവര്‍ത്തനക്ഷമമാകും. കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ തന്നെ പുരോഗമിക്കുന്ന വിവരം എല്ലാവര്‍ക്കും അറിയാമല്ലോ? 45 മീറ്റര്‍ വീതിയില്‍ അന്തര്‍ദേശീയ നിലവാരത്തില്‍ ദേശീയപാത വികസനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാന ജില്ലാ പാതകളുടെ പുതുക്കല്‍, ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം, സ്മാര്‍ട്ട് റോഡ് പദ്ധതി എന്നിവ കാലതാമസമില്ലാതെ നടപ്പിലാക്കും. പുഴകളും തടാകങ്ങളും ചേര്‍ന്ന ഉള്‍നാടന്‍ ജലാശയങ്ങളും നീണ്ട കടല്‍ത്തീരവും സ്വന്തമായുള്ള സംസ്ഥാനം എന്ന നിലയില്‍ താരതമ്യേന ചെലവുകുറഞ്ഞതും മാലിന്യമുക്തവും അപകട സാധ്യത ഇല്ലാത്തതുമായ ജലഗതാഗതമേഖലയുടെ വികസനം കൂടി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. 

LNG വാതക പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കി താപോര്‍ജ്ജാധിഷ്ഠിതവ്യവസായങ്ങള്‍ അഭിവൃദ്ധിപെടുത്തും. രണ്ടര ലക്ഷം വീടുകള്‍ കേരളത്തിലിപ്പോഴും വൈദ്യുതിയില്ലാത്തവയായിയുണ്ട്. ആ വീടുകളിലേക്കും വെളിച്ചം എത്തിക്കുക എന്നത് ഒരു പുരോഗമന സര്‍ക്കാരിന്റെ കടമയായി ഞങ്ങള്‍ ഏറ്റെടുക്കുകയാണ്. അടുത്ത വര്‍ഷം മാര്‍ച്ചോടുകൂടി കേരളത്തെ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകൃത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമായി മുന്നേറുന്നു. ഭരണത്തിന്റെ കാര്യക്ഷമതയുടെ മുഖങ്ങളാണിതെല്ലാം. 

അഭ്യസ്തവിദ്യരായ പുതുതലമുറ നാടിന്റെ സമ്പത്താണെന്ന് സര്‍ക്കാര്‍ തിരിച്ചറിയുന്നു. പഠനത്തിനു ശേഷം ജോലി എന്നതിനപ്പുറം സംരംഭങ്ങള്‍ ആരംഭിക്കാനും തൊഴില്‍ ദാതാക്കളായി സ്വയംമാറാനും നമ്മുടെ മിടുക്കരായ കുട്ടികളെ സഹായിക്കേണ്ടതുണ്ട്. ആധുനികശാസ്ത്രം തുറന്നിട്ടു തന്ന സാധ്യതകളെ ആര്‍ജ്ജവത്തോടെ ഏറ്റെടുത്ത് മുന്നോട്ട് പോകാന്‍ പുതു തലമുറക്ക് ആത്മവിശ്വാസമേകാനുള്ള ചുമതല സര്‍ക്കാരിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ളതാണ്, യുവജനങ്ങള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ ആയിരത്തഞ്ഞൂറോളം സ്റ്റാര്‍ടപ്പുകള്‍ തുടങ്ങുന്ന പദ്ധതി. വന്‍കിട ഐ.റ്റി. കമ്പനികളെ ഇവിടേക്ക് കൊണ്ടുവരാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സ്റ്റാര്‍ടപ്പുകള്‍ക്കായി 150 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. നമ്മുടെ ഐ.റ്റി പാര്‍ക്കുകളുടെ കെട്ടിട വിസ്തൃതി നിലവിലുള്ളതില്‍ നിന്ന് ഒരു കോടി ചതുരശ്ര അടിയായി വര്‍ധിപ്പിക്കുകയാണ്. ചെറുതും വലുതുമായ എല്ലാ ഐ ടി പാര്‍ക്കുകളെയും വികസിപ്പിക്കും. 

സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലേക്കു കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടത്തുകയാണ്. ഇതിനു പുറമേയാണ് അവഗണനയാല്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ രക്ഷപെടുത്താനുള്ള നടപടികള്‍. FACTയില്‍ പൂട്ടിക്കിടന്ന യൂറിയ പ്ലാന്റ് നവീകരിച്ച് തുറന്ന് പ്രവര്‍ത്തിപ്പിക്കുവാനുള്ള നടപടികള്‍ സംസ്ഥാനസര്‍ക്കാരിന്റെ മുന്‍കൈയില്‍ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കേന്ദ്രം പൂട്ടാന്‍ തീരുമാനിച്ചിരുന്ന ഇന്‍സ്ട്രമെന്റേഷന്‍ ലിമിറ്റഡിന്റെ പാലക്കാട് യൂണിറ്റിനെ അടച്ചുപൂട്ടലില്‍ നിന്നും രക്ഷപെടുത്തി സംസ്ഥാനം ഏറ്റെടുത്ത് മുമ്പോട്ട് പോവുകയാണ്. ഇതേ പോലെ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സിന്റെ കൊച്ചി യൂണിറ്റിന്റെ കാര്യത്തിലും രക്ഷപെടുത്തല്‍ നടപടിയുമായി മുമ്പോട്ട് പോവുകയാണ്. ഇതൊക്കെ വഴി ആയിരക്കണക്കിന് ആളുകള്‍ക്കാണ് പുതുതായി തൊഴില്‍ ലഭിക്കുവാന്‍ പോകുന്നത്. 

മുന്നോട്ടുള്ള പ്രയാണത്തിന് ഇതൊക്കെ ചെയ്യുമ്പോഴും സമൂഹത്തില്‍ ഏറ്റവും താഴെത്തട്ടിലുള്ളതും അവശത അനുഭവിക്കുന്നതുമായ ആളുകളുടെ ക്ഷേമം ഉറപ്പാവുമ്പോള്‍ മാത്രമേ യഥാര്‍ഥവികസനം സാധ്യമാകുകയുള്ളൂ. അതിനായി സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തേണ്ടതുണ്ട്. പൊതുവിതരണശൃംഖലയെ ശക്തിപ്പെടുത്തുവാന്‍ 75 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. അവശ്യവസ്തുക്കളുടെ വിലവര്‍ദ്ധനവ് പിടിച്ചു നിര്‍ത്താന്‍ 150 കോടി രൂപയാണ് ഇക്കൊല്ലം ചെലവാക്കുന്നത്. മാവേലി സ്‌റ്റോറുകളില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് വില കൂട്ടില്ലായെന്ന് ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ തീരുമാനമെടുത്തിരുന്നു. എല്ലാവര്‍ക്കും സമൃദ്ധിയായി ആഘോഷിക്കാനുള്ളതാണ് ഉല്‍സവങ്ങള്‍ എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ ഓണം ബക്രീദ് ന്യായവില ചന്തകള്‍ സംസ്ഥാനത്തുടനീളം ആരംഭിച്ചിട്ടുണ്ട്. സപ്ലൈക്കോയ്ക്ക് 80 കോടിയിലധികം രൂപ ഈയവസരത്തില്‍ നല്‍കിയിട്ടുണ്ട്. ഉല്‍സവാവസരങ്ങളില്‍ മാത്രമല്ല സാധാരണദിനങ്ങളിലും വിലനിയന്ത്രണത്തിനായി സര്‍ക്കാര്‍ കമ്പോളത്തില്‍ ഇടപെട്ടുകൊണ്ടേയിരിക്കും. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം വേഗത്തില്‍ നടപ്പിലാക്കാനും റേഷന്‍ കാര്‍ഡുകള്‍ ആറു മാസത്തിനകം നല്‍കാനുമുള്ള നടപടികള്‍ ആയിട്ടുണ്ട്. 

പരമ്പരാഗതമേഖലകളില്‍ പണിയെടുക്കുന്ന ഏറെ കഷ്ടത അനുഭവിക്കുന്നവരും പൊതുവേ നിര്‍ദ്ധനരുമായ തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ സാമൂഹ്യസുരക്ഷിതത്വം ഉറപ്പുവരുത്തും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയ കശുവണ്ടി ഫാക്ടറികള്‍ നേരത്തേ പ്രഖ്യാപിച്ച പോലെ ചിങ്ങം ഒന്നിന് തന്നെ തുറന്ന്, 18000ത്തോളം കശുവണ്ടി തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ ഏറെ കൃതാര്‍ത്ഥരാണ്. കേരളത്തില്‍ സാമൂഹിക സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് തൊഴിലുറപ്പ് പദ്ധതി. വര്‍ഷം തോറും 1000 കോടി രൂപയ്ക്ക് തത്തുല്യമായ തൊഴില്‍ ദിനങ്ങള്‍ NREGAയിലൂടെ നല്‍കാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. 

ആലംബഹീനരും അവശതയനുഭവിക്കുന്നവരുമായ ആളുകള്‍ക്കുള്ള സമൂഹത്തിന്റെ കരുതലാണ് സാമൂഹിക ക്ഷേമപെന്‍ഷനുകള്‍. എല്ലാ ക്ഷേമപെന്‍ഷനുകളും 1000 രൂപയാക്കി വര്‍ധിപ്പിച്ച് കുടിശ്ശികയടക്കം വീടുകളിലെത്തിച്ചു തുടങ്ങി. അഞ്ചിനം ക്ഷേമപെന്‍ഷന്‍ പദ്ധതികളിലായി 37 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് 2016 ജൂണ്‍ മുതല്‍ വര്‍ധിപ്പിച്ച നിരക്കില്‍ 3100 കോടി രൂപയാണ് ഓണത്തിന് മുമ്പായി വീടുകളിലെത്തിക്കുന്നത്. പെന്‍ഷന്‍ വീട്ടില്‍ കിട്ടുക എന്ന വൃദ്ധജനങ്ങളുടെ സ്വപ്നം സഫലമാക്കാന്‍ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സാധിച്ചു എന്നത് മനസ്സിന് ആശ്വാസം പകരുന്ന കാര്യമാണ്. കടക്കെണിയിലായ മല്‍സ്യത്തൊഴിലാളികള്‍ക്ക് സമാശ്വാസമായി 50 കോടി രൂപ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. 13000 ഖാദി തൊഴിലാളികളുടെ മിനിമം വേജ് ഉയര്‍ത്തി ഖാദി ഗ്രാമങ്ങള്‍ സ്ഥാപിക്കുന്ന നടപടികള്‍ ആരംഭിച്ചു. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നു വായ്പ എടുത്ത് കടക്കെണിയിലായവരെ കണ്ടില്ലെന്ന് നടിക്കാന്‍ മനസ്സാക്ഷിയുള്ള സര്‍ക്കാരിനു കഴിയില്ല. അവര്‍ക്കായി സമഗ്ര കടാശ്വാസ പദ്ധതി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതുവഴി പതിനായിരത്തോളം കുടുംബങ്ങള്‍ക്കാണ് ആശ്വാസം ലഭിക്കുക. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ എടുത്തിട്ടുള്ള വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തി. 

നാലായിരത്തഞ്ഞൂറോളം പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാനുള്ള സ്ഥലം വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. അഞ്ഞൂറ് കുടുംബങ്ങള്‍ക്ക് ഭവനനിര്‍മാണവും പതിനായിരം പട്ടികജാതിക്കാര്‍ക്ക് വിവാഹധനസഹായവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. മാരകരോഗങ്ങളുള്ള പട്ടികജാതിക്കാരുടെ ചികില്‍സയ്ക്ക് പദ്ധതിയുണ്ട്. പട്ടികജാതിക്കോളനികളുടെ അടിസ്ഥാനസൗകര്യവികസനത്തിന് 80 കോടിയിലധികം രൂപയുടെ ഒരു പദ്ധതിയും സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. പൗരാവകാശങ്ങളും ജനാധിപത്യവും സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ ഒന്നാമത്തെ പരിഗണനയാണ് നല്‍കുന്നത്. മതനിരപേക്ഷത സംരക്ഷിക്കുന്നതിന് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സര്‍ക്കാര്‍ സ്വീകരിക്കും. വര്‍ഗീയതയും സാമുദായിക സ്പര്‍ദ്ധയും വളര്‍ത്തുന്ന ഒരു നടപടിയും വച്ചുപൊറുപ്പിക്കില്ല. വര്‍ഗീയതയ്ക്ക് ഒരിഞ്ചു പോലും വഴങ്ങാത്തതും എല്ലാ വിഭാഗം വിശ്വാസങ്ങളെയും ഒരുപോലെ കാണുന്നതുമായ മതനിരപേക്ഷ പാതയിലൂടെ തന്നെയാവും ഈ സര്‍ക്കാരിന്റെ യാത്ര. 

സ്ത്രീസുരക്ഷ സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ അതീവഗൗരവത്തോടെ കാണുകയും കുറ്റവാളികളെ കാലതാമസമില്ലാതെ നിയമത്തിനു മുന്നില്‍ എത്തിക്കുകയും ചെയ്യാന്‍ സാധിച്ചിട്ടുള്ള സര്‍ക്കാരാണിത് എന്നത് അറിയാമല്ലോ. പെരുമ്പാവൂരിലെ ജിഷയെ കൊന്നിട്ട് രക്ഷപെട്ടുവെന്ന് കരുതി നടന്നിരുന്ന പ്രതിയെ ശാസ്ത്രീയമായ നീക്കങ്ങളിലൂടെ അറസ്റ്റ് ചെയ്തതടക്കമുള്ള ഉദാഹരണങ്ങള്‍ സമൂഹത്തില്‍ പൊതുവെയും സ്ത്രീകള്‍ക്കിടയില്‍ പ്രത്യേകിച്ചും വലിയൊരളവില്‍ സുരക്ഷാബോധമുണ്ടാക്കിയിട്ടുണ്ട്. രക്ഷാബോധമുള്ള സ്ത്രീസമൂഹമാണ് ഒരു നാടിന്റെ സംസ്‌കാരത്തിന്റെ ഏറ്റവും വലിയ അളവുകോല്‍ എന്നത് എടുത്തുപറയേണ്ടതില്ലല്ലോ. സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കാന്‍ തീരുമാനമെടുത്തതും ഇത്തരത്തിലുള്ള പ്രത്യേക കരുതലിന്റെ ഭാഗമായാണ്. ഏറെ നാളായി നിലനില്‍ക്കുന്ന ആവശ്യമാണ് പൊതു ഇടങ്ങളില്‍ വൃത്തിയുള്ള മൂത്രപ്പുരകള്‍ ഒരുക്കുക എന്നത്. ഇതില്ലാത്തതുകൊണ്ട് ഏറെ വിഷമിക്കുന്നത് സ്ത്രീകളാണ്. സ്ത്രീകളെക്കുറിച്ചുള്ള കരുതല്‍ സംസ്‌കാരത്തിന്റെ ഭാഗമാണ് എന്ന ബോധ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. ശിശുമരണവും, ഗര്‍ഭിണികളുടെ മരണവും കുറയ്ക്കാനായി കങഅയുമായി ചേര്‍ന്ന് പ്രത്യേക പദ്ധതി രൂപപ്പെടുത്തിയിട്ടുമുണ്ട്. 

സമൂഹത്തിലെ കാന്‍സര്‍ ആയ അഴിമതിയുടെ ആഴം കഴിഞ്ഞ കാലയളവില്‍ മനസ്സിലാക്കിയവരാണ് നമ്മള്‍. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം പ്രഖ്യാപിച്ചുകൊണ്ടാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അതില്‍ കടുകിട വിട്ടുവീഴ്ച സര്‍ക്കാര്‍ ചെയ്യില്ലെന്ന് ഉറപ്പുതരുന്നു. പോലീസിനും വിജിലന്‍സിനും ഭരണഘടനാനുസൃതമായ സര്‍വസ്വാതന്ത്ര്യങ്ങളും പുനഃസ്ഥാപിച്ചുകൊടുത്തിട്ടുള്ളത് മനസ്സിലാക്കുമല്ലോ. അവര്‍ സ്വതന്ത്രമായും സത്യസന്ധമായും ജോലി ചെയ്യുന്നുവെന്നതും എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് ശേഷം കുറ്റകൃത്യങ്ങള്‍ പെട്ടെന്ന് തെളിയിക്കപ്പെടുന്നതും കാലതാമസമില്ലാതെ കുറ്റവാളികള്‍ പിടിയിലാകുന്നതും ഇത്തരത്തിലുള്ള നയങ്ങളുടെ കൂടി ഫലമായാണ്. വലിയ സാങ്കേതികാസൂത്രണത്തിലൂടെ നടത്തിയ അഠങ തട്ടിപ്പുപോലും ചുരുങ്ങിയ സമയത്തിനുള്ളില്‍ ശാസ്ത്രീയമായി അന്വേഷിച്ചു പ്രതിയെപ്പിടിക്കാനായത് കേരളാപൊലീസിനും ആഭ്യന്തര വകുപ്പിനും അഭിമാനകരമാണ്. കുറ്റാന്വേഷണരംഗത്ത് നവതലമുറ സാങ്കേതിവിദ്യ ഉപയോഗപ്പെടുത്തി ഇന്ത്യയിലെ തന്നെ സുസജ്ജമായ പൊലീസ് സേനയായി കേരള പൊലീസിനെ മാറ്റുവാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഭരണപരിഷ്‌കാര കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയും ഇഗവേര്‍ണന്‍സ് ഫലപ്രദമാക്കിയും അഴിമതി നിര്‍മ്മാര്‍ജനത്തിനുള്ള ശ്രമങ്ങള്‍ തുടരും. 

വ്യവസായമേഖലയുടെ നവീകരണത്തിനൊപ്പം, കര്‍ഷകരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന കാര്‍ഷികസംസ്‌കാരം രൂപപ്പെടുത്തേണ്ടതുമുണ്ട്. കയ്യേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കുന്നതിനും കയ്യേറ്റം തടയുന്നതിനും വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. കാര്‍ഷികപ്രതിന്ധി നേരിടുന്ന വയനാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസമേകിക്കൊണ്ട് അവരുടെ കടബാധ്യതകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. വിഷമില്ലാത്ത പച്ചക്കറികള്‍ യഥേഷ്ടം ലഭിക്കുന്നതിന് ജനകീയ പങ്കാളിത്തത്തിലൂടെ ഉല്പാദനവര്‍ദ്ധനവിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. തണ്ണീര്‍ത്തട സംരക്ഷണ നിയമം ശക്തമായി നടപ്പാക്കുവാനും പ്രകൃതിസമ്പത്തുകള്‍ വിറ്റുതുലയ്ക്കുന്ന രീതിയവസാനിപ്പിച്ച് കൃഷിയോഗ്യമായ തരിശുനിലങ്ങളില്‍ നെല്‍കൃഷി ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട്. കര്‍ഷകരെ സഹായിക്കുവാനായി 385 കോടി രൂപ ചെലവില്‍ നെല്ല് സംഭരിക്കും. നേരത്തെയുള്ള നെല്ല് സംഭരണക്കുടിശിക 170 കോടി രൂപ സര്‍ക്കാര്‍ കൊടുത്തു തീര്‍ത്തു. തെറ്റായ സാമ്പത്തിക നയങ്ങളുടെ ഫലമായി ദുരിതമനുഭവിക്കുന്ന റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ തരണം ചെയ്യുവാന്‍ വേണ്ടി 500 കോടി രൂപ വിനിയോഗിക്കും. എല്ലാവിധ കാര്‍ഷികോല്പന്നങ്ങള്‍ക്കും ന്യായവില ഉറപ്പാക്കുക, ന്യായവില ഇല്ലാത്തിടത്ത് ഇടപെടുക എന്നിവ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണ്.

അടച്ചുപൂട്ടാന്‍ തീരുമാനമായ 4 സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിച്ച കാര്യം ഓര്‍ക്കുമല്ലോ. സാധാരണക്കാരന്റെ മക്കള്‍ പഠിക്കുന്നതും നമ്മുടെ അഭിമാനവുമായ കേരളത്തിലെ 1000 പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും. പാവപ്പെട്ടവന്റെ മക്കള്‍ക്കും അങ്ങനെ മെച്ചപ്പെട്ട വിദ്യാഭ്യാസം കുറഞ്ഞ ചെലവില്‍ പ്രാപ്യമാക്കും. ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസം നേടിയ ഒരു പുതുതലമുറ നാടിന്റെ ഭാവിയുടെ ഈടുവെയ്പ്പാണ്. 

കലാകായികസാംസ്‌കാരിക മേഖലകളുടെ സമഗ്രവികസനത്തിന് എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങളും മള്‍ടി പര്‍പസ് ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങളും നിര്‍മിക്കുന്നുണ്ട്. കരുത്തും, ബുദ്ധിയും, സംസ്‌കാരവും, സര്‍ഗശേഷിയുമുള്ള ജനതയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ശബരിമല മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്. 

കേരളീയ സമ്പദ് വ്യവസ്ഥയുടെ നിലനില്‍പ്പിന് അതിശക്തമായ പിന്തുണ നല്‍കുന്നവരാണ് നമ്മുടെ പ്രവാസികള്‍. ഗള്‍ഫ് നാടുകളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ടു തിരികെ വരുന്ന നമ്മുടെ സഹോദരങ്ങളുടെ പുനരധിവാസം സര്‍ക്കാരിന്റെ കൂടെ ഉത്തരവാദിത്തമായി ഏറ്റെടുത്തിരിക്കുകയാണ്. അവരുടെയും അവരെ ആശ്രയിച്ച് ജീവിക്കുന്നവരുടെയും ക്ഷേമം ഉറപ്പു വരുത്തുവാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. 

പെരുമ്പാവൂരിലെ ജിഷയുടെ അമ്മയ്ക്ക് പ്രഖ്യാപിത തീയ്യതിക്കും ഒരു ദിവസം മുന്നെ തന്നെ വീടു നിര്‍മിച്ചു നല്‍കിയതും ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചതും ചിങ്ങം ഒന്നിന് തന്നെ കശുവണ്ടി ഫാക്റ്ററികള്‍ തുറക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കിയതും 100 ദിവസത്തിനുള്ളില്‍ 37 ലക്ഷത്തിലധികം പേര്‍ക്ക് പെന്‍ഷനുകള്‍ വീടുകളില്‍ എത്തിച്ചതും, സമഗ്ര കടാശ്വാസ പദ്ധതി ഉദ്ദേശിച്ച സമയത്ത് തന്നെ തുടങ്ങാനായതുമെല്ലാം ദുര്‍ബല വിഭാഗങ്ങളോടുള്ള കരുതലിന്റെ ഭാഗമാണ്. നല്‍കിയ ഏത് വാക്കും നടപ്പാക്കുന്ന ഈ നിശ്ചയദാര്‍ഢ്യം എല്ലാ പദ്ധതി നടപ്പാക്കലിലുമുണ്ടാകുമെന്ന് ഉറപ്പു നല്‍കുന്നു. 

മതനിരപേക്ഷവും അഴിമതിരഹിതവും വികസിതവുമായ ഒരു നവകേരളം സൃഷ്ടിക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടു വെച്ച മുദ്രാവാക്യത്തോടും വാഗ്ദാനങ്ങളോടും നീതി പുലര്‍ത്താന്‍ സാധിക്കുന്നുണ്ട് എന്നു തന്നെ വിശ്വസിക്കുന്നു. ഇതെല്ലാം സാധിച്ചത് ജനങ്ങളുടെ നിര്‍ലോഭമായ സഹായസഹകരണങ്ങളും പിന്തുണയുമുള്ളതുകൊണ്ടാണ്. ഇനിയുള്ള പ്രവര്‍ത്തനങ്ങളിലും സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. ജാതിമത വേര്‍തിരിവുകള്‍ക്കതീതമായി നമുക്കൊരുമിച്ചു നിന്ന് കേരളത്തെ ഐശ്വര്യപൂര്‍ണമായ ഭാവിയിലേക്ക് നയിക്കാം. നമ്മുടെ പുതുതലമുറയെ സ്വയംപര്യാപ്തതയുടെ സൗഭാഗ്യങ്ങളിലേക്ക് നയിക്കാം. അങ്ങനെ ഒരു നവകേരളത്തിന്റെ സൃഷ്ടിക്കായി നമുക്ക് നമ്മെത്തന്നെ സമര്‍പ്പിക്കാം. ഒരിക്കല്‍ കൂടി സമൃദ്ധിയുടെയും നിറവിന്റെയും ഓണംബക്രീദ് ആശംസകള്‍.

(ഇടതുപക്ഷ സര്‍ക്കാരിന്റെ നൂറാംദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ റേഡിയോ സന്ദേശത്തിന്റെ പൂര്‍ണരൂപം)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍