അഴിമുഖം പ്രതിനിധി
സംസ്ഥാന പട്ടിക വര്‍ഗ്ഗ ക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മി വിവാഹിതയായി. ഞായറാഴ്ച രാവിലെ 9.35 ന് കമ്പളക്കാട് ചെറുവടി തറവാട്ടിലെ സി.എ. അനിൽ കുമാർ പാലോട്ട് തറവാട്ടിലെ ജയലക്ഷമിയുടെ കഴുത്തിൽ താലി ചാർത്തിയതിന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കം പ്രമുഖര്‍ സാക്ഷ്യം വഹിച്ചു.
പുലർച്ചെ 5.30 ന് തറവാട് വക ക്ഷേത്രത്തിൽ വിളക്ക് കൊളുത്തി കുറിച്യസമുദായ പ്രകാരമുള്ള ചടങ്ങുകൾ തുടങ്ങിയത്. സദസിലുണ്ടായിരുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ എന്നിവരുടെ കാൽ തൊട്ട് വന്ദിച്ച് മാതാ പിതാക്കളോടൊപ്പം കതിർമണ്ഡപത്തിലേക്ക് പ്രവേശിച്ചു. പിന്നീട് പൈങ്ങാട്ടിരി രാജരാജേശ്വരി ക്ഷേത്രം മേൽശാന്തി മാങ്കുളം ഗോവിന്ദൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ഹൈന്ദവാചാര പ്രകാരമുള്ള ചടങ്ങുകൾ നടന്നു.
ഒമ്പത് മണിയോടെ പാലോട്ട് ജനത്തിരക്കിലമർന്നു. പാലോട്ട് തറവാട്ടിലെ നടുമുറ്റത്ത് പ്രത്യേകം സജ്ജമാക്കിയ കതിർമണ്ഡപത്തിലാണ് താലി ചാർത്തൽ ചടങ്ങ് നടന്നത്. സുരക്ഷാ കാരണങ്ങളാൽ ഇവിടെ പ്രമുഖർക്കും, ബന്ധുക്കൾക്കും മാത്രമേ പ്രവേശനം ഉണ്ടാകുകയുള്ളുവെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും മുഹൂർത്ത സമയത്ത് ഇവിടം തിങ്ങിനിറഞ്ഞു. അപൂർവ്വ മന്ത്രികല്ല്യാണമായതിനാൽ പ്രമുഖ ചാനലുകളിലെല്ലാം സംപ്രേക്ഷണം ഉണ്ടായിരുന്നെങ്കിലും പരമ്പരാഗത ചടങ്ങുകൾ നേരിട്ട് കാണാൻ നാടിന്റെ നാനാഭാഗത്ത് നിന്നും ജനങ്ങൾ ഒഴുകിയെത്തുകയായിരുന്നു.