അഴിമുഖം പ്രതിനിധി
ബന്ധുനിയമനവിവാദം സിപിഎമ്മിനേയും സര്‍ക്കാരിനെയും കടുത്ത പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്ന വേളയില്‍ താന്‍ മന്ത്രിയായിരുന്ന കാലത്ത് മരുമകളെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയതില്‍ വിശദീകരണവുമായി മുന്‍ ആരോഗ്യമന്ത്രിയും കണ്ണൂര്‍ എം പിയുമായ പി കെ ശ്രീമതി. മകന്റെ ഭാര്യയെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത് പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണെന്നും എന്നാല്‍ സ്റ്റാഫുകളെ അപ്‌ഗ്രേഡ് ചെയ്ത കൂട്ടത്തില്‍ മരുമകളെ ഉള്‍പ്പെടുത്തിയത് ശരിയായില്ല എന്ന കുറ്റസ്സമതവും ശ്രീമതി ടീച്ചര്‍ നടത്തുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റായിട്ടാണ് പി കെ ശ്രീമതിയുടെ വിശദീകരണവും കുറ്റസമ്മതവും വന്നിരിക്കുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ കൊടുത്തിരിക്കുന്നു.
വിമര്‍ശനം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ടുളള ഒരു പോസ്റ്റാണിത് . എങ്കിലും 10കൊല്ലം മുന്‍പ് നടന്നതു എന്താണെന്നത് വ്യ്ക്തമാക്കണം എന്നു എന്റെ മനസ് പറയുന്നു. പാര്‍ട്ടിക്കു പോറലേല്‍ക്കാതിരിക്കാന്‍ അന്നു ഞാന്‍ മൗനം ദീക്ഷിച്ചു. മന്ത്രിഭവനത്തില്‍ മൂന്നു തസ്തികകളിലേക്കു ആളുകളെ സ്വന്തം ഇഷ്ടപ്രകാരം അതാത് മന്ത്രിമാര്‍ക്കു നിശ്ചയിക്കാം എന്നു പാര്‍ട്ടി തീരുമാനം സിക്രട്ടറി അറിയിച്ചു . അനുവാദം വാങ്ങി ഞാന്‍ എന്റെ മകളെ. (മകന്റെ ഭാര്യ)നിശ്ചയിക്കുകയും ചെയ്തു. ബന്ധുക്കളെ മന്ത്രിമന്ദിരത്തില്‍ നിശ്ചയിക്കുന്നത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല . ബിരുദധാരികളായവരേയെല്ലാം അപ്‌ഗ്രേഡ് ചെയാന്‍ തീരുമാനിച്ചപ്പോള്‍ എന്റെ.സ്റ്റാഫിലുളളവരേയും അപ്‌ഗ്രേഡു ചെയ്തു. അതില്‍ എന്റെ മകന്റെ ഭാര്യയെ ചേര്‍ത്തത് ശരിയായ നടപടിയായിരുന്നില്ല. എന്നാല്‍ മീഡിയാ ശക്തമായ വിമര്‍ശനം എനിക്കു നേരേ മാത്രംഉയര്‍ത്തി .പാര്‍ട്ടിയുടെ നിര്‍ദ്ദേശമനുസരിച്ച്. രാജി വെച്ചു. ഇപോള്‍ മീഡിയയും ബി. ജെ.പി. കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നതു പോലെ എന്റെ മോന്റെ ഭാര്യ പെന്‍ഷന്‍ വാങ്ങുന്നില്ല. പെന്‍ഷനു അപേക്ഷിച്ചിട്ടു പോലും ഇല്ല എന്ന കാര്യവും വ്യക്തമാക്കുന്നു.