UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പള്‍സര്‍ സുനിക്കായി പൊലീസ് അന്വേഷണം ശക്തമാക്കി; സുനി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കെന്ന് റിപ്പോര്‍ട്ട്

സുനിയെ ഒളിവില്‍ പോകാന്‍ സഹായിച്ചതിന്റെ പേരില്‍ കസ്റ്റഡിയിലായ മറ്റ് ആറ് പേരെ കൂടി കേസില്‍ പ്രതി ചേര്‍ക്കും.

നടിയെ വാഹനത്തില്‍ അതിക്രമിച്ച് കയറി ശാരീരികമായി ഉപദ്രവിച്ച സംഭവത്തില്‍ മുഖ്യപ്രതി പള്‍സര്‍ സുനിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പള്‍സര്‍ സുനി കേരളം വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസ്. കേസില്‍ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അമ്പലപ്പുഴ കാക്കാഴം സ്വദേശി അന്‍വറിനെ ആലുവയിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. അതേസമയം, സുനിയെ ഒളിവില്‍ പോകാന്‍ സഹായിച്ചതിന്റെ പേരില്‍ കസ്റ്റഡിയിലായ മറ്റ് ആറ് പേരെ കൂടി കേസില്‍ പ്രതി ചേര്‍ക്കും. ഇതിനിടെ സുനി പൊലീസില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന്‍ സൂചനയുണ്ട്.

നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ സുനിയുടെ പങ്ക് ബോദ്ധ്യമായത് മുതല്‍ ഇയാള്‍ക്ക് വേണ്ടിയുളള അന്വേഷണം പൊലീസ് തുടങ്ങിയിരുന്നു. സംഭവം പുറത്തറിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ എറണാകുളം പനമ്പിളളി നഗര്‍ പരിസരത്ത് സുനി ഉണ്ടായിരുന്നു എന്നാണ് മൊബൈല്‍ ഫോണ്‍ വിവരങ്ങളില്‍ നിന്ന് പൊലീസിനു ലഭിച്ച വിവരം. പിന്നീട് ഓഫായ ഇയാളുടെ ഫോണ്‍ ഓണ്‍ ചെയ്യപ്പെട്ടിട്ടേയില്ല. കേസിലെ മറ്റു രണ്ടു പ്രതികളായ വിജേഷ്, മണികണ്ഠന്‍ എന്നിവര്‍ക്കൊപ്പമാണ് സുനി രക്ഷപ്പെട്ടതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചി സ്വദേശിയായ നെല്‍സണ്‍ എന്നയാള്‍ സംഘടിപ്പിച്ച് നല്‍കിയ ഓട്ടോറിക്ഷയിലായിരുന്നു യാത്ര. അമ്പലപ്പുഴ കാക്കാഴത്തെത്തിയ ഈ സംഘം കാക്കാഴം സ്വദേശിയായ യുവാവില്‍ നിന്ന്് പണം വാങ്ങി. ഈ പണവുമായാണ് രക്ഷപ്പെട്ടത്.

എന്നാല്‍ 10,000 രൂപയില്‍ താഴെ മാത്രമാണ് ഇവര്‍ക്ക് സംഘടിപ്പിക്കാനായത്. അതുകൊണ്ട് തന്നെ പ്രതികള്‍ ഏറെ ദൂരം പോയിരിക്കാന്‍ ഇടയില്ലെന്ന് പൊലീസ് കരുതുന്നു. സുനിയുടെ അടുപ്പക്കാരായ ചില സ്ഥിരം കുറ്റവാളികളെ ചോദ്യം ചെയ്തതില്‍ നിന്ന് കേരളത്തില്‍ സുനി ഒളിവില്‍ കഴിയാന്‍ ഇടയുളള കേന്ദ്രങ്ങളെ കുറിച്ച് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ട് പോകുന്നത്. നെല്‍സണും സുനിക്ക് പണം നല്‍കി സഹായിച്ച അമ്പലപ്പുഴ കാക്കാഴം സ്വദേശിയായ യുവാവുമടക്കം ആറു പേര്‍ കൂടി കേസില്‍ പ്രതികളാകുമെന്നും പൊലീസ് അറിയിച്ചു. അതേസമയം കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍