അഴിമുഖം പ്രതിനിധി
ചാവക്കാട് കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാവായ എസി ഹനീഫയെ ഐ ഗ്രൂപ്പുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ കുറിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ ഫേസ് ബുക്ക് പോസ്റ്റിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വിടി ബലറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അക്രമരാഷ്ട്രീയത്തെ കുറിച്ച് പിണറായി വിജയന്റെ പോസ്റ്റ് അടുത്ത കാലത്ത് കേട്ട ഏറ്റവും വലിയ ഫലിതമാണെന്ന് ബലറാം പരിഹസിക്കുന്നു.
വി ടി ബലറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയ ശ്രീ. പിണറായി വിജയൻ സാർ,
അക്രമ രാഷ്ട്രീയത്തേക്കുറിച്ചുള്ള താങ്കളുടെ ഈ ഫേസ്ബുക്ക് പോസ്റ്റ് അടുത്തകാലത്ത് കേട്ടതിൽ വെച്ച് ഏറ്റവും വലിയ ഫലിതങ്ങളിലൊന്നാണെന്ന് പറയാതെ വയ്യ. ഇതേ നിലവാരത്തിലുള്ള മറ്റൊരു ഫലിതം ഈയിടെ കേട്ടത് ഡൽഹിയിൽ നിന്ന് അമിത് ഷാ ജി വകയാണു. മലയാളികളെ ഈ ഓണക്കാലത്ത് ഇങ്ങനെ ചിരിപ്പിക്കുന്നതിനു നിങ്ങൾ രണ്ടുപേർക്കും പ്രത്യേകം അഭിനന്ദനങ്ങൾ. താങ്കൾ നേരിട്ടാണു ഈ പോസ്റ്റ് ഫേസ്ബുക്കിൽ എഴുതിയതെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഇനി അഥവാ മറ്റാരെങ്കിലുമാണു താങ്കൾക്ക് വേണ്ടി പോസ്റ്റുകൾ തയ്യാറാക്കുന്നതെങ്കിൽ ഫേസ്ബുക്കിൽ ഇപ്പോൾ ഹിസ്റ്റോറിക്കൽ ഓഡിറ്റിങ്ങിന്റെ കാലമാണു എന്ന് അവരെ ഒന്ന് ഓർമ്മപ്പെടുത്തിവക്കുന്നത് ഭാവിയിലെങ്കിലും താങ്കൾക്ക് ഉപകരിക്കും. താങ്കളേപ്പോലൊരു വലിയ നേതാവിനെ എന്നേപ്പോലുള്ളൊരാൾ ഓഡിറ്റ് ചെയ്യുന്ന അപരാധമായിട്ടൊന്നും ഇതിനെ കണക്കാക്കില്ലെങ്കിൽ പോസ്റ്റ് വായിക്കുന്ന മറ്റ് ഏതൊരാളേയും പോലെ മനസ്സിൽ വന്ന ചെറിയ ചില സംശയങ്ങൾ ഇവിടെ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു.
>>>>തമ്മിൽ കൊന്നും അതിന്റെ പേരിൽ ക്രമസമാധാനം തകർത്തും ഭരണം നയിക്കുന്ന കക്ഷി തന്നെ മുന്നേറുമ്പോൾ കേരളം വീണ്ടും പുറകോട്ടു വലിക്കപ്പെടുകയാണ്. കോണ്ഗ്രസ്സ് പ്രവർത്തകൻ കോണ്ഗ്രസ്സുകാരാൽ തന്നെ കൊല്ലപ്പെടുമ്പോൾ, ഇരുപക്ഷത്തിന്റെയും നേതൃത്വത്തിൽ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആകുമ്പോൾ ഏതു കോടതിയാണ് ഈ വധശിക്ഷ വിധിച്ചത് എന്ന ചോദ്യം ഉയരുന്നു.<<<< അതേതായാലും ടി.പി.യേയും ഫസലിനേയുമൊക്കെ കൊല്ലാൻ വിധിച്ച മട്ടിലുള്ള പാർട്ടി കോടതിയല്ല. ആളെ കൊല്ലാൻ കമ്മിറ്റി കൂടി തീരുമാനിക്കുന്ന പതിവ് താങ്കളുടെ പാർട്ടിയിൽ മാത്രമേ ഉള്ളൂ. മറ്റ് ഏതൊരു പാർട്ടിയിലേയും പോലെ കോൺഗ്രസ്സിലും ചില ക്രിമിനലുകളും അവരെ സഹായിക്കുന്ന ചില നേതാക്കളുമുണ്ടാവാം. എന്നാൽ ജനങ്ങളിൽ നിന്ന് പിരിവെടുത്തും മികച്ച് അഭിഭാഷകരെ ഏർപ്പെടുത്തിയും ജാമ്യം കിട്ടുമ്പോൾ മാലയിട്ട് സ്വീകരിച്ചുമൊക്കെ ഏതെങ്കിലുമൊരു ക്രിമിനലിനെ പരസ്യമായി സഹായിക്കാൻ ഒരു പാർട്ടി എന്ന നിലയിൽ കോൺഗ്രസ് എപ്പോഴെങ്കിലും രംഗത്ത് വരികയോ ക്രിമിനലുകളെ പോലീസ് പിടിക്കുമ്പൊൾ അതിനെതിരെ സംസ്ഥാന ഹർത്താൽ നടത്തി നിയമവാഴ്ചയെ വെല്ലുവിളിക്കുകയോ ചെയ്ത ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാൻ കഴിയുമോ? താങ്കളുടെ പാർട്ടിയുടെ നേതൃത്ത്വത്തിൽ സ്ഥിരമായി നടന്നുവരുന്ന അക്രമങ്ങളും കൊലപാതകങ്ങളും അനാവശ്യ ഹർത്താലുകളും സമരങ്ങളുമൊക്കെയല്ലേ കേരളത്തെ പൊതുവെയും താങ്കളുടെ തന്നെ ശക്തിദുർഗ്ഗമായ കണ്ണൂരിനേയും വികസനരംഗത്ത് പുറകോട്ട് വലിക്കുന്നത്.
>>>സ്വന്തം പാർട്ടിക്കാർക്ക് വധശിക്ഷ വിധിക്കുന്ന കോടതി കോണ്ഗ്രസ്സിൽ തന്നെ ഉണ്ട് എന്നാണു ചാവക്കാട്ടെ കൊലപാതകം തെളിയിക്കുന്നത്.<<< കോൺഗ്രസ്സ് എന്നുതന്നെയാണോ അതോ താങ്കളുടെ പാർട്ടിയിലെ പാർട്ടി കോൺഗ്രസ്സിനെയാണോ ഉദ്ദേശിച്ചതെന്ന് സത്യത്തിൽ ഇപ്പോഴും കൺഫ്യൂഷൻ ഉണ്ട്. താങ്കളുടെ സാന്നിധ്യത്തിൽ നടന്ന പാർട്ടിയുടെ ഏതോ സമ്മേളനത്തിൽ വെച്ചാണല്ലോ ഒരു യുവവിപ്ലവകാരി വന്ദ്യ വയോധികനായ സ്ഥാപക നേതാവിനു ക്യാപ്പിറ്റൽ പണിഷ്‌മന്റ് നൽകണമെന്ന് വിധിച്ചത്. വധശിക്ഷക്കെതിരെ ഇപ്പോൾ ശക്തമായ നിലപാട് ദേശീയതലത്തിൽ എടുത്തിരിക്കുന്ന സാഹചര്യത്തിലെങ്കിലും ഈ ശിക്ഷ നടപ്പാക്കാതെ ആ പാവത്തെ ജീവിക്കാനനുവദിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
പാർട്ടിക്കാരായിരിക്കുമ്പോൾ വധശിക്ഷ വിധിക്കരുത് എന്ന് മാത്രമേ നിങ്ങൾക്ക് നിർബന്ധമുള്ളൂ എന്ന് തോന്നുന്നു. വധശിക്ഷ വിധിക്കുന്നതിനു മുൻപായി പാർട്ടിയിൽ നിന്ന് പുറത്താക്കി കുലംകുത്തിയായി മുദ്രകുത്തിയാൽ പിന്നെ ഏത് തരം വധശിക്ഷയും പാർട്ടി കോടതിക്ക് തീരുമാനിക്കാം എന്നാണോ
>>>കോണ്‍ഗ്രസ്സുകാർ തന്നെയാണ് കൊലയാളികൾ എന്ന്, ആ പാർട്ടിയുടെ പ്രാദേശിക ഘടകത്തെ പിരിച്ചു വിട്ടതിലൂടെ കെ പി സി സി സമ്മതിച്ചിരിക്കുന്നു.<<< ഇങ്ങനെ സമ്മതിക്കാൻ മടിയുള്ളതിലാണോ ടി.പി. കേസിൽ പ്രാദേശിക തലം തൊട്ട് ജില്ലാ, സംസ്ഥാന തലം വരെ കൊലയാളികൾക്കും ഗൂഢാലോചനക്കാർക്കും പ്രൊമോഷൻ നൽകാൻ താങ്കളുടെ പാർട്ടി തീരുമാനിച്ചത്? പാർട്ടിയിലെ ഏതെങ്കിലുമൊരാൾക്കെതിരെ ഇത്തരമൊരു ആക്ഷേപം ഉയരുമ്പോൾത്തന്നെ മുഖം നോക്കാതെ ശക്തമായ നടപടി സ്വീകരിക്കാൻ കഴിയുന്ന കോൺഗ്രസ്സിന്റെ ആർജ്ജവത്തെ മനസ്സുകൊണ്ടെങ്കിലും താങ്കൾക്ക് അഭിനന്ദിക്കാതിരിക്കാൻ കഴിയുമോ?
>>> അതിനർത്ഥം പിരിച്ചു വിടപ്പെട്ട കമ്മിറ്റിയിലെയും, അതിനു മുകളിലുള്ള ഘടകങ്ങളിലെയും ആളുകളുടെ പങ്കാളിത്തത്തോടെയാണ് ചാവക്കാട്ടെ ഹനീഫയുടെ കൊലപാതകം എന്നാണ്.<<< ഇത്രയും ഭാവനാസമ്പന്നനാണു താങ്കൾ എന്നറിഞ്ഞിരുന്നില്ല. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഇങ്ങനെ ഏകപക്ഷീയമായി അന്തിമ വിധിപ്രസ്താവം നടത്താതെ ആ ജോലി കോടതിക്ക് വിട്ടുകൊടുത്തുകൂടെ?
>>>ബ്ലോക്ക് പ്രസിഡന്റ് ഗോപപ്രതാപനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതിലൂടെ അദ്ദേഹത്തിൻറെ പങ്കാളിത്തവും കോണ്ഗ്രസ്സ് സമ്മതിച്ചിരിക്കുന്നു. കെ.പി.സി.സി ഉപസമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഈ നടപടി എന്നിരിക്കെ കൊണ്ഗ്രസ്സിനു അത് നിഷേധിക്കാനുമാകില്ല.<<< കെ.പി.സി.സി. ഉപസമിതിയുടേത് അടിയന്തിരമായതും പാർട്ടിതലത്തിലുള്ളത് മാത്രവുമായ അന്വേഷണമായിരുന്നു. യഥാർത്ഥ അന്വേഷണം നടത്തി കൊലപാതകികളെ ശിക്ഷിക്കേണ്ടത് ഈ നാട്ടിലെ പോലീസും കോടതികളുമടങ്ങുന്ന നീതിന്യായ സംവിധാനമാണു. കുറ്റാരോപിതരായവർ എത്ര ഉന്നതരാണെങ്കിലും ഒരു പാർട്ടി എന്ന നിലയിൽ കോൺഗ്രസ്സ് അവർക്കൊപ്പമില്ല എന്ന ശക്തമായ സന്ദേശമാണു ഈ നടപടി. താങ്കളുടെ പാർട്ടിയുടെ ഇന്നേവരെയുള്ള ചരിത്രത്തിൽ ഒരിക്കലെങ്കിലും ഇത്തരമൊരു നല്ല മാതൃക താങ്കൾക്ക് ചൂണ്ടിക്കാണിക്കാൻ കഴിയുമോ? അതിനുപകരം ഏതെങ്കിലും പാർട്ടിക്കാരെ പോലീസ് ചോദ്യം ചെയ്താൽ പാർട്ടി ഒരു തീപ്പന്തമായി കേരളം കത്തിക്കും എന്ന് സെക്രട്ടറിയായിരുന്ന കാലത്ത് താങ്കൾ തന്നെ വെല്ലുവിളിച്ചത് മറന്നുപോയോ?
>>> ഇത്രയും വസ്തുതകൾ കേസുമായി ബന്ധപ്പെട്ടു തെളിവുകൾ ആയി മുന്നിൽ നില്ക്കുന്നു. സർക്കാരും പോലീസും എന്ത് ചെയ്യും എന്ന് കാണാൻ ആകാംഷയുണ്ട്. കുറ്റവാളികളെ രക്ഷിക്കാൻ ആണ് ശ്രമം എങ്കിൽ എല്ലാം കാണുന്ന ജനങ്ങൾ അതിനു അനുവദിക്കും എന്ന് കരുതുന്നത് അതിരുവിട്ട വ്യാമോഹമാണ്.<<<<< തീർച്ചയായും ഇക്കാര്യത്തിൽ സർക്കാരും പോലീസും എന്ത് ചെയ്യുമെന്ന് കാണാൻ ഞങ്ങൾക്കും ആകാംക്ഷയും താത്പര്യവുമുണ്ട്. കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും പാടില്ല എന്ന് നിങ്ങളാരേക്കാളും മുൻപ് ആവശ്യപ്പെട്ടത് കോൺഗ്രസ്സ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ തന്നെയാണു എന്ന് താങ്കൾ മനപൂർവ്വം കാണാതിരിക്കുകയാണോ?
അവസാനമായി ഒരു സംശയം കൂടി. അക്രമരാഷ്ട്രീയത്തേക്കുറിച്ചും ഗ്രൂപ്പ് വഴക്കിനേക്കുറിച്ചും വ്യസനിക്കുന്ന താങ്കളുടെ കാർമ്മികത്ത്വത്തിലാണു എസ്.എഫ്.ഐ.യുടെ ആദ്യ രക്തസാക്ഷി സഖാവ് സെയ്താലിയുടെ ഘാതകരിൽപ്പെട്ടതും പിന്നീട് ഗസറ്റ് വിജ്ഞാപനത്തിലൂടെ ഊരും പേരുമൊക്കെ മാറ്റി സി പി എമ്മിന്റെ നേതാവായി മാറിയതുമായ ഒരു പഴയ എ.ബി.വി.പി.ക്കാരൻ പാർട്ടിയിലെ മറുഗ്രൂപ്പിൽ നിന്ന് ഒരു സമ്മേളന വേദിയിൽ വെച്ച് രായ്ക്കുരാമാനം താങ്കളുടെ ഗ്രൂപ്പിലേക്ക് കാലുമാറിയതെന്നും അതിന്റെ പ്രത്യുപകാരമായിട്ടാണു അദ്ദേഹത്തിനു നിയമസഭാ സീറ്റ് നൽകി എം.എൽ.എ. ആക്കി വിജയിപ്പിച്ചെടുത്തതെന്നും താങ്കളുടെ സഹപ്രവർത്തകരായിരുന്നവർ തന്നെ പലയിടത്തായി ഉന്നയിച്ചിട്ടുണ്ടല്ലോ. സ്വന്തം രക്തസാക്ഷിയോടുള്ള ഈ വർഗ്ഗ വഞ്ചനയേക്കുറിച്ച് വിശദീകരണം നൽകുമോ?