UPDATES

ട്രെന്‍ഡിങ്ങ്

ഖജനാവില്‍ നിന്ന് കാശിറക്കി പി.ആര്‍ ചെയ്യേണ്ട അവസ്ഥയിലെത്തി കാര്യങ്ങളെന്ന് ഉമ്മന്‍ ചാണ്ടി

കുപ്രചരണങ്ങളെ കേരളം ഒറ്റക്കെട്ടായി നേരിടുമെന്നും മുന്‍മുഖ്യമന്ത്രി

കേരളത്തിനെത്തിരെയുള്ള കുപ്രചരണം രാഷ്ട്രീയഭേദമന്യേ നേരിടുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്നാല്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പൈസ ഇറക്കി പി.ആര്‍ ചെയ്യേണ്ട അവസ്ഥയിലെത്തി ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ കാര്യങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിനെതിരെ സംഘപരിവാര്‍ ദേശീയ തലത്തില്‍ നടത്തുന്ന പ്രചരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ വിവിധ ഇംഗ്ലീഷ്, ഹിന്ദി ദിനപത്രങ്ങളില്‍ കേരളം നമ്പര്‍ വണ്‍ എന്ന പരസ്യം നല്‍കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇവിടെയെത്തിയ പ്രധാനമന്ത്രി അന്ന് കേരളത്തെ സൊമാലിയയെന്നാണ് വിളിച്ചത്. ഇപ്പോൾ ദൈവത്താൽ ഉപേക്ഷിക്കപ്പെട്ട നാടാണ് കേരളമെന്നു വിശേഷിപ്പിക്കുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചെയ്തതുപോലെ വർഗീയ ധ്രുവീകരണവും അക്രമ രാഷ്ട്രീയവും തൊടുത്തുവിട്ട് കേരളത്തിലെ ജനങ്ങളെ വഴിതെറ്റിക്കാൻ അവർ ആദ്യം നോക്കി. അതിനു കഴിയാതെ വന്നപ്പോഴാണ് അവർ കേരളത്തിനെതിരെയുള്ള കുപ്രചരണനം അഴിച്ചുവിട്ടത്. ഇതിനെ മലയാളികൾ രാഷ്ട്രീയഭേദമന്യേ ഒറ്റക്കെട്ടായി നേരിടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

എന്നാല്‍ ഇന്ന് കേരളത്തെ താഴ്ത്തിക്കെട്ടാൻ കേന്ദ്ര, സംസ്ഥാന ഭരണകക്ഷികൾ തമ്മിൽ മത്സരിക്കുന്നത് കാണുമ്പോൾ നമുക്കെല്ലാം ദുഃഖമാണ് തോന്നുന്നത് എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ കേരളാ സന്ദർശനത്തിന് ശേഷം ബിജെപി കേരളത്തിൽ നുഴഞ്ഞുകയറ്റത്തിനു അവസരം കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് മാർക്സിസ്റ് പാർട്ടി അവരെ അങ്ങോട്ടുപോയി ക്ഷണിച്ചുവരുത്തി ധാരാളം അവസരങ്ങൾ കൊടുത്തുകൊണ്ടിരിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം

ദൈവത്തിന്റെ സ്വന്തം നാട് എന്നത് വെറുമൊരു പരസ്യവാചകമല്ല. ഓരോ മലയാളികളുടെയും ആത്മാഭിമാനത്തിന്റെ അടയാളമാണത്. ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും കേരളം ഏറെ നാളായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ രണ്ട് മൂന്ന് പതിറ്റാണ്ടുകളായി എല്ലാ ദേശീയ സർവേകളിലും കേരളം മുൻനിരയിൽ തന്നെയാണ്. ഭൂരിഭാഗ മേഖലകളിലും ഒന്നാം സ്ഥാനത്തും. പ്രശസ്ത നോബൽ സമ്മാന ജേതാവ് ശ്രീ അമർത്യാസെൻ കേരളാ മോഡൽ വികസനത്തെ പ്രകീർത്തിച്ചത് അന്ന് ദേശീയ മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകിയിരുന്നു. ഭൂമിശാസ്ത്രപരമായും, മാനവശേഷി വികസനപരമായും ഈ കൊച്ചു കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണെന്നുള്ളതു നമുക്കെലാം അഭിമാനകരമാണ്. എന്നാൽ ഇന്ന് കേരളത്തെ താഴ്ത്തിക്കെട്ടാൻ കേന്ദ്ര സംസ്ഥാന ഭരണകക്ഷികൾ തമ്മിൽ മത്സരിക്കുന്നത് കാണുന്പോൾ നമുക്കെലാം ദുഃഖമാണ് തോന്നുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇവിടെയെത്തിയ പ്രധാനമന്ത്രി അന്ന് കേരളത്തെ സൊമാലിയയെന്നാണ് വിളിച്ചത്. ഇപ്പോൾ ദൈവത്താൽ ഉപേക്ഷിക്കപ്പെട്ട നാടാണ് കേരളമെന്നു വിശേഷിപ്പിക്കുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചെയ്തതുപോലെ വർഗീയ ധ്രുവീകരണം അക്രമ രാഷ്ട്രീയവും തൊടുത്തുവിട്ട് കേരളത്തിലെ ജനങ്ങളെ വഴിതെറ്റിക്കാൻ അവർ ആദ്യം നോക്കി. അതിനു കഴിയാതെ വന്നപ്പോഴാണ് അവർ കേരളത്തിനെതിരെയുള്ള കുപ്രചരണനം അഴിച്ചുവിട്ടത്. ഇതിനെ മലയാളികൾ രാഷ്ട്രീയഭേതമന്യേ ഒറ്റകെട്ടായി നേരിടും.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ കേരളാ സന്ദർശനത്തിന് ശേഷം ബിജെപി കേരളത്തിൽ നുഴഞ്ഞുകയറ്റത്തിനു അവസരം കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് മാർക്സിസ്റ് പാർട്ടി അവരെ അങ്ങോട്ടുപോയി ക്ഷണിച്ചുവരുത്തി ധാരാളം അവസരങ്ങൾ കൊടുത്തുകൊണ്ടിരിക്കുന്നത്. പല അടവുകളും പയറ്റി തകർന്ന് ബിജെപിക്ക്, വലിഞ്ഞു കയറി ചെന്ന് അവസരം ഉണ്ടാക്കി കൊടുക്കാനേ അടുത്തിടെ നടന്ന രാഷ്ട്രീയ സംഘർഷങ്ങളും അതിനോടനുബന്ധിച്ചു ഉണ്ടായ കൊലപാതകങ്ങളും ഉപകരിച്ചുള്ളു. കേരളത്തിൽ സംഘർഷാവസ്ഥ സൃഷ്ട്ടിച്ചു ദേശീയ തലത്തിൽ ശ്രദ്ധ പിടിച്ചുപറ്റാൻ തക്കം പാർത്തിരുന്ന ബിജെപിയ്ക്ക് സിപിഎം ചുവന്ന പരവതാനി വിരിച്ചുകൊടുത്തു. ഒരു വർഷം മുൻപുവരെ ദേശീയ മാധ്യമങ്ങൾ കേരളത്തിന്റെ നേട്ടങ്ങൾ പ്രചരിപ്പിച്ചിന്നെങ്കിൽ, ഇപ്പോൾ നമ്മുടെ ഖജനാവിൽ നിന്ന് പണമിറക്കി ദേശീയ തലത്തിൽ പി ആർ ചെയ്യേണ്ട അവസ്ഥയിൽ എത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍