ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിലായിരുന്നു ഇത്
ഗുജറാത്തില്‍ നിന്നുളള രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്ന് എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ തന്നോട് നിര്‍ദേശിച്ചിരുന്നതായി സംസ്ഥാനത്തെ ജെ.ഡി-യുവിന്റെ ഏക എം.എല്‍.എ ചോട്ടുഭായ് വാസവ. എന്നാല്‍ താന്‍ ആ നിര്‍ദേശം അനുസരിക്കാന്‍ കൂട്ടാക്കിയില്ലെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹമ്മദ് പട്ടേലിന് വോട്ടു ചെയ്‌തെന്നും വാസവ വ്യക്തമാക്കി.
രാജ്യസഭാ തെരഞ്ഞെടുപ്പ് നടന്ന ഓഗസ്റ്റ് എട്ടിന്റെ തലേന്നാണ് പ്രഫുല്‍ പട്ടേല്‍ തന്നെ വിളിച്ചതെന്ന് വാസവ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒരുമിച്ച് മത്സരിക്കാമെന്ന് എന്‍.സി.പി-ജെ.ഡി-യു ധാരണയുള്ള കാര്യം ചൂണ്ടിക്കാട്ടി ഈ സഖ്യം തകരാതെ നോക്കണമെന്നാണ് പട്ടേല്‍ പറഞ്ഞതെന്ന് വാസവ വ്യക്തമാക്കി. എന്നാല്‍ പട്ടേലിന്റെ സ്വരത്തില്‍ നിന്ന് തനിക്ക് മനസിലാക്കാന്‍ സാധിച്ചത് താന്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നാണ്. അത് സാധ്യമല്ലെന്നും താന്‍ അപ്പോള്‍ തന്നെ വ്യക്തമാക്കിയതായി വാസവ പറഞ്ഞു. ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ പട്ടേല്‍ നിര്‍ദേശിച്ചതിനു പിന്നിലെ കാരണം തനിക്കറിയില്ലെന്നും വാസവ വ്യക്തമാക്കി.
വിപ്പ് ലംഘിച്ച് കോണ്‍ഗ്രസ് സഥാനാര്‍ഥിക്ക് വോട്ടു ചെയ്തതിനെ തുടര്‍ന്ന് വാസവയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. അദ്ദേഹം കോണ്‍ഗ്രസില്‍ ചേരാന്‍ തയാറെടുക്കുകയയാണ്. കോണ്‍ഗ്രസിന്റെ 43 എം.എല്‍.എമാര്‍ക്ക് പുറമെ വാസവയുടെ വോട്ട് കൂടി കിട്ടിയതാണ് അഹമ്മ് പട്ടേലിന് ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലെത്താന്‍ നിര്‍ണായക സഹായകമായത്. എന്‍.സി.പിയുടെ രണ്ട് എം.എല്‍.എമാരില്‍ ഒരാള്‍ കോണ്‍ഗ്രസിനും ഒരാള്‍ ബി.ജെ.പിക്കും വോട്ട് ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചാക്കിട്ടുപിടുത്തവും കുതിരക്കച്ചവടവും കോണ്‍ഗ്രസ് എം.എല്‍.എമാരുടെ കര്‍ണാടക വാസവുമായി ബന്ധപ്പെട്ട് ഏറെ വിവാദമായിരുന്നു ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ്. അവസാനനിമിഷം വരെ ഉദ്വേഗം മുറ്റി നിന്നെങ്കിലും മൂന്നാമത്തെ സ്ഥനാര്‍ഥിയായി അഹമ്മദ് പട്ടേല്‍ ജയിച്ചു കയറുകയായിരുന്നു. എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കുറുമാറി ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തിരുന്നു.