ഒരാളുടെ വീടിന് പുറകിലെ പുരയിടത്തില്‍ ഒരു സ്വയംപര്യാപ്ത വനം സൃഷ്ടിക്കുന്നതിന് ഏതാനും വര്‍ഷങ്ങള്‍ മതിയാവും. അതുവഴി അന്തരീക്ഷത്തിലെ ഓക്‌സിജന്റെ അളവ് 30 ശതമാനം കണ്ട് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും
അഞ്ച് രാജ്യങ്ങളിലെ 25 നഗരങ്ങളില്‍ 77 സ്വാഭാവിക സൂക്ഷ്മ വനങ്ങള്‍ സൃഷ്ടിച്ച കമ്പനിയായ അഫോറസ്റ്റ് സ്ഥാപിക്കുന്നതിനായി ബംഗളൂരുവിലെ ടയോട്ട നിര്‍മ്മാണശാലയിലെ ഉന്നത ഉദ്യോഗം 2011ല്‍ ഉപേക്ഷിച്ച ആളാണ് സുബേന്ദു ശര്‍മ്മ. ഒരു ആഗോള പ്രശ്‌നം ഉന്നയിക്കുന്നതിനായി തന്റെ പഴയ ജോലിയില്‍ നിന്നും ലഭിച്ച ചില കണക്കുകളാണ് ശര്‍മ്മ ഉപയോഗിക്കുന്നത്. ആഗോളതലത്തില്‍ ഓരോ മിനിട്ടിലും 114 കാറുകള്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍, അതേ സമയം കൊണ്ട് 36 ഫുഡ്‌ബോള്‍ കളിക്കളത്തിന് തതുല്യമായ വനം ഭൂമുഖത്ത് നിന്നും തുടച്ചുനീക്കപ്പെടുന്നു.
ചിലവ് കുറഞ്ഞ മാതൃക വികസിപ്പിച്ചുകൊണ്ട് നഷ്ടപ്പെട്ട വനങ്ങള്‍ തിരിച്ചുപിടിക്കുന്ന പ്രക്രിയ്ക്ക് ആക്കം കൂട്ടാനാണ് ബംഗളൂരു ആസ്ഥാനമായുള്ള അഫോറസ്റ്റ് ശ്രമിക്കുന്നത്. 100 വര്‍ഷം പഴക്കമുള്ള കാടുകള്‍ പോലും വെറും പത്തുവര്‍ഷം കൊണ്ട് സൃഷ്ടിക്കാന്‍ കഴിയുന്ന തരത്തില്‍ വിപ്ലവകരമാണ് മിയാവാക്കി രീതിയുടെ അടിസ്ഥാനത്തില്‍ വനം സൃഷ്ടിക്കുന്ന സങ്കേതം. ഒരു ഏക്കര്‍ ഭൂമിയില്‍ ആയിരം മരങ്ങളുള്ള വനം നട്ടുപിടിപ്പിക്കാന്‍ സാധിക്കും. ഒരാളുടെ വീടിന് പുറകിലെ പുരയിടത്തില്‍ ഒരു സ്വയംപര്യാപ്ത വനം സൃഷ്ടിക്കുന്നതിന് ഏതാനും വര്‍ഷങ്ങള്‍ മതിയാവും. അതുവഴി അന്തരീക്ഷത്തിലെ ഓക്‌സിജന്റെ അളവ് 30 ശതമാനം കണ്ട് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.
കാമ്പസുകളില്‍ വനം നട്ടുപിടിപ്പിക്കുന്നതിനായി ബംഗളൂരുവില്‍ എത്തിയ ജപ്പാനില്‍ നിന്നുള്ള സസ്യശാസ്ത്രജ്ഞനും ബ്ലൂ പ്ലാന്റ് അവാര്‍ഡ് ജേതാവുമായ ഡോ. അകിര മിയാവാക്കിയുടെ ഒരു പ്രഭാഷണം 2008ല്‍ ടയോട്ടയില്‍ ജോലി ചെയ്യുമ്പോള്‍ കേള്‍ക്കാന്‍ ഇടയായതാണ് പരിസ്ഥിതി സംരംഭകത്വം എന്ന ആശയം ശര്‍മ്മയില്‍ ഉടലെടുക്കാന്‍ കാരണം. വനവല്‍ക്കരണത്തിനുള്ള തന്റെ സമാന്തര രീതിയിലൂടെ 40ലേറെ രാജ്യങ്ങളില്‍ 40 ദശലക്ഷം മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിന് മേല്‍നോട്ടം വഹിച്ച ആളാണ് 87 കാരനായ മിയാവാക്കി. പ്രദേശത്തിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും യോജിക്കുന്ന തരത്തില്‍ തദ്ദേശീയ ഇനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പ്രാദേശിക വനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് ഊന്നല്‍ കൊടുക്കുന്നതാണ് മിയാവാക്കി മാതൃക.
ലാഭം പ്രതീക്ഷിക്കുന്ന ഒരു പാരിസ്ഥിതിക സംരംഭമായ അഫോറസ്റ്റ് മിയാവാക്കി മാതൃകയുടെ ഒരു ചിലവ് കുറഞ്ഞ രീതിയാണ് അനുവര്‍ത്തിക്കുന്നത്. ശര്‍മ്മ തന്നെ ഗവേഷണം നടത്തി വികസിപ്പിച്ചെടുത്ത രീതിയാണിത്. ഉത്തരാഖണ്ഡിലുള്ള തന്റെ വീടിന്റെ പിന്നാമ്പുറത്തുള്ള 93 ചതുരശ്ര മീറ്ററിലാണ് ശര്‍മ്മ ആദ്യ പരീക്ഷണം നടത്തിയത്. ഒരു വര്‍ഷം കൊണ്ട് ഒരു ഹരിത വനം വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. തന്റെ പരീക്ഷണത്തിന് ഗുണഫലം ദൃശ്യമായതോടെ ശര്‍മ്മ ടൊയോട്ടയിലെ ജോലി ഉപേക്ഷിക്കുകയും വാണിജ്യ അടിസ്ഥാനത്തില്‍ സൂക്ഷ്മ വന ജൈവവ്യവസ്ഥ ചെറിയ നിക്ഷേപങ്ങള്‍ ഉപയോഗിച്ചുകൊണ്ട് നിര്‍മ്മിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു. കര്‍ഷകര്‍ മുതല്‍ വ്യവസായ സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളും ശര്‍മ്മയുടെ കക്ഷികളായി.
മണ്ണിന്റെ പോഷകഗുണം പരിശോധിക്കുന്നതോടെയാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. പ്രാദേശിക സസ്യ ഇനങ്ങളും കാലാവസ്ഥയും തിരിച്ചറിയുന്നു. അമ്പത് കിലോമീറ്ററിനുള്ള ലഭ്യമാകുന്ന ചാണകം പോലെയുള്ള ജൈവവളങ്ങള്‍ തിരിച്ചറിയുകയും അവ ഉപയോഗിച്ച് മണ്ണിനെ പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു. യന്ത്രസഹായത്തോടെ ഒരു മീറ്റര്‍ ആഴത്തില്‍ വരെ മണ്ണിളക്കിയ ശേഷം തൈകള്‍ നടുന്നു. ഒരു ചതുരശ്ര മീറ്ററില്‍ മൂന്ന് മുതല്‍ അഞ്ചുവരെ തൈകള്‍ വരുന്ന രീതിയില്‍ ഇടതിങ്ങിയാണ് ഇവ നടുന്നത്.
എട്ടുമാസത്തിനുള്ളില്‍ ഹരിത മേലാപ്പിന് താഴേക്ക് സൂര്യരശ്മി അരിച്ചു കടക്കാത്ത രീതിയില്‍ നിബിഡമായി വനം വളരുന്നു. ഓരോ തുള്ളി ജലവും സംരക്ഷിച്ചുകൊണ്ട് വനം സ്വയംപര്യാപ്ത മാതൃകയിലേക്ക് മാറുന്നു. കരിയിലകള്‍ വളമായി മാറുന്നു. സൂര്യപ്രകാശത്തിന് വേണ്ടിയുള്ള മത്സരം മരങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നു. ഇതോടെ ഹരിത മേലാപ്പിന്റെ വളര്‍ച്ചയും വേഗത്തിലാവുന്നു.
വനവല്‍ക്കരണം ഒരു വ്യവസായമായും സുസ്ഥിര ജീവിതത്തിന്റെ ചിഹ്നമായും മാറണമെന്ന് ശര്‍മ്മ ആഗ്രഹിക്കുന്നു. ഇന്ത്യയില്‍ ഇതിനകം 33 ഇടപാടുകാര്‍ക്കായി ശര്‍മ്മ 43,000 വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചുകഴിഞ്ഞു. അഞ്ച് വ്യത്യസ്ത നഗരങ്ങളിലായി 17 സ്വഭാവിക വനങ്ങള്‍. മുന്‍ തൊഴില്‍ ദാതാവായ ടൊയോട്ട ഉള്‍പ്പെടെയുള്ളവര്‍ ഇദ്ദേഹത്തിന്റെ ഇടപാടുകാരാണ്. തങ്ങളുടെ പൂനെയിലെ നിര്‍മ്മാണ ശാലയിലാണ് ടൊയോട്ട വനം നട്ടുപിടിപ്പിച്ചിരിക്കുന്നത്. സ്വന്തമായി ചെയ്യു എന്ന മാതൃകയിലൂടെ തങ്ങളുടെ പിന്നാമ്പുറങ്ങളില്‍ വനം നട്ടുപിടിപ്പിക്കാന്‍ പൊതുജനങ്ങളെ പ്രത്യേകിച്ചും യുവജനങ്ങളെ അദ്ദേഹം ഇപ്പോള്‍ പ്രോത്സാഹിപ്പിക്കുന്നു.