ഫോബ്‌സ് മാസികയുടെ കണക്ക് പ്രകാരം 300 ദശലക്ഷം ഡോളറാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ ആസ്തി
പ്രണയസാഫല്യത്തിനായി ശതകോടികള്‍ വരുന്ന പാരമ്പര്യസ്വത്ത് ഉപേക്ഷിക്കുകയാണ് ഈ പെണ്‍കുട്ടി. ചില്ലറ സൗകര്യങ്ങളല്ല ഈ പെണ്‍കുട്ടി ഉപേക്ഷിച്ചത്. സ്വകാര്യ ജറ്റ് വിമാനം, മൂന്ന് ഭൂഖണ്ഡങ്ങളിലുള്ള വീട്, എന്തിനും ഏതിനും കാതോര്‍ത്തിരിക്കുുന്ന സുരക്ഷഭടന്മാര്‍ തുടങ്ങിയവയെല്ലാം വേണ്ടന്ന് വെക്കുകയായിരുന്നു ഈ പെണ്‍കുട്ടി. മലേഷ്യന്‍ വ്യവസായ ഭീമന്‍ കേ പെങിന്റെ മകള്‍ ആഞ്ചലീന ഫ്രാന്‍സിസ് കൂ ആണ് തന്റെ സൗഭാഗ്യങ്ങളെല്ലാം വേണ്ടന്നുവച്ച് കാമുകനെ വിവാഹം കഴിച്ചത്. കേ പെങിന് മകളുടെ പ്രേമത്തില്‍ താല്‍പര്യമില്ലാതിരുന്നതാണ് കടുത്ത തീരുമാനം എടുക്കാന്‍ മകളെ പ്രേരിപ്പിച്ചത്.
മലയന്‍ യുണൈറ്റഡ് ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയുടെ ഉടമയാണ് പെങ്. മലേഷ്യയിലെ ഏറ്റവും സമ്പന്നരില്‍ ഒരാള്‍. ഫോബ്‌സ് മാസികയുടെ കണക്ക് പ്രകാരം 300 ദശലക്ഷം ഡോളറാണ് പെങിന്റെ ആസ്തി. യുകെയിലെ സൗന്ദര്യവര്‍ദ്ധക ഉല്‍പന്ന സ്ഥാപനമായ ലൗറ ആഷ്‌ലെയുടെ ഭൂരിപക്ഷം ഓഹരിയും ഇദ്ദേഹത്തിന് സ്വന്തമാണ്. 2001-ലാണ് ആഞ്ചലീന പഠനത്തിനായി ഇംഗ്ലണ്ടില്‍ എത്തിയത്. പഠനത്തോടൊപ്പം ലൗറ ആഷ്‌ലെയുടെ വിവിധ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിപരിചയം നേടാനും അവര്‍ സമയം കണ്ടെത്തി. പിതാവിന്റെ പാത പിന്തുടര്‍ന്ന് വ്യവസായ സാമ്രാജ്യം ഏറ്റെടുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
എന്നാല്‍ വളരെ സാധാരണ കുടുംബത്തില്‍ നിന്നും വന്ന ഒരാളുമായി പ്രണയത്തിലായതോടെ അവരുടെ ജീവിതം മാറിമറിഞ്ഞു. 2008ല്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ മാസ്‌റ്റേഴ്‌സിന് പഠിക്കുമ്പോഴാണ് അവര്‍ ജദീദ ഫ്രാന്‍സിസിനെ കണ്ടുമുട്ടിയത്. കരീബിയയില്‍ ജനിച്ച അദ്ദേഹം അന്ന് പേംബ്രൂക്ക് കോളേജില്‍ ജൂനിയര്‍ ഡീനായി ജോലി ചെയ്യുകയായിരുന്നു. ഫ്രാന്‍സിസിനെ വിവാഹം കഴിക്കണം എന്ന് ആഞ്ചലീന പിതാവിനോട് പറഞ്ഞു. പക്ഷെ അത് അംഗീകരിക്കാന്‍ പിതാവ് തയ്യാറായില്ല.
പിതാവ് നിര്‍ബന്ധബുദ്ധിക്കാരനാണെന്നും അദ്ദേഹത്തിന്റെ തീരുമാനത്തില്‍ മാറ്റം ഉണ്ടാവില്ലെന്നും തനിക്കറിയാമായിരുന്നു എന്ന് ആഞ്ചലീന പറയുന്നു. ഇത്രയും വലിയ സമ്പത്ത് ഉപേക്ഷിക്കാന്‍ തനിക്ക് വലിയ ബുദ്ധിമുട്ടുണ്ടായില്ലെന്നും ഡെയിലി മെയ്ല്‍ പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. പണത്തോടൊപ്പം നിരവധി നിയന്ത്രണങ്ങളും ഒരാള്‍ക്ക് അനുഭവിക്കേണ്ടി വരുമെന്നാണ് അവരുടെ അഭിപ്രായം. സമ്പത്തിനെ ഒരു വലിയ സംഭവമായി താന്‍ കണക്കാക്കിയിരുന്നതേയില്ല എന്നും ആഞ്ചലീന പറഞ്ഞു.
വെറും 30 അതിഥികള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. പ്രേംബ്രൂക്ക് കോളേജ് പള്ളിയില്‍ വച്ചായിരുന്നു ചടങ്ങ്. വധുവിന്റെ ബന്ധുക്കളാരും വിവാഹത്തില്‍ പങ്കെടുത്തില്ല. 1,500 പൗണ്ടാണ് വിവാഹത്തിന്റെ മൊത്തം ചിലവെന്നാണ് കണക്കാക്കപ്പെടുന്നത്. പക്ഷെ വിവാഹത്തോടെ ആഞ്ചലീനയുടെ വിഷമതകള്‍ മാറിയില്ല. മാതാപിതാക്കളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് വിഷമകരമായ നാലു വര്‍ഷങ്ങള്‍ അവര്‍ക്ക് തള്ളിനീക്കേണ്ടി വന്നു.
എന്നാല്‍ ഇപ്പോള്‍ സ്വന്തം സംരംഭത്തിലൂടെ മൂന്നോട്ട് നീങ്ങുകയാണ് അവര്‍. ‘റോസി ഓണ്‍ ഫയര്‍’ എന്ന പേരില്‍ ഷിഫോണ്‍ കിമോണകള്‍ വില്‍ക്കുന്ന ഒരു സ്ഥാപനം ഇന്നവര്‍ സ്വന്തമായി നടത്തുന്നു. മലേഷ്യയിലെ സാധാരണ സ്ത്രീകളാണ് ഈ വസ്ത്രം നിര്‍മ്മിക്കുന്നത്. സ്വന്തമായി വ്യാപാരം നടത്തുമ്പോഴും മറ്റുള്ളവരെ സഹായിക്കാന്‍ സാധിക്കുന്നതാണ് ഏറ്റവും വലിയ ഉത്തരവാദിത്വമെന്നും ആഞ്ചലീന പറയുന്നു.