UPDATES

‘ലോകം ഗൂഢാലോചന നടത്തി’; ഒരിക്കൽ പൂജ്യം മാർക്ക് കിട്ടിയ മലയാളി യുവാവിന് സിവില്‍ സര്‍വ്വീസ്

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 693 ാം റാങ്ക് നേടിയ ഷാഹിദ് തിരുവള്ളൂരിന്റെ അവിശ്വസനീയ വിജയകഥ

യത്തീംഖാനയിൽ പഠിച്ച ഷാഹിദ് തിരുവള്ളൂരിന്റെ വിജയകഥയിലെ ട്വിസ്റ്റ് അവൻ തന്നെ പറയും.

‘കാപ്പാട് യത്തീംഖാനയിൽ താമസിച്ചുകൊണ്ട് ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് ഞാൻ ആദ്യമായിട്ട് സിവിൽ സർവ്വീസ് പരീക്ഷയുടെ പ്രിലിമിനറി ടെസ്റ്റെഴുതുന്നത്. പരീക്ഷ കഴിഞ്ഞ് ഹോസ്റ്റലിൽ വന്ന് മാർക്ക് കൂട്ടി നോക്കിയപ്പോൾ ഞെട്ടിപ്പോയി. ബിലോ സീറോ!കൂട്ടിക്കൂട്ടിപ്പോയപ്പോൾ പിന്നെയും പിന്നെയും താഴോട്ട്! ഒടുക്കം അത് നിർത്തിവെച്ചു.പക്ഷെ ആ സ്വപ്നം ഞാൻ കൈവിട്ടില്ല. സിവിൽ സർവീസ്!’

ആ ശൂന്യതയിൽ നിന്നാണ് ഞാനെന്റെ സ്വപ്നവുമായി ഇതിലേക്കുള്ള യാത്ര തുടങ്ങിയത്. എനിക്ക് നഷ്ടപ്പെടാൻ വലിയ സന്തോഷങ്ങളോ രക്ഷിതാക്കളുടെ വലിയ സ്വപ്നങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കാരണം ജീവിതം മുഴുവൻ വേദനയുണ്ടു വളർന്നവനാണ് ഞാൻ!

ഒന്നാം ക്ലാസിലെത്തുന്നതിനു മുമ്പ് ഉമ്മയും പെങ്ങളും ദാരിദ്ര്യവും മാത്രമേ എനിക്കൊപ്പമുണ്ടായിരുന്നുള്ളൂ.ഉമ്മയ്ക്ക് അസുഖമായതിനാൽ ഉപ്പ അപ്പോഴേക്കും നിയമപരമായി മറ്റൊരു വിവാഹത്തിലേക്ക് മാറിയിരുന്നു. ദാരിദ്ര്യത്തിന്റെ ആ വലിയ ക്യാൻവാസിൽ നിന്നാണ് ഞാൻ സ്കൂൾ ജീവിതം പോലും തുടങ്ങിയത്. നാട്ടിലെ നിടുമ്പ്രമണ്ണ സ്കൂളിലെ എൽ പി സ്കൂൾ പഠനം കഴിഞ്ഞതോടെ അഞ്ചാം ക്ലാസ് മുതൽ ഞാൻ കാപ്പാട് യത്തീംഖാനയിലേക്ക് മാറുകയായിരുന്നു. അവിടുന്ന് ഒരു മൊയില്യാറായി തിരിച്ചു വരാം എന്ന പ്രതീക്ഷയായിരുന്നു. അതുകൊണ്ട് മതപഠനത്തിലായിരുന്നു കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. മതപഠനത്തോടൊപ്പം അവിടുന്ന് പ്ലസ്ടുവും ഡിഗ്രിയുമൊക്കെ ഡിസ്സ്റ്റൻസായി ചെയ്തു. ഇംഗ്ലീഷ് സാഹിത്യത്തിലായിരുന്നു ബിരുദം എടുത്തത്. അപ്പോഴേക്കും പൊതുവായനയിലും സജീവമായിരുന്നു. ഇതിനിടയിൽ അറബി ട്രാൻസലേഷനും ഇംഗ്ലീഷ് ട്രാൻസലേഷനുമൊക്കെ നടത്തിയാണ് വീട്ടു ചിലവിന് പണം കണ്ടെത്തിയിരുന്നത്. ചെറു മാസികൾക്കും മറ്റും മതപരവും അല്ലാത്തതുമായ ധാരാളം ലേഖനങ്ങളെഴുതി പ്രസിദ്ധീകരിച്ചു. ദാരിദ്ര്യം കഠിനമായതിനാൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ കഷ്ടപ്പെട്ട് നോം ചോംസ്കിയുടെ ലേഖനം വരെ ഉറക്കമൊഴിച്ച് ഒരു ഡിക്ഷണറിയും വെച്ച് വിവർത്തനം ചെയ്തിരുന്നതോർമ്മയുണ്ട്!ദാരിദ്ര്യമാണ് ആ സാഹസത്തിനൊക്കെ എന്നെ പ്രേരിപ്പിച്ചത്. ഇതിനിടയിൽ ‘എനിക്കല്ല ലോകത്തിനാണ് ഭ്രാന്ത് ‘ എന്ന ഒരു നോവലുമെഴുതി പ്രസിദ്ധീകരിച്ച് അതു വിറ്റു നടന്നു. ഇമാംഗസ്വാലി എന്ന ബാഗ്ദാദി എഴുത്തുകാരന്റെ യഹിയക്കഥകളൊക്കെ ഈ സമയത്താണ് ഞാൻ മലയാളത്തിലാക്കിയത്. ചുരുക്കത്തിൽ എഴുത്തും വായനയുമൊക്കെയായി സങ്കടങ്ങളെല്ലാം മറന്ന കാലം.

ഡിഗ്രി പഠനത്തിനു ശേഷം ഒന്നര വർഷത്തോളം ചന്ദ്രിക ദിനപത്രത്തിൽ കോഴിക്കോട് പത്രപ്രവർത്തകനായി മറ്റൊരു ജീവിതം തുടങ്ങി. അതോടൊപ്പം റിലീജിയസ് പി.ജി എടുത്ത് ഹസനി ബിരുദവും നേടി. ശേഷം പ്രവാസ ചന്ദ്രികയുടെ എഡിറ്റർ തസ്തികയിലേക്കു മാറി. ജീവിതം മെല്ലെ മെല്ലെ കരകയറി വരുകയായിരുന്നു. പക്ഷെ സിവിൽ സർവീസ് എന്ന സ്വപ്നം മനസിലുള്ളതുകൊണ്ട് ഈ തൊഴിലിൽ ഞാൻ അസംതൃപ്തനായിരുന്നു. അങ്ങനെ ഇടയ്ക്ക് പത്രപ്രവർത്തനം ഉപേക്ഷിച്ച് മനസിൽ പുതിയ പദ്ധതികളൊക്കെയായി നാട്ടിലേക്കു വന്നു.

അങ്ങനെയിരിക്കുമ്പോഴാണ് 2014ൽ പാലയിലെ സിവിൽ സർവീസ് അക്കാദമിയുടെ പരസ്യം കണ്ട് അവിടെ ഒരാഴ്ചത്തെ ക്യാമ്പിനു പോയത്. അവിടെ രണ്ടു ദിവസം ക്യാമ്പിൽ നിൽക്കുകയും പണമില്ലാത്തതു കൊണ്ട് ക്യാമ്പ് പൂർത്തിയാക്കാതെ മൂന്നാം ദിവസം തിരിച്ചുപോരുകയും ചെയ്തു. പക്ഷെ ആ പോക്ക് വെറുതെയായില്ല.രണ്ടു ദിവസത്തെ ആ ക്യാമ്പാണ് ശ്രമിച്ചാൽ സിവിൽ സർവീസ് നമ്മുടെ വഴിയും വന്നേക്കാം എന്ന ശക്തമായ തോന്നൽ എന്നിലുണ്ടാക്കിയത്.അവിടുന്ന് കിട്ടിയ അനുഭവം വെച്ച് ഡൽഹിയിലെ ഒരു കോച്ചിംഗ് സെന്ററുകാർ നടത്തിയ പരീക്ഷയ്ക്ക് തുണയാകുകയും സൗജന്യ പഠനത്തിന് സെലക്ഷൻ കിട്ടുകയും ചെയ്തു.അവിടെ പഠിക്കാൻ എം.എസ്.എഫിന്റെ സ്കോളർഷിപ്പുണ്ടായിരുന്നു.പിന്നെ ആറുമാസം ക്ലാസ്, പഠനം അങ്ങനെ പോയി. ആ സമയത്തെ ഡൽഹി ജീവിതം ഇംഗ്ലീഷ് ഭാഷയിലും ഹിന്ദിയിലുമൊക്കെയുള്ള എന്റെ പ്രാവീണ്യം വർദ്ധിപ്പിക്കാനിടയാക്കി. അങ്ങനെ പരീക്ഷ വന്നു. പക്ഷെ പ്രിലിമിനറി വീണ്ടും തോറ്റു. ആ തോൽവിയൊന്നും എന്നെ തളർത്തിയില്ല. അങ്ങനെ ഡൽഹി ജീവിതം ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചു വന്ന് കണ്ണൂരിൽ പാപ്പിനിശേരിക്കടുത്ത് ഒരു മദ്രസയിൽ ഉസ്താദായി ഒരു വർഷക്കാലം ജോലി ചെയ്തു.നാട്ടുകാരുടെ മൊയ്ല്യാരായി നടക്കുമ്പോഴും മനസിൽ നിറയെ സിവിൽ സർവീസ് എന്ന സ്വപ്നമായിരുന്നു!

സിവിൽ സർവീസിൽ പല വിഷയങ്ങളുണ്ടല്ലോ. അതിൽ പ്രിലിമിനറിയിൽ കണക്കിനും റീസണിംഗിനുമൊക്കെ വലിയ പ്രാധാന്യമുണ്ട്. ഇപ്പോഴങ്ങനെയല്ല. എനിക്കാണെങ്കിൽ ചെറുപ്പം മുതലേ കണക്കൊരു കീറാമുട്ടിയായിരുന്നു. അതിനെ എങ്ങനെ മറികടക്കാമെന്നായി പിന്നീടുള്ള ചിന്ത. ഓരോ ദിവസവും അതിനായി കഷ്ടപ്പെട്ടു തുടങ്ങി. ഒടുക്കം കണക്കിനെ വരുതിയിലാക്കാൻ മൊയ്ല്യാരുപണി തന്നെ ഞാനുപേക്ഷിച്ചു! അങ്ങനെ തിരുവനന്തപുരത്തേക്ക് കണക്ക് പഠിക്കാനുള്ള ലക്ഷ്യവുമായി മിച്ചമുള്ള പണവുമായി ഞാൻ വണ്ടി കയറി. അവിടെ കരീംസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് പകൽ കണക്കു പഠനവും രാത്രി ബ്രില്യൻസിൽ ഈവനിംഗ് കോച്ചിംഗ് ക്ലാസും. ഒരു ഗവ: തൊഴിലായിരുന്നു ആദ്യ ലക്ഷ്യം. എന്നാൽ സിവിൽ സർവ്വീസും ട്രൈ ചെയ്യാലോ എന്നു കരുതിത്തന്നെ പഠിച്ചു. അങ്ങനെ കുറേ പരീക്ഷകൾ എഴുതി. ഇടയിൽ അടുത്ത സിവിൽ സർവീസ് പരീക്ഷയും വന്നു. എന്നാൽ ആ വർഷവും പ്രിലിമിനറി പൊട്ടി! പക്ഷെ രണ്ട് മാർക്കിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ. അത് എനിക്ക് വലിയ ആത്മവിശ്വാസമുണ്ടാക്കി. ലക്ഷ്യത്തോടടുക്കുന്നു എന്ന തോന്നൽ. ശ്രമിച്ചാൽ സിവിൽ സർവീസ് കൂടെപ്പോരുമെന്ന വിശ്വാസം പിന്നെയും എന്നിൽ ശക്തമായി. പക്ഷെ ഹോസ്റ്റൽ ഫീസും പഠനവുമൊക്കെയായി അവിടെ നിൽക്കാൻ പണമില്ലായിരുന്നു. അങ്ങനെ അവിടുന്ന് തിരിച്ചു വരികയും വയനാട്ടിലൊരിടത്ത് അഡ്വർടൈസിംഗ് കമ്പനിയിൽ തുച്ഛമായ വരുമാനത്തിൽ കണ്ടന്റ് റൈറ്ററായി ജോലി ചെയ്യുകയും ചെയ്തു. പകൽ പണിയും രാത്രി ഉറക്കമൊഴിച്ച് പഠിപ്പും!

നാട്ടിൽ വന്നാൽ ഞാൻ ഡൽഹിയിൽപ്പോയ വിവരങ്ങളൊക്കെ അറിഞ്ഞ നാട്ടുകാർ നിരന്തരമായി ചോദ്യങ്ങളാണ്. പലരും വിചാരിച്ചത് ഡൽഹിയിൽ ജോലി കിട്ടിയിട്ട് പോയതാണെന്നാണ്. കളക്ടറാവില്ലേ? എന്താ കിട്ടാഞ്ഞത്? എന്നിങ്ങനെ അനേകം ചോദ്യങ്ങളാണ്. സിവിൽ സർവീസ് കോച്ചിംഗ് എന്നാൽ സിവിൽ സർവീസ് കിട്ടി എന്നാണ് പലരുടെയും ധാരണ. ആ സന്ദർഭത്തിലാണ് കേന്ദ്ര സർക്കാറിന്റെ ഐ.ബിയിലേക്ക് സെലക്ഷൻ കിട്ടിയത്. കഷ്ടപ്പാടിനിടയിൽ ഇത് വലിയ ആശ്വാസമായി. പക്ഷെ എന്റെ പേഴ്സണൽ പ്രൊഫൈൽ പൂരിപ്പിച്ചതിലെ അശ്രദ്ധ കാരണം ആ പണി കൈവിട്ടുപോയി!

പിന്നെയും ഒരു വട്ടംകൂടി പ്രിലിമിനറി എഴുതിത്തോറ്റു. അപ്പോഴും നിരാശയൊന്നുമുണ്ടായില്ല.അതേസമയം വയനാട്ടിലെ മേപ്പാടിയിലെ ഒരു ദരിദ്രകുടുംബത്തിൽ നിന്ന് ഷംന ഷെറീനെ ഞാൻ വിവാഹം കഴിച്ചു. അവളും പഠിക്കുകയാണ്. പിന്നീട് കുടുംബ ജീവിതവും പ്രാരാബ്ധവുമൊക്കെയായി നാട്ടിൽക്കഴിഞ്ഞു കൂടി. കോഴിക്കോട് ഒരു മദ്രസയിൽ കുട്ടികളെ പഠിപ്പിക്കലും മറ്റുമായി വീണ്ടും ആ മുസലിയാരു പണി. പക്ഷെ എന്റെ സ്വപ്നം കൂടെത്തന്നെയുണ്ടായിരുന്നു!

അപ്പോഴേക്കും കൂടെ പഠിച്ചവരും മറ്റും വലിയ ജീവിതങ്ങളിലേക്ക് എത്തിപ്പെട്ടിരുന്നു. നിരാശയ്ക്ക് വഴിപ്പെടുന്നവട്ടം അറബി എഴുത്തുകാരനായ ആയിദ് അൽ ഖർനിയുടെ ‘ഡോൺട് ബി സാഡ്’ എന്ന പുസ്തകം ഇടയ്ക്കിടയ്ക്ക് ഞാൻ മറിച്ചു നോക്കി. അതൊരു പ്രതീക്ഷയായിരുന്നു. പിന്നെയും അടുത്ത തവണ പ്രിലിമിനറിക്കായി കാത്തിരുന്നു. പരീക്ഷ എഴുതി. റിസൽറ്റ് വന്നപ്പോൾ 0.66 മാർക്കിന് നഷ്ടപ്പെട്ടു. അങ്ങനെ അഞ്ചാം വട്ടവും കൈവിട്ടു. പക്ഷെ അപ്പോഴാണ് ഇതിനെ മറികടക്കാൻ എനിക്ക് കഴിയും എന്ന വിശ്വാസം എന്നിൽ പൂർണ്ണമായത്.

ഈ സമയത്താണ് ഹൈദരാബാദിലെ മൗലാനാ നാഷണൽ ഉറുദു യൂണിവേഴ്സിറ്റിയിൽ സിവിൽ സർവ്വീസിന്റെ ഫ്രീ കോഴ്സിന്റെ പരസ്യം പത്രത്തിൽ കണ്ടത്. അങ്ങനെ അപേക്ഷ കൊടുത്തു.അത് കിട്ടി. അവിടെയെത്തിയപ്പോൾ ക്ലാസിനൊന്നും പങ്കെടുക്കാൻ താൽപ്പര്യം തോന്നിയില്ല. ക്ലാസിനു പോകാതെ ഹോസ്റ്റൽ റൂമിൽത്തന്നെ ഇരുന്നു പഠിക്കുകയായിരുന്നു ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ. അതൊരു പ്രശ്നമായി. ക്ലാസിൽ ഹാജരില്ല എന്ന കാരണത്താൽ അവർ അവിടുന്നെന്നെ പുറത്താക്കി. തിരിച്ച് കയറാൻ പല ശ്രമങ്ങൾ നടത്തി നോക്കി. പക്ഷെ നടന്നില്ല. പിന്നെയും നാട്ടിലേക്ക് തിരിച്ചു വന്നു. ആളുകൾ ഒരേ ചോദ്യം. സിവിൽ സർവ്വീസ് എന്തായി? ജോലി കിട്ടില്ലേ… എന്നൊക്കെ. ഈ ചോദ്യങ്ങൾ കേട്ട് കേട്ട് മടുത്തിരുന്നു. എങ്ങനേലും പിന്നെയും നാട്ടിൽ നിന്ന് രക്ഷപ്പെടണമെന്നായി.

കര ഒരുപാട് ദൂരെയായിരുന്നു, ഒഖി ആഞ്ഞടിക്കുകയും; അഞ്ചു ദിവസം കടലില്‍ അതിജീവിച്ച ലോറന്‍സിന്റെ അവിശ്വസനീയ ജീവിതം

ആയിടയ്ക്ക് ഡൽഹിയിലെ ജാമിയ മിലിയ യൂണിവേഴ്സിറ്റി നടത്തുന്ന കോച്ചിംഗിന് അപേക്ഷ കൊടുത്തു. ഭാഗ്യത്തിനവിടെ സെലക്ഷൻ കിട്ടി.പിന്നെ ഒൻപത് മാസം ഡൽഹിയിൽ താമസം.അവിടെ നിന്നാണ് ഇപ്പോൾ കാണുന്ന ഈ അത്ഭുതങ്ങളെല്ലാം സംഭവിച്ചത്. 2017ൽ നടന്ന പ്രിലിമിനറി പരീക്ഷ എനിക്കു കിട്ടി. അതോടെ വലിയ പ്രതീക്ഷയായി. ഞാൻ ലക്ഷ്യത്തിലേക്കടുക്കുന്നു എന്നും ദൈവം എനിക്കു വേണ്ടി കരുക്കൾ നീക്കിത്തുടങ്ങി എന്നും ഞാൻ തിരിച്ചറിഞ്ഞ നിമിഷം!

പ്രിലിമിനറി പാസായതിൽപ്പിന്നെ മെയിൻ പരീക്ഷക്കുള്ള തയ്യാറെടുപ്പായി. ഡൽഹിയിലെ കൊടും തണുപ്പിൽ പുലർച്ചെ നാലുമണിക്കെഴുന്നേറ്റ് രാത്രി പത്തു മണിവരെ ഒരേ പഠനം.മെയിൻ പരീക്ഷയിൽ ഒൻപത് പേപ്പറാണുള്ളത്. നേരത്തെ വാരികകളിലും മറ്റും വിവർത്തനവും മറ്റും നടത്തുകയും ലേഖനമെഴുതുകയുമൊക്കെ ചെയ്തതുകൊണ്ട് കാര്യങ്ങൾ കൂടുതൽ എളുപ്പമായി. മലയാളമായിരുന്നു ഓപ്ഷണലായി എടുത്തത്. മലയാള സാഹിത്യത്തിലും ചരിത്രത്തിലും നേരത്തെ തന്നെ എനിക്ക് വലിയ താൽപ്പര്യമുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞപ്പോൾ സ്വപ്നം യാഥാർത്ഥ്യമാവുന്നു എന്നൊരു തോന്നൽ. ഒടുക്കം ഇന്റർവ്യൂവിന് കാർഡ് വന്നതോടെ എന്റെ ആത്മവിശ്വാസം പതിൻമടങ്ങ് വർദ്ധിച്ചു. സുഹൃത്തുക്കളൊക്കെ വലിയ സപ്പോർട്ട് തന്നു. എനിക്കു വേണ്ടി എല്ലാവരോടും പ്രാർത്ഥിക്കാൻ പറഞ്ഞു. നിങ്ങളുടെ പ്രാർത്ഥനയില്ലാത്തതു കൊണ്ട് എനിക്കീ ജോലി കിട്ടാതെ പോകരുതെന്ന് സുഹൃത്തുക്കളോടൊക്കെ പറഞ്ഞു.

വലിയ ടെൻഷനോടെയായിരുന്നു ഇന്റർവ്യു ബോർഡിനു മുന്നിൽ ഞാൻ എത്തിയത്‌. ആദ്യമായിട്ടല്ലേ!
ബോർഡിൽ അഞ്ചുപേർ.
നാൽപ്പതു മിനിറ്റോളം ഉണ്ടായിരുന്നു അഭിമുഖം.
മദ്രസാ ജീവിതം, കണ്ണൂർ രാഷ്ട്രീയം, ഗൾഫ് കുടിയേറ്റം, തുടങ്ങി വൈവിധ്യമാർന്ന ചോദ്യങ്ങളും ഇടപെടലുകളും. ചില ഉത്തരങ്ങൾ കേട്ട് ബോർഡംഗങ്ങൾ ചിരിച്ചിരുന്നു!

പക്ഷെ അഭിമുഖം നല്ല അനുഭവമായിരുന്നു. ആ ഇന്റർവ്യൂ കഴിഞ്ഞതോടെ എന്റെ പ്രതീക്ഷ പരകോടിയിലെത്തിയിരുന്നു.ദൈവം എന്റെ കൂടെയുണ്ടെന്ന തോന്നൽ ശക്തമായി. റിസൽറ്റ് വരുന്നതിനു മുമ്പും സുഹൃത്തുക്കളോടൊക്കെ പിന്നെയും പ്രാർത്ഥിക്കാൻ പറഞ്ഞു. ഒടുക്കം എന്റെ വേദനകളിൽ നിന്ന് കൈ പിടിച്ചുയർത്താൻ ദൈവം കഴിഞ്ഞ ദിവസം എന്റെയടുത്തേക്ക് റിസൽറ്റുമായി വന്നു. 693 ാം റാങ്ക്. എന്നെപ്പോലൊരാൾക്ക് ആ പൂജ്യത്തിൽ നിന്ന് ഇവിടം വരെ എത്താമെങ്കിൽ മനസ് വെച്ചാൽ ലോകത്തെത്തിപ്പിടിക്കാൻ പറ്റാത്ത ഒന്നും തന്നെയില്ല എന്ന ആത്മവിശ്വാസവും.’

…………..

കരകാണാക്കടലില്‍ ഒഖിയെ അതിജീവിച്ച അഞ്ചു ദിവസങ്ങള്‍; ലോറന്‍സിന്റെ അവിശ്വസനീയ ജീവിതം- ഭാഗം 2

കുടുംബക്കാരും നാട്ടുകാരും ജനപ്രതിനിധികളുമൊക്കെ അഭിനന്ദനങ്ങളുമായി തന്റെ വീട്ടിലേക്കെത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ പത്ത് മിനിറ്റുകൊണ്ട് ഒറ്റ ശ്വാസത്തിൽ താൻ നീന്തിയ സഹനങ്ങളുടെ വലിയൊരു കടലിനെക്കുറിച്ച് ഷാഹിദ് തന്റെ വീട്ടുമുറ്റത്തുനിന്നു പറഞ്ഞപ്പോൾ പൗലോ കൊയ്ലോയുടെ ആ വാക്യങ്ങളാണ് എന്റെ ഓർമ്മയിലെത്തിയത്.
നിങ്ങൾ മനസിൽ തീവ്രമായി ഒരു കാര്യം ആഗ്രഹിച്ചാൽ ആ ലക്ഷ്യം നേടുന്നതിനു വേണ്ടി ലോകം നിങ്ങൾക്കായി ഒരു ഗൂഢാലോചന തന്നെ നടത്തുമെന്ന്!

ഷാഹിദിന്റെ കുഞ്ഞു വീട്ടിലേക്ക് ഷാഹിദിന്റ വിജയ വാർത്തകളുടെ മാധുര്യമറിയാതെ സന്തോഷത്തിന്റെയും സങ്കടങ്ങളുടെയും വലുപ്പച്ചെറുപ്പമറിയാതെ ഒരാളിരിക്കുന്നുണ്ടവിടെ!

‘ഷാഹിദ് എവിടുന്നാ പാസായത്,മദ്രസയിൽ നിന്നോ ? അതോ സ്കൂളിൽ നിന്നോ?’
വരുന്നവരോടൊക്കെ അവർ ചോദിക്കുന്നു.! ഇതാണ് ഉമ്മ എന്നുപറഞ്ഞ് ഷാഹിദ് സുലൈഖയെ പരിചയപ്പെടുത്തിയപ്പോൾ എന്റെ കണ്ണിൽ നിന്ന് വെള്ളം ചാടി!

ഷാഹിദിന് ഓർമ്മ വെച്ച കാലം മുതൽ ലോകത്തിന്റെ സഞ്ചാരഗതി തന്റെ മനസുകൊണ്ടളെന്നെടുക്കാൻ കഴിയാതെ ഷാഹിദിന്റെ സ്വപ്നങ്ങളോടൊപ്പമുണ്ട് ആ ഉമ്മ.!

പ്രിയപ്പെട്ടവരേ ലോകത്തിൽ ഒരിക്കൽ തോറ്റു പോയതിന്റെ നിരാശയിൽ വലിയ സ്വപ്നങ്ങളിൽ നിന്ന് പിൻവാങ്ങിയവരേ, നിങ്ങളൊരിക്കൽ ഞങ്ങളുടെ നാട്ടിൽ വരൂ. വടകരയ്ക്കടുത്ത് തിരുവള്ളൂരിൽ ശാന്തിനഗറിൽ. ഇന്നിന്റെ സഹനങ്ങൾ ഭാവിയിൽ പൂർണ്ണതയുടെ ചക്രവാളങ്ങളിലേക്ക് പറന്നുയരാൻ നമ്മെ സഹായിക്കുന്ന ചിറകുകളാണെന്ന് പഠിപ്പിക്കാൻ ഇവിടെ ഇപ്പോൾ ഞങ്ങൾക്കൊരു ഷാഹിദുണ്ട്. അവന്റെ ജീവിതമുണ്ട്. ആ കഥ കേട്ടാൽ ലക്ഷ്യങ്ങളിലേക്ക് നിശ്ചയദാർഡ്യത്തോടെ ഫീനിക്‌സ് പക്ഷിയെപ്പോലെ നിങ്ങൾക്കും അനന്തതയിലേക്ക് പറന്നുയരാം.

(ജോബിഷ് വികെയുടെ ഫേസ്ബുക്ക് പോസ്റ്റ്)

ഒരു ലോറന്‍സിനെ കടല്‍ വിഴുങ്ങുന്നു; ഒഖി കാലത്ത് ഒരാള്‍ കടലിനെ അതിജീവിക്കുന്നു; ഭാഗം- 3

ജോബിഷ് വി കെ

ജോബിഷ് വി കെ

അദ്ധ്യാപകന്‍, എഴുത്തുകാരന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍