തന്റെ രാജ്യത്തായിരുന്നെങ്കില്‍ രാത്രി ഈ സമയത്ത് ഒരു പൊലീസുകാരനെ സമീപിച്ചിരുന്നെങ്കിലും ജീവനും കൊണ്ട് ഓടേണ്ടി വന്നേനെ എന്നാണ് മെക്സിക്കൊക്കാരിയായ താനിയ പറഞ്ഞത്
നിങ്ങളില്‍ ചിലര്‍ക്കെങ്കിലും കൊച്ചി – മുസിരിസ് ബിനാലെയുമായി എനിക്കുള്ള ബന്ധം അറിയാമായിരിക്കും. ഡിസംബര്‍ 12ന് തുടങ്ങിയ നാലാമത് ബിനാലെ മൂന്ന് മാസം നീണ്ടുനില്‍ക്കും. കൊച്ചി – മുസിരിസ് ബിനാലെ, സമകാലീന കലയുമായി ബന്ധപ്പെട്ട് ഏഷ്യയിലെ ഏറ്റവും മകിച്ച പ്രദര്‍ശനമായി മാറിയിട്ടുണ്ട്.
ആദ്യ ആഴ്ച കലാകാരന്മാര്‍ക്കും രക്ഷാധികാരികള്‍ക്കും മാര്‍ഗനിര്‍ദ്ദേശകര്‍ക്കും സ്വീകരണങ്ങളുണ്ടായി. കഴിഞ്ഞ ദിവസം വൈകീട്ട് ഞാന്‍ ‘ഡ്രോയിംഗ് റൂമി’ല്‍ പോയി. ദ കൊച്ചിന്‍ ക്ലബില്‍ ശരദ് പുളിമൂട് നടത്തുന്ന റസ്റ്റോറന്റാണ്. ശരദ് എന്റെ മക്കളുടെ സ്‌കൂള്‍ സഹപാഠിയാണ്. ശരദിന്റെ റസ്റ്ററന്റ് സന്ദര്‍ശകരെക്കൊണ്ട് നിറഞ്ഞുകണ്ടപ്പോള്‍ സന്തോഷം തോന്നി. സംഗീതവും മദ്യപാനവും ഡാന്‍സുമെല്ലാമുണ്ട്. മദ്യം വിളമ്പാനുള്ള ലൈസന്‍സുണ്ടോ എന്ന് ഞാന്‍ ശരദിനോട് ചോദിച്ച്. അന്ന് വൈകുന്നേരത്തേയ്ക്കായി സ്‌പെഷല്‍ ലൈസന്‍സ് ഉണ്ടെന്ന് ശരദ് പറഞ്ഞു. ശരദിനൊപ്പമിരുന്ന ഒരു ഡ്രിങ്ക്‌സ് കഴിച്ച് ഞാന്‍ അവിടെ നിന്ന് പോന്നു.
വൈകുന്നേരം ബ്രണ്ടണ്‍സ് ബോട്ട് യാര്‍ഡിലെ മറ്റൊരു പാര്‍ട്ടിയില്‍ വച്ച് മെക്‌സിക്കോയില്‍ നിന്നുള്ള താനിയ കാന്റിയാനിയെ പരിചയപ്പെട്ടു. അവരുടെ മ്യൂസിക്കല്‍ ലൂം ബിനാലെയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്. പ്രളയം തകര്‍ത്ത ചേന്ദമംഗലത്തെ കൈത്തറി മേഖല പ്രമേയമാക്കിയുള്ളതാണ് താനിയ കാന്റിയാനിയുടെ മ്യൂസിക്കല്‍ ലൂം. സംഗീതം പൊഴിക്കുന്ന കമ്പികള്‍ കൊണ്ടൊരുക്കിയ കൈത്തറിയുടെ മാതൃക. കാണാനെത്തുന്ന ആര്‍ക്കും ഇതില്‍ സംഗീതം പരീക്ഷിക്കാം. കഴിഞ്ഞ ദിവസം താനും ഡ്രോയിംഗ് റൂമിലുണ്ടായിരുന്നതായി താനിയ പറഞ്ഞു. രാത്രി അല്ലെങ്കില്‍ അതിരാവിലെ രണ്ട് മണി വരെ നൃത്തം ചെയ്യുകയായിരുന്നു താനിയ അവിടെ. ആ സമയത്ത് വാഹനങ്ങളൊന്നും തന്നെ കിട്ടാത്തതിനാല്‍, താന്‍ താമസിക്കുന്ന മട്ടാഞ്ചേരിയിലെ ഹോട്ടലിലേയ്ക്ക് താനിയ നടന്നു. ഈ സമയം നായയുമായി ബൈക്കിലെത്തിയ ഒരു പൊലീസുകാരന്‍ താനിയയെ തടഞ്ഞുനിര്‍ത്തി സംസാരിച്ചു. ഈ സമയം ഒറ്റയ്ക്ക് ഈ വഴി നടന്നുപോകുന്നത് ഒട്ടും സുരക്ഷിതമല്ലെന്ന് പറഞ്ഞു. ബൈക്കില്‍ കയറാന്‍ ആവശ്യപ്പെട്ടു.
പൊലീസ് സ്റ്റേഷനിലേയ്ക്കാണ് പോയത്. നായയെ അവിടെ വിട്ടു. പിന്നീട് താനിയയെ ഹോട്ടലിലെത്തിച്ചു. ഭാര്യയുടേയും മക്കളുടേയും ഫോട്ടോകള്‍ കാണിച്ചു. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടാന്‍ ഫോണ്‍ നമ്പറും ഇ മെയില്‍ ഐഡിയും നല്‍കി. തന്റെ അനുഭവം താനിയ എഴുതിയിട്ടുണ്ട്. തന്റെ രാജ്യത്തായിരുന്നെങ്കില്‍ രാത്രി ഈ സമയത്ത് ഒരു പൊലീസുകാരനെ സമീപിച്ചിരുന്നെങ്കിലും ജീവനും കൊണ്ട് ഓടേണ്ടി വന്നേനെ എന്നാണ് താനിയ പറഞ്ഞത്. കേരള പൊലീസിന് ഈ ഉദ്യോഗസ്ഥനെക്കുറിച്ച് അഭിമാനിക്കാം എന്ന് തോന്നുന്നു.