അഴിമുഖം പ്രതിനിധി
നിലമ്പൂര്‍ വനത്തില്‍ പൊലീസ വെടിയേറ്റ് കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നു. മാതൃഭൂമി ന്യൂസ് ചാനലാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവിട്ടത്. മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജ്, അജിത കാവേരി എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. ഇതില്‍ കുപ്പു ദേവരാജിന്റെ ശരീരത്തില്‍ വെടിയുണ്ടയേറ്റതിന്റെ ഏഴു മുറിവുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ നാലു വെടിയുണ്ടകള്‍ പുറത്തെടുത്തു. മൂന്നു വെടിയുണ്ടകള്‍ ശരീരം തുളച്ചു പുറത്തുപോയി. അജിതയുടെ ശരീരത്തില്‍ 19 വെടിയുണ്ടകളാണ് ഏറ്റത്. ഇതില്‍ 15 വെടിയുണ്ടകള്‍ ശരീരം തുളച്ചു പുറത്തുപോയി. മൂന്നെണ്ണം പുറത്തെടുത്തു. ഒരെണ്ണം ശരീരത്തിനുള്ളില്‍ തന്നെയുണ്ട്. അജിതയുടെ നട്ടെല്ലും ആന്തരീകാവയവങ്ങളും തകര്‍ന്ന നിലയിലാണ്.സി ടി സകാനിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. തുടര്‍ച്ചയായി വെടിയുതിര്‍ക്കുന്ന തോക്കുകള്‍ ഉപയോഗിച്ചാണ് ഇവരെ വെടിവച്ചതെന്നു കരുതുന്നു. ഒമ്പതു മണിക്കൂറാണ് പോസ്റ്റ്മാര്‍ട്ടം നീണ്ടത്.
പോസ്റ്റ്മാര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുക തിങ്കളാഴ്ച്ചയേ ഉണ്ടാകൂ എന്നും വിവരമുണ്ട്.
അതേസമയം മാവോയിസ്റ്റുകളുടെ വധവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 2014 ലെ സുപ്രീം കോടതി മാര്‍ഗനിര്‍ദേശപ്രകാരമണാ അന്വേഷണം നടത്തുന്നത്.
24 നാണ് നിലമ്പൂര്‍ എടക്കരയ്ക്കു സമീപം കരുളായി വനമേഖലയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി പറയുന്നത്. ഈ ഏറ്റുമുട്ടലില്‍ ആണ് സിപിഐ മാവോയിസറ്റ് കേന്ദ്രകമ്മിറ്റിയംഗം കുപ്പു സ്വാമി എന്ന ദേവരാജ്, കാവേരി എന്ന അജിത എന്നിവര്‍ കൊല്ലപ്പെട്ടത്. കേരളത്തില്‍ ആദ്യമാണ് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിക്കുന്നത്. 22 അംഗ മാവോയിസ്റ്റുകളാണ് വനത്തില്‍ ഉണ്ടായിരുന്നതെന്നും ഇവരെ നേരിട്ടത് തണ്ടര്‍ബോള്‍ട്ടും കേരള പൊലീസിലെ ഭീകരവിരുദ്ധ സേനയും ചേര്‍ന്ന 60 അംഗ ദൗത്യസംഘമാണെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നു.