UPDATES

വിദേശം

സ്ത്രീവേഷം കെട്ടി 11 വയസുകാരനെ പീഡിപ്പിച്ച് കൊന്നു; പാകിസ്ഥാന്‍ പൗരന്റെ വധശിക്ഷ ശരിവെച്ചു

പാകിസ്ഥാന്‍ പൗരന്റെ ആദ്യ ഭാര്യയിലെ മകനാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കളുടെ വിവാഹ മോചനത്തിന് ശേഷം അച്ഛനൊപ്പമാണ് കുട്ടി താമസിച്ച് വന്നിരുന്നത്.

11 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി കൊലചെയ്ത കേസില്‍ പാകിസ്ഥാന്‍ പൗരന്റെ വധശിക്ഷ അബുദാബി പരമോന്നത കോടതി ശരിവെച്ചു. കൊലപാതകം, പീഡനം എന്നിങ്ങനെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തപ്പെട്ട പ്രതിക്ക് നേരത്തെ അബുദാബി ഫസ്റ്റ് ഇന്‍സ്റ്റന്റ്‌സ് കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ തള്ളിയതിനെ തുടര്‍ന്ന് പ്രതി പരമോന്നത കോടതിയെ സമീപിക്കുകയായിരുന്നു. 19 മാസം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കേസില്‍ അന്തിമ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

2017 മേയിലാണ്  സംഭവം. റമദാന്‍ മാസത്തില്‍ പള്ളിയില്‍ നിന്ന് മടങ്ങിവരികയായിരുന്ന ബാലനെ വഴിയില്‍ വെച്ച് കാണാതാവുകയായിരുന്നു. മൂന്ന് ദിവസത്തെ തെരച്ചിലിനൊടുവില്‍ കുട്ടിയും പിതാവും രണ്ടാനമ്മയും താമസിച്ചിരുന്ന വീടിന്റെ മുകളില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ ബന്ധു കൂടിയായ പാകിസ്ഥാന്‍ പൗരന്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തില്‍ കയര്‍ മുറുക്കികൊല്ലുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. കുട്ടിയെ ആക്രമിക്കാനായി ഇയാള്‍ നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ പെണ്‍വേഷം ധരിച്ചാണ് എത്തിയതെന്നും പള്ളിയില്‍ നിന്ന് വരുന്ന വഴി കുട്ടിയെ വീടിന് മുകളിലേക്ക് പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കി.

അപ്പീല്‍ കോടതിയിലും പരമോന്നത കോടതിയിലും പ്രതി തനിക്കെതിരെ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും നിഷേധിച്ചു. സംഭവ ദിവസം താന്‍ അബുദാബിയില്‍ ഇല്ലായിരുന്നെന്നും തനിക്കെതിരായ കുറ്റങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും ഇയാള്‍ വാദിച്ചു. എന്നാല്‍ വാദങ്ങള്‍ തെളിയിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല പൊലീസ് കണ്ടെത്തിയ തെളിവുകളെല്ലാം പ്രതിക്കെതിരായിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ടുകളും സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ മാനസിക നില പരിശോധിച്ച റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കി. കുട്ടിയുടെ കഴുത്ത് മുറുക്കിയ കയറില്‍ നിന്ന് പ്രതിയുടെ വിരലടയാളവും ലഭിച്ചിരുന്നു. പാകിസ്ഥാന്‍ പൗരന്റെ ആദ്യ ഭാര്യയിലെ മകനാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കളുടെ വിവാഹ മോചനത്തിന് ശേഷം അച്ഛനൊപ്പമാണ് കുട്ടി താമസിച്ച് വന്നിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍