UPDATES

പ്രവാസം

ആകാശത്തു വെച്ച് യാത്രക്കാരി പ്രസവിച്ചു ; വിമാനം അടിയന്തിരമായി നിലത്തിറക്കി

യാത്രക്കാരി ആയിരുന്ന യുവതി പ്രസവിച്ചതോടെയാണ് വിമാനം അടിയന്തര ലാന്റിംഗ് ചെയ്തത്.

അബുദാബിയില്‍ നിന്ന് ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലേക്ക് പുറപ്പെട്ട വിമാനം മുംബൈയില്‍ അടിയന്തരമായി നിലത്തിറക്കി. വിമാനത്തിലെ   യാത്രക്കാരി ആയിരുന്ന യുവതി പ്രസവിച്ചതോടെയാണ് വിമാനം അടിയന്തര ലാന്റിംഗ് ചെയ്തത്. അമ്മയെയും കുഞ്ഞിനെയും മുംബൈയിലെ ആശുപത്രിയില്‍ എത്തിച്ചശേഷം രണ്ട് മണിക്കൂറോളം വൈകിയാണ് വിമാനം ജക്കാര്‍ത്തയില്‍ ഇറങ്ങിയത്.

ഇത്തിഹാദ് എയര്‍ലൈന്‍സിന്റെ ഇ.വൈ 474 വിമാനം ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് അബുദാബിയില്‍ നിന്ന് യാത്ര തിരിച്ചത്. വഴിമദ്ധ്യേ യാത്രക്കാരിയുടെ പ്രസവത്തെ തുടര്‍ന്ന് അടിയന്തര സാഹചര്യമുണ്ടായപ്പോള്‍ തൊട്ടടുത്തുള്ള വിമാനത്താവളമെന്ന നിലയില്‍ മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ അന്ധേരിയിലെ സെവന്‍ ഹില്‍സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മെഡിക്കല്‍ എമര്‍ജന്‍സിയെന്ന കാരണത്തലാണ് വിമാനത്തിന് അടിയന്തര ലാന്റിംഗ് നടത്തേണ്ടിവന്നതെന്നാണ് സംഭവത്തില്‍ ഇത്തിഹാദ് ഔദ്ദ്യോഗികമായി അറിയിച്ചിരിക്കുന്നത്. വിമാനം വൈകിയത് കൊണ്ട് യാത്രക്കാര്‍ക്ക് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് അറിയിച്ച കമ്പനി, യാത്രക്കാരുടെയും ജീവനക്കരുടെയും സുരക്ഷക്കാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍