UPDATES

പ്രവാസം

നിയമങ്ങള്‍ പിടിമുറുക്കുന്ന സൗദിയില്‍ ഇനി പ്രവാസികള്‍ക്ക് എത്രനാള്‍?

2020 മുതല്‍ 2030 മിഷന്‍ പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് വിദേശ തൊഴിലാളികള്‍ മുഴുവനായും സ്വന്തം നാടുകളില്‍ തിരികെ എത്താനുള്ള സാഹചര്യത്തിലേക്കാണ് പുതിയ നിയമങ്ങള്‍ വഴിതെളിയിക്കുന്നത്.

അറബിക്കഥ എന്ന സിനിമയില്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രം കുളിമുറിയില്‍ കയറി ഇങ്ക്വിലാബ് വിളിക്കുന്ന ഒരു രംഗം ഉണ്ട്. ഏതാണ്ട് അതിനെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ഇന്ന് സൗദി അറേബ്യയില്‍ അവസ്ഥ. നിയമങ്ങള്‍ മാറി മറിയുന്നത് സാധാരണക്കാരായ തൊഴിലാളികളെ അത്രമാത്രം പ്രതിസന്ധിയില്‍ ആക്കുന്നു. പ്രതികരണങ്ങള്‍ ഒരുപക്ഷെ പ്രവാസികള്‍ നാട്ടില്‍ എത്തിയതിന് ശേഷം ആയിരിക്കും എന്നു മാത്രം.

ഏപ്രില്‍ 14നു മുന്‍പ് റെസിഡന്‍ഷ്യല്‍ അഡ്രസ്സ് സൗദി പോസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യണം എന്നതാണ് ഏറ്റവും പുതിയതായി പുറത്തുവന്നിരിക്കുന്ന നിയമം. സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുള്ളവരോടാണ് സൗദി ഭരണകൂടം ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അല്ലാത്ത പക്ഷം ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെ സര്‍ക്കാര്‍ നല്‍കിവരുന്ന പല സേവനങ്ങളും മരവിപ്പിക്കപ്പെടും. സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി അനധികൃത താമസക്കാരെ പിടികൂടുകയാണ് ഉദ്ദേശ്യമെങ്കിലും ഇതിന്റെ പിന്നില്‍ റിയല്‍ എസ്റ്റേറ്റ് വ്യവസായികളുടെ സ്വാധീനം കൂടി ഉണ്ട് എന്നാണ് സൂചന. ചെറുകിട കമ്പനികളില്‍ ജോലിചെയ്യുന്നവരെയും സ്വന്തമായി കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്നവരെയും ഇലക്ട്രിക്കല്‍, പ്ലംമ്പിങ്, കെട്ടിട നിര്‍മ്മാണം തുടങ്ങിയ ജോലികളില്‍ ഏര്‍പ്പെടുന്നവരെയും ആണ് ഇത് കൂടുതല്‍ കുരുക്കിലാക്കുന്നത്. ഇത്തരക്കാര്‍ ഒരു മുറിയില്‍ മൂന്നും നാലും പേര്‍ എന്ന നിലയില്‍ ആണ് താമസിച്ചുപോരുന്നത്. വിലാസം രെജിസ്റ്റര്‍ ചെയ്യുമ്പോള്‍ താമസിക്കുന്ന കെട്ടിടം സ്വന്തം പേരിലാണോ വാടക കരാര്‍ എന്ന് പ്രത്യേകം ചോദിക്കുന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.

സൗദി അറേബ്യയില്‍ ജോലിചെയ്യുന്നവര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഇപ്പോ തല ഒന്നിന് 400 റിയാല്‍ എന്ന നിരക്കില്‍ മാസംതോറും ലെവി (തലക്കരം) അടക്കണം. മുന്‍പ് ഇത് 200 റിയാല്‍ ആയിരുന്നു. അത് മുന്‍കൂറായി ഇക്കാമ (റെസിഡന്‍ഷ്യല്‍ പെര്‍മറ്റ്) പുതുക്കുന്നതോടൊപ്പം അടക്കുകയും വേണം. അങ്ങനെവരുമ്പോള്‍ സൗദിയില്‍ ജോലിചെയ്യാന്‍ 10000 റിയാലോളം വര്‍ഷം ഒരു തൊഴിലാളി അടക്കേണ്ടതായി വരുന്നു. ശരാശരി 1000 മുതല്‍ 1500 റിയാല്‍ വരെ മാസവരുമാനം ഉള്ള സാധാരണ തൊഴിലാളികള്‍ക്ക് ഇതിന് കഴിയാതെ വരുന്നു. കൂടാതെ ഈ വര്‍ഷം ഡിസംബര്‍ മുതല്‍ തുണി, ചെരുപ്പ്, മിഠായി, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, പച്ചക്കറി തുടങ്ങിയവ കച്ചവടം ചെയ്യുന്ന ധാരാളം സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും സൗദികള്‍ക്ക് വിട്ടുകൊടുക്കുകയും വേണം. ചെറുകിട സ്റ്റേഷനറി കടകള്‍ (ബക്കാല) നടത്തുന്നവരാണ് വിദേശികളില്‍ അധികവും. ഇത്തരം ബക്കാലകള്‍ അടുത്ത മൂന്നു വര്‍ഷത്തേക്ക് വിദേശികള്‍ക്കു നടത്താം പക്ഷേ സ്വദേശികളെ ജോലിക്കാരായി വക്കണം എന്നുമാത്രം. അങ്ങനെ ജോലിക്കാരായി വരുന്നവര്‍ക്ക് പിന്നീട് കടയുടെ ഉടമസ്ഥാവകാശമോ നടത്തുന്നതിനുള്ള അധികാരമോ ചെന്നു ചേരും.

സൗദിയില്‍ തൊഴില്‍ തേടിയെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് ഇന്ത്യന്‍ എംബസി

ലെവി ഉള്‍പ്പെടെയുള്ള തുകകള്‍ വരും വര്‍ഷങ്ങളില്‍ ഇനിയും വര്‍ദ്ധിക്കും എന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന സൂചന. അതായത് 2019ല്‍ 600 റിയാലും 2020 അകുമ്പോഴേക്കും 800 റിയാലും എന്ന കണക്കിലേക്ക് ലെവി ഉയരും. അതോടൊപ്പം വരും വര്‍ഷങ്ങളില്‍ ഓരോ വന്‍കിട സ്ഥാപനങ്ങളിലും സ്വദേശികളെ നിയമിക്കുന്നതിന്റെ നിരക്ക് കൂട്ടുന്നതിനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ഇന്‍കംടാക്‌സ് ഏര്‍പ്പെടുത്തില്ല എന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും സാധന സേവന നികുതി ഏര്‍പ്പെടുത്തിയതോടു കൂടി സാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നു. ഇവക്കെല്ലാം പുറമെയാണ് വൈദ്യുതി നിരക്ക് മൂന്നിരട്ടി ആക്കി വര്‍ദ്ധിപ്പിച്ചതും പെട്രോളിന്റെ വില ഇരട്ടിയാക്കിയതും. സ്‌കൂള്‍ ഫീസ് കുത്തനെ വര്‍ദ്ധിപ്പിച്ചതും പലകുടുംബങ്ങളെയും വിഷമസ്ഥിതിയില്‍ ആക്കിയിട്ടുണ്ട്. പലകമ്പനികളില്‍ നിന്നും ശമ്പളം മുടങ്ങിയിട്ട് മാസങ്ങളായിട്ടും നാട്ടില്‍ ജോലി ലഭിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് നഴ്‌സുമാരായ ഭാര്യമാരുടെ വരുമാനത്തില്‍ പിടിച്ചു നില്‍ക്കുന്നവരും ഇന്ന് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.

സ്വര്‍ണക്കടകളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം: സൗദിയില്‍ 500 ലധികം മലയാളികള്‍ക്ക് തൊഴില്‍ നഷ്ടം

ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള സാഹചര്യം ഇല്ലാത്തതും അശ്രിത ലെവി നല്‍കാന്‍ വന്‍കിട കമ്പനികള്‍ ഉള്‍പ്പെടെ തയ്യാറാകാതെയും വന്ന സാഹചര്യത്തില്‍ ധാരളം കുടുംബങ്ങള്‍ ഇന്ന് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. അദ്ധ്യയന വര്‍ഷം കഴിയുന്നതോടെ ഏപ്രില്‍ മെയ് മാസത്തോടെ ധാരാളം കുടുംബങ്ങള്‍ നാടുകളില്‍ മടങ്ങിയെത്തും എന്നാണ് പ്രവാസി സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ധാരാളം ഇന്ത്യന്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്.

സൗദിയില്‍ വിദേശികള്‍ അടക്കേണ്ട ലെവി ഇരട്ടിയാക്കി; ആശങ്കയോടെ പ്രവാസികള്‍

നിലവിലെ ഈ സാഹചര്യത്തില്‍ വിദേശികളെ ലക്ഷ്യമിട്ട് പുതുതായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ഉള്‍പ്പെടെ ആളൊഴിഞ്ഞ അവസ്ഥയാണ്. നിലവില്‍ വര്‍ഷം 15000 റിയാല്‍ വരെ വാടക ഈടാക്കിയിരുന്ന കെട്ടിടങ്ങള്‍ 10000 ഉം 12000 ഉം റിയാലിലേക്ക് താഴ്ത്താന്‍ റിയല്‍ എസ്റ്റേറ്റ് വ്യവസായികള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. പുതുതായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ എല്ലാം തന്നെ പാതിവഴിയില്‍ നിര്‍മ്മാണം ഉപേക്ഷിച്ച നിലയിലും ആണ് ഉള്ളത്.

ഫാമിലി വിസ: കാലാവധി നീട്ടിയെന്ന വാര്‍ത്ത തളളി സൗദി അറേബ്യ

മേല്‍വിലാസം ഉടന്‍ രജിസ്റ്റര്‍ ചെയ്യണം എന്ന പുതിയ സര്‍ക്കാരിന്റെ ആവശ്യം നിലവില്‍ ഒരാളുടെ പേരില്‍ വാടകകരാര്‍ ഒപ്പിട്ട് ഒത്തിരി അളുകള്‍ ഒന്നിച്ചു താമസിക്കുന്നത് ഒഴിവാക്കി വാടക കരാര്‍ ഒപ്പിട്ട വ്യക്തി മാത്രം താമസിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയേക്കാം. അത്തരം നടപടിയിലൂടെ ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്നിരിക്കുന്ന മാന്ദ്യത്തിന് ചെറിയ ഒരു പരിഹാരം ആകും എന്നാണ് വിലയിരുത്തപ്പെടുന്നത്. 2020 മുതല്‍ 2030 മിഷന്‍ പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് വിദേശ തൊഴിലാളികള്‍ മുഴുവനായും സ്വന്തം നാടുകളില്‍ തിരികെ എത്താനുള്ള സാഹചര്യത്തിലേക്കാണ് പുതിയ നിയമങ്ങള്‍ വഴിതെളിയിക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

എംഎ യൂസഫലി ട്രംപിനേക്കാള്‍ സമ്പന്നന്‍

സൗദിയില്‍ തൊഴില്‍ വിസ കാലാവധിയില്‍ പുതിയ നിയമം; നടപടി ഇന്ത്യക്കാര്‍ക്കും തിരിച്ചടി

കനകലാല്‍ കെ എം

കനകലാല്‍ കെ എം

മുന്‍ മാധ്യമ പ്രവര്‍ത്തകന്‍, ഇപ്പോള്‍ സൌദി അറേബ്യയില്‍ ജോലി ചെയ്യുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍