UPDATES

പ്രവാസം

ഗള്‍ഫില്‍ മലയാളി പ്രവാസികളുടെ എണ്ണം കുത്തനെ കുറയുന്നുവെന്ന് സിഡിഎസ്

2014-ല്‍ 24 ലക്ഷമായിരുന്ന പ്രവാസി മലയാളികളുടെ എണ്ണം 2016-ഓടെ 22.05 ലക്ഷത്തിലേക്ക് താഴ്ന്നു

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായ പങ്കാണ് ഗള്‍ഫ് പ്രവാസികള്‍ക്കുള്ളത്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്നില്‍ രണ്ടും പ്രവാസിമലയാളികളുടെ സംഭാവനയാണ്. എന്നാല്‍ ഗള്‍ഫില്‍ മലയാളി പ്രവാസികളുടെ എണ്ണം കുത്തനെ കുറയുന്നുവെന്ന് സിഡിഎസ് (സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ്) പറയുത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഡിഎസ് നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. 1998 മുതല്‍ സിഡിഎസ് ഗള്‍ഫ് മലയാളി പ്രവാസികളുടെ സര്‍വേ നടത്തുന്നുണ്ട്. കഴിഞ്ഞ 17 വര്‍ഷത്തെയും കണക്കുകള്‍ പ്രകാരം പ്രവാസികളുടെ എണ്ണത്തില്‍ വന്‍കുറവാണുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

സര്‍വേ ആരംഭിച്ച 1998 മുതല്‍ 2011 വരെ സ്ഥിരമായ വര്‍ധനവായിരുന്നു പ്രവാസികളുടെ എണ്ണത്തിലുണ്ടായിരുന്നത്. 1998-ല്‍ പ്രവാസികളുടെ എണ്ണം 13.6 ലക്ഷമായിരുന്നു. 2003-ല്‍ 18.4 ലക്ഷവും 2008-ല്‍ 21.9 ലക്ഷവും 2011-ല്‍ 22.8 ലക്ഷവും ആയിരുന്നു പ്രവാസികളുടെ എണ്ണം. 2014-ല്‍ 24 ലക്ഷമായിരുന്ന പ്രവാസി മലയാളികളുടെ എണ്ണം 2016-ഓടെ 22.05 ലക്ഷത്തിലേക്ക് താഴ്ന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ ഒന്നര ലക്ഷത്തോളം പേരുടെ കുറവാണുണ്ടായത്.

ഗള്‍ഫ് പ്രവാസികളുടെ കുറവിന് കാരണങ്ങള്‍ പലതാണ് സര്‍വേയില്‍ കാണിക്കുന്നത്. കേരളത്തില്‍ ജോലി ചെയ്യാന്‍ ശേഷിയുള്ള പ്രായക്കാരുടെ ജനസംഖ്യ കുറഞ്ഞു, രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി മത്സരം വര്‍ധിച്ചു, കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലും ലഭിക്കുന്ന വേതനത്തില്‍ വലിയ വ്യത്യാസമില്ലാതായി, ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവല്‍ക്കരണം പല തൊഴില്‍ മേഖലകളിലുമുള്ള തൊഴില്‍ സാധ്യതയെ ബാധിച്ചു.

കൂടാതെ ആഗോളസാമ്പത്തിക മാന്ദ്യവും എണ്ണവില ഇടിവും കാരണം പലരും പിരിച്ചുവിടപ്പെടുകയോ ചെറിയ ശമ്പളത്തിന് ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. കുറഞ്ഞ ശമ്പളത്തിന് മറ്റ് സംസ്ഥാനക്കാരും രാജ്യക്കാരും തയ്യാറായതും മലയാളി പ്രവാസികള്‍ക്ക് വെല്ലുവിളിയായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍