UPDATES

പ്രവാസം

സൗദിയില്‍ ലെവി ഇളവിനുള്ള അപേക്ഷകള്‍ അടുത്ത ആഴ്ച മുതല്‍ സ്വീകരിച്ചു തുടങ്ങും

അപേക്ഷ ഫയലില്‍ സ്വീകരിച്ചാല്‍ സ്ഥാപനത്തിന് മൊബൈല്‍ സന്ദേശം ലഭിക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

സ്വദേശിവത്കരണ നിബന്ധനകള്‍ പാലിച്ച സ്ഥാപനങ്ങള്‍ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച ലെവി ഇളവിനായി അടുത്തയാഴ്ച മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനമായി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചതാണ് ലെവി ഇളവ്. തൊഴില്‍ മന്ത്രാലയത്തിന്റെ തഹ്ഫീസ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി 19-ാം തീയ്യതി മുതല്‍ അപേക്ഷ സമര്‍പ്പിച്ച് തുടങ്ങാമെന്ന് അധികൃതര്‍ അറിയിച്ചു. നിബന്ധനകള്‍ പ്രകാരം സ്വദേശിവത്കരണം പാലിച്ച സ്ഥാപനങ്ങള്‍ തങ്ങളുടെ വിദേശ ജീവനക്കാര്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം അടച്ച ലെവിയാണ് തിരികെ നല്‍കുന്നത്.

സ്വദേശിവത്കരണ നിബന്ധനകള്‍ പാലിച്ച് പ്ലാറ്റിനം, പച്ച കാറ്റഗറികളില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം. മഞ്ഞ, ചുവപ്പ് കാറ്റഗറികളില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍ക്ക് സ്വദേശിവത്കരണം പാലിച്ച് പച്ച, പ്ലാറ്റിനം കാറ്റഗറികളിലേക്ക് മാറിയ ശേഷവും അപേക്ഷിക്കാം.

സ്ഥാപനത്തിന്റെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ കാലാവധി കഴിയാന്‍ പാടില്ല. അപേക്ഷയോടൊപ്പം ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കണം. സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം പ്ലാറ്റിനം, പച്ച കാറ്റഗറികളിലുള്ള 3,16,000 സ്ഥാപനങ്ങള്‍ക്ക് ഉടന്‍ ലെവി ഇളവ് ലഭിക്കും. മഞ്ഞ, ചുവപ്പ് കാറ്റഗറികളില്‍ 48,000 സ്ഥാപനങ്ങളുണ്ട്. ഇവയും സ്വദേശിവത്കരണം  പൂര്‍ത്തിയാക്കിയാല്‍ മൂന്നര ലക്ഷത്തിലധികം സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവിന്റെ ആനുകൂല്യം ലഭിക്കും.

ബാങ്ക് വിവരങ്ങള്‍ നേരത്തെ മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ നല്‍കിയിട്ടില്ലാത്ത സ്ഥാപനങ്ങള്‍ക്ക് അക്കൗണ്ട് രേഖകള്‍ അറ്റാച്ച് ചെയ്തുകൊണ്ട് വിവരങ്ങള്‍ നല്‍കാവുന്നതാണ്. അപേക്ഷ ഫയലില്‍ സ്വീകരിച്ചാല്‍ സ്ഥാപനത്തിന് മൊബൈല്‍ സന്ദേശം ലഭിക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍