ഖത്തര്‍-സൗദി അതിര്‍ത്തിയില്‍ വന്‍ കനാല്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി സൗദി ഭരണകൂടം; രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം കൂടുതല്‍ സങ്കീര്‍ണ്ണതലേക്ക്
കഴിഞ്ഞ വര്‍ഷം ജൂണില്‍ തുടങ്ങി അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ഖത്തര്‍-സൗദി നിഴല്‍യുദ്ധം ഇന്ന് മറ്റൊരു വഴിത്തിരിവിലാണ് എത്തിനില്‍ക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയില്‍ വന്‍ കനാല്‍ നിര്‍മ്മിച്ച് ഖത്തറിനെ പൂര്‍ണ്ണമായും ഒറ്റപ്പെടുത്താനുള്ള നീക്കമാണ് സൗദി ഭരണകൂടം ആസൂത്രണം ചെയ്യുന്നത്. കടലുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് 2.8 ബില്ല്യണ്‍ റിയാല്‍ ചിലവഴിച്ച് നിര്‍മ്മിക്കുന്ന കനാല്‍ ഖത്തറിനെ ഒരു ദ്വീപ് മാത്രമാക്കി ചുരുങ്ങാന്‍ ഇടയാക്കും എന്നാണ് വിലയിരുത്തല്‍. സൗദി ഭരണകൂടം ആസൂത്രണം ചെയ്ത നിലവിലെ ടൂറിസം പദ്ധതികളോട് ബന്ധപ്പെടുത്തിയുള്ള കാര്യങ്ങള്‍ വിശദീകരിക്കവെയാണ് സൗദി വക്താവ് ഖാലിദ് അല്‍-ഹില്‍ പുതിയ കനാല്‍ നിര്‍മ്മാണത്തെക്കുറിച്ച് വ്യക്തമാക്കിയത്. ടൂറിസത്തിന്റെ ഒരു വന്‍ സാധ്യതയാണ് സാല്‍വ മറൈന്‍ ചാനല്‍ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുലൂടെ രാജ്യം ലക്ഷ്യമിടുന്നത്.
പന്ത്രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന കനാല്‍ നിര്‍മ്മാണ പദ്ധതി പ്രതിരോധ അതിര്‍ത്തി സംരക്ഷണ മന്ത്രാലയത്തിന്റെ അനുമതിക്കായി സമര്‍പ്പിച്ചിച്ചു കഴിഞ്ഞു. സൗദി അറേബ്യയിലെ ഒന്‍പത് വന്‍കിട നിര്‍മ്മാണ കമ്പനികളെയാണ് കനാല്‍ നിര്‍മ്മാണത്തിനായി ഗവണ്‍മെന്‍റ് ചുമതലപ്പെടുത്തുക. സാല്‍വയില്‍ നിന്നും ആരംഭിച്ച് ഖോര്‍ അല്‍-അദിദില്‍ അവസാനിക്കുന്ന 200 മീറ്റര്‍ നീളം വരുന്ന കപ്പല്‍ ചാനല്‍ കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ബീച്ചുകളും അഞ്ച് വന്‍കിട ഹോട്ടലുകളും ഇതില്‍ ഉള്‍പ്പെടുന്നു. കനാല്‍ വരുന്നതോടെ ഖത്തറുമായി സൗദി പങ്കുവക്കുന്ന റോഡ് മാര്‍ഗ്ഗം ചരിത്രത്തിന്റ ഭാഗമാകും. ഇത് ഖത്തറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയും ചെയ്യും. അതിന്റെ ആഴം എത്ര എന്നതിലേക്കാണ് ഇന്ന് ലോക ഉറ്റുനോക്കുന്നത്.
എങ്ങനെ, എന്തുകൊണ്ട് ഖത്തര്‍ ചെറുത്തു നില്‍ക്കുന്നു; നിങ്ങള്‍ അറിയേണ്ടതെല്ലാം
ജിസിസി (ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍) യില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ തമ്മില്‍ 2014ല്‍ ഒപ്പുവച്ച കരാര്‍ വ്യവസ്ഥകള്‍ ഖത്തര്‍ ലംഘിച്ചു എന്ന പ്രശ്‌നം ഉന്നയിച്ചാണ് കഴിഞ്ഞ വര്‍ഷം സൗദി-ഖത്തര്‍ ശീതയുദ്ധം ആരംഭിക്കുന്നത്. ഭീകരവാദ, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ നല്‍കുന്ന സാമ്പത്തികവും അല്ലാതെയും ഉള്ള പിന്‍തുണ ഉള്‍പ്പെടെ പതിമൂന്ന് കാര്യങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഖത്തറിന് സൗദി നല്‍കിയ അന്ത്യശാസനങ്ങള്‍ ഖത്തര്‍ മുഖവിലക്കെടുക്കാതിരുന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന് ഉലച്ചിലുണ്ടാക്കിയത്. കൂവൈറ്റ് ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളുടെ മദ്ധ്യസ്ഥശ്രമത്തിന്റെ ഫലമായി നിര്‍ദ്ദേശങ്ങള്‍ ആറ് ആക്കി ചുരുക്കാന്‍ സൗദി തയ്യാറായെങ്കിലും അവയൊന്നും തന്നെ ഉള്‍ക്കൊള്ളാനോ പാലിക്കാനോ ഖത്തര്‍ ഭരണകൂടം തയ്യാറാകാതിരുന്നതാണ് പ്രശ്‌നം കൂടൂതല്‍ സങ്കീര്‍ണ്ണമാക്കിയത്.
കാലങ്ങളായി തുടര്‍ന്നു വരുന്ന യമന്‍-സൗദി യുദ്ധത്തില്‍ ഖത്തര്‍ യമനെ സഹായിക്കുന്നതും, ഇറാനുമായുള്ള ഖത്തറിന്റെ അകമഴിഞ്ഞ സഹകരണവുമാണ് സൗദിയെ കൂടുതല്‍ ചൊടിപ്പിക്കുന്നത്. പ്രശ്‌നങ്ങളെ തുടര്‍ന്ന് സൗദിയോടൊപ്പം യുഎഇ, ബഹറെന്‍, മൗറീഷ്യ, ഈജിപ്റ്റ്, ചാഡ്, കൊമൊറോസ്, മാല്‍ദീപ്‌സ്, സെനഗള്‍ തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറില്‍ നിന്നുള്ള അംബാസിഡര്‍മാരെ പിന്‍വലിക്കുകയും, ഒപ്പം വ്യാപാര ബന്ധങ്ങള്‍ വിഛേദിക്കുകയും ചെയ്തു. നിലവില്‍ വ്യോമഗതാഗതം ഉള്‍പ്പെടെ ഈ രാജ്യങ്ങളിലൂടെയുള്ള യാത്ര അനുവാദവും നിര്‍ത്തലാക്കി പൂര്‍ണ്ണമായും നയതന്ത്രബന്ധം വിച്ഛേദിച്ച നിലയിലാണുള്ളത്. കുവൈറ്റും ഒമാനും മാത്രമാണ് ഭാഗികമായെങ്കിലും ഖത്തറുമായി നയതന്ത്രബന്ധം പുലര്‍ത്തിവരുന്നത്.
ഡൊണാള്‍ഡ് ട്രംപിന്റെ അറേബ്യന്‍ ഗുണ്ടകള്‍; ഖത്തറില്‍ സംഭവിക്കുന്നത്
എന്നാല്‍ ഈ അരോപണങ്ങളെല്ലാം തന്നെ നിഷേധിക്കുന്നതോടൊപ്പം ഇറാനുമായുള്ള നയതന്ത്രബന്ധം തുടരും എന്നും ഖത്തര്‍ വ്യക്തമാക്കുന്നു. ഭീകരതക്കെതിരാണ് ഖത്തര്‍ ഭരണകൂടം എന്നു തെളിയിക്കാന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സുമായി ചേര്‍ന്ന് ഭീകരതക്കെതിരെ നടത്തിവരുന്ന യുദ്ധങ്ങളും, നിലവില്‍ ഐഎസിനെതിരെ നടത്തിവരുന്ന സൈനിക ഇടപെടലുമാണ് ഖത്തര്‍ ഉയര്‍ത്തിക്കാട്ടുന്നത്. 1995 മുതല്‍ ഖത്തറും സൗദി അറേബ്യയും തമ്മില്‍ നടന്നു വന്ന ശീതസമരം സകല മറയും നീക്കി ഇന്ന് അത് കൂടുതല്‍ ഭീകരതയോടെ ഇന്ന് പുറത്തു വന്നിരിക്കുകയാണ്.
ഇതാ, 335 ബില്ല്യണ്‍ ഡോളറിന്റെ ആഗോള സാമ്രാജ്യമുള്ള ഒരു കുഞ്ഞ് ഗള്‍ഫ് രാജ്യം
2022 ഫിഫ ലോക കപ്പ് മത്സരവേദി ഖത്തര്‍ ആയതാണ് ഇപ്പോഴത്തെ പ്രശ്‌നത്തെ കൂടുതല്‍ ലോക ജനശ്രദ്ധ പിടിച്ചുപറ്റാന്‍ ഇടയാക്കിയത്. മത്സരം അരങ്ങേറുന്നതിനുള്ള തയ്യാറെടുപ്പുകളുമായി ഖത്തര്‍ ഏറെ മുന്നോട്ട് പോയികഴിഞ്ഞു. 2022നു മുന്നേ സ്വയം പര്യാപ്തത കൈവരിക്കേണ്ടതും ഇപ്പോള്‍ ഖത്തറിന്റെ ആവശ്യമായി മാറിക്കഴിഞ്ഞു. പാലും മറ്റു ഭക്ഷണസാധനങ്ങളും ഉള്‍പ്പെടെ സ്വയം ഉത്പാദിപ്പിക്കുന്നതിനായി വന്‍കിട പദ്ധതികളാണ് ഖത്തര്‍ ഇന്ന് നടത്തിവരുന്നതും. അതിനായി മുന്തിയ ഇനം പശുക്കളെ ഇറക്കുമതി ചെയ്തതുവരെ ലോകശ്രദ്ധപിടിച്ചു പറ്റിയ വാര്‍ത്തകള്‍ ആയിരുന്നു.
എയര്‍ റൂട്ട് തടഞ്ഞതിന് ശേഷമുള്ള ഖത്തര്‍ എയര്‍വെയ്‌സിന്റെ പുതിയ റൂട്ട്/ ചിത്രങ്ങള്‍
എന്നിരിക്കിലും ഖത്തര്‍ നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളി ഗതാഗതം തന്നെയാണ്. രാജ്യത്തിലേക്കുള്ള ഏക കരമാര്‍ഗ്ഗം സൗദി കനാലാക്കി മാറ്റുന്നതോടെ വ്യോമഗതാഗതം മാത്രമാണ് ഇനി ഖത്തറിനു മുന്നിലുള്ള മാര്‍ഗ്ഗം. എന്നാല്‍ നിലവില്‍ ഖത്തറിലേക്ക് വരുന്നതോ പോകുന്നതോ ആയ വിമാനങ്ങള്‍ കുവൈറ്റും ഒമാനും ഇറാനും ഒഴികെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ രാജ്യത്തിനു മുകളിലൂടെ പറത്താനോ വിമാനതാവളങ്ങളില്‍ പ്രവേശിക്കാനോ അനുവദിക്കാത്ത സാഹചര്യത്തില്‍ യൂറോപ്പ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കൂള്ള യാത്ര കൂടുതല്‍ ചേലവേറിയാതായി മാറുകയാണ് ഖത്തറിന്. ഇവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ ഇറാന്‍ വഴി മാത്രമെ പറത്താന്‍ കഴിയൂ. ഇതിനായി ഓരോ യാത്രക്കും 2000 ഡോളര്‍ വീതമാണ് ഇറാന്‍ ഖത്തറില്‍ നിന്നും ഈടാക്കുന്നത് എന്നാണ് വിവരം. നിത്യേന നൂറിന് മുകളില്‍ വിമാനങ്ങള്‍ ഇറാന്‍ വ്യോമാതിര്‍ത്തിയിലൂടെ കടന്നു പോകുമ്പോള്‍ ഉണ്ടാകുന്ന അമിത ചെലവ് ഖത്തിറിന് താങ്ങാനാവാതെയാകും എന്നാണ് കണക്കു കൂട്ടപ്പെടുന്നത്. ഇതിന് പുറമെയാണ് യാത്രക്ക് വേണ്ടി വരുന്ന സമയം. മുന്‍പ് സൗദി ദുബായ് എന്നിവയുടെ വ്യോമാതിര്‍ത്തി പങ്കിട്ടിരുന്ന സമയത്ത് നാലും അഞ്ചും മണിക്കൂറില്‍ നടത്തിയിരുന്ന യാത്ര ഇന്ന് പത്ത് മണിക്കൂര്‍ വേണ്ടിവരുന്നു എന്നതും വരാന്‍ പോകുന്ന 2022 ഫിഫ ലോകകപ്പ് മത്സരത്തിന് വേദി ഒരുക്കുന്ന ഇറാക്കിന് തലവേദനയാകും എന്നതില്‍ തര്‍ക്കമില്ല.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)