UPDATES

പ്രവാസം

രണ്ട് ഭാര്യമാര്‍ക്കിടയില്‍: ദുബായ് രാജകീയ അഭിഭാഷകന്റെ ജീവിതം പുസ്തകമാകുന്നു

മുപ്പത് വര്‍ഷത്തോളം ലൂട്ടായുടെ സുഹൃത്തുക്കളും ബന്ധുക്കളും ആകാംഷയോടെ നോക്കി കണ്ട ജീവിതത്തെക്കുറിച്ചാണ് അദ്ദേഹം ഇപ്പോള്‍ എഴുതുന്നത്

ഒരു ഭാര്യയില്‍ കൂടുതലുള്ളവരുടെ ജീവിതങ്ങള്‍ നാം ടെലിവിഷന്‍ സീരിയലുകളിലൊക്കെ ധാരാളം കണ്ടിട്ടുണ്ട്. എന്നാല്‍ അത്തരമൊരു ജീവിതം അനുഭവിച്ച ഒരാളുടെ ജീവിത കഥ പുസ്തക രൂപത്തിലാവുകയാണ്. ദുബൈയിലെ രാജകീയ അഭിഭാഷകനായ ഹുസൈന്‍ ലൂട്ടായാണ് തന്റെ ജീവിതം തന്നെ പുസ്തകമാക്കുന്നത്. അതേസമയം ഈ പുസ്തകത്തില്‍ തന്റെ ജീവിതത്തിന്റെ പകുതി മാത്രമേയുള്ളൂവെന്നാണ് ലൂട്ടാ തന്നെ പറയുന്നത്.

33 വര്‍ഷം മുമ്പാണ് അദ്ദേഹം തന്റെ ആദ്യ വിവാഹം കഴിക്കുന്നത്. യുഎഇക്കാരിയായ സ്ത്രീയെയാണ് വിവാഹം ചെയ്തത്. മൂന്ന് വര്‍ഷത്തിന് ശേഷം ഇക്വഡോര്‍ പൗരയായ മറ്റൊരു സ്ത്രീയെയും ഇദ്ദേഹം വിവാഹം കഴിച്ചു. തനിക്ക് തന്റെ ഉപരിപഠനം വിദേശത്ത് നടത്തണമെന്നായിരുന്നു ആഗ്രഹമെന്നും എന്നാല്‍ ഒരിക്കലും അത് സാധ്യമായില്ലെന്നും ലൂട്ടാ ഖലീജ് ടൈംസിനോട് പറഞ്ഞു. നമുക്കെല്ലാവര്‍ക്കും സ്വപ്‌നങ്ങളുണ്ട്, ചിലര്‍ അതിനെ പിന്തുടര്‍ന്ന് അത് നേടിയെടുക്കും. എഴുത്തുകാരനും കവിയുമായ ലൂട്ടയുടെ പുതിയ കവിതകളുടെ സമാഹാരം എമിറേറ്റ്‌സ് എയര്‍ലൈന്‍ ഫെസ്റ്റിവല്‍ ഓഫ് ലിറ്ററേച്ചറില്‍ പ്രകാശനം ചെയ്തു.

മുപ്പത് വര്‍ഷത്തോളം ലൂട്ടായുടെ സുഹൃത്തുക്കളും ബന്ധുക്കളും ആകാംഷയോടെ നോക്കി കണ്ട ജീവിതത്തെക്കുറിച്ചാണ് അദ്ദേഹം ഇപ്പോള്‍ എഴുതുന്നത്. തന്റെ രണ്ട് ഭാര്യമാരില്‍ നിന്നും താന്‍ പഠിച്ചതും തനിക്ക് പറ്റിയ വീഴ്ചകളും ആറ് മക്കളെയും ഏഴ് കൊച്ചുമക്കളെയും അറിയിക്കണമെന്ന് ഈ 57-ാം വയസ്സില്‍ അദ്ദേഹം ആഗ്രഹിക്കുന്നു. തന്റെ കഥാപാത്രത്തെ യൂസഫ് എന്ന പേരിലാണ് ലൂട്ടാ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. അലിയ, മരിയ എന്നീ രണ്ട് സ്ത്രീകളെ വിവാഹം ചെയ്യാന്‍ തീരുമാനിച്ച ഒരു മനുഷ്യന്‍ നേരിടുന്ന വെല്ലുവിളികളാണ് ഈ പുസ്തകത്തില്‍ അദ്ദേഹം വിവരിക്കുന്നത്. പുസ്തകം ഇംഗ്ലീഷിലേക്കും സ്പാനിഷിലേക്കും തര്‍ജ്ജമ ചെയ്യുന്നുണ്ട്. കാവ്യാത്മകമായ വിവരണമാണ് ലൂട്ടായുടെ എഴുത്തിന്റെ പ്രത്യേകത. രണ്ട് ഭാര്യമാര്‍ക്കിടയില്‍ ജീവിച്ചപ്പോള്‍ താന്‍ അനുഭവിച്ച അന്തര്‍ സംഘര്‍ഷങ്ങള്‍ അദ്ദേഹം വളരെ വിശദമായി തന്നെ വിവരിക്കുന്നുണ്ട്.

ഈ പുസ്തകം എഴുതി തീര്‍ക്കാന്‍ തനിക്ക് നാല് വര്‍ഷം വേണ്ടി വന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇത് തന്നെക്കുറിച്ചുള്ള പുസ്തകം മാത്രമല്ല, പകരം തന്റെ ചുറ്റിലുമുള്ള ചില യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ളത് കൂടിയാണ്. തന്റെ അമ്പതുകളിലെ ജീവിതത്തെക്കുറിച്ചുള്ള ഏതാനും കവിതകളുടെ സമാഹാരം തയ്യാറാക്കുകയാണ് അദ്ദേഹം ഇപ്പോള്‍. താന്‍ ഒരുകാരണവശാലും ഖേദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍