UPDATES

പ്രവാസം

ജിഎസ്ടി തിരിച്ചടിയായി; ഗള്‍ഫില്‍ നിന്നുള്ള ചരക്ക് നീക്കം സ്തംഭിച്ചു

ഡല്‍ഹി വിമാനത്താവളത്തില്‍ മാത്രം 500-ലേറെ ടണ്‍ സാധനങ്ങള്‍ കെട്ടിക്കിടക്കുന്നുണ്ട്

രാജ്യത്ത് ജൂലൈ ഒന്ന് മുതല്‍ നടപ്പിലായ ജിഎസ്ടി തിരിച്ചടിയായത് പ്രവാസികള്‍ക്കും കാര്‍ഗോ മേഖലകള്‍കള്‍ക്കും കൂടിയാണ്. പ്രവാസികള്‍ക്ക് കാര്‍ഗോ ഏജന്‍സികള്‍ വഴി നാട്ടിലേക്ക് സാധനങ്ങള്‍ അയക്കുന്നതിനുള്ള പ്രതിസന്ധികള്‍ക്ക് കാരണം ഇനിമുതല്‍ കസ്റ്റംസ് തിരുവയും ചരക്കു സേവന നികുതിയും സെസ്സും അടക്കണമെന്നാണ് നിര്‍ദേശം. ഇത് ഏകദ്ദേശം ചരക്കിന്റെവിലയുടെ 41 ശതമാനത്തോളം വരും. മുമ്പ് 20,000 രൂപയുടെ സാധനങ്ങള്‍ വരെ നാട്ടിലേക്ക് നികുതിയൊന്നുമില്ലാതെ അയക്കാമായിരുന്നത് ജി.എസ്.ടി വന്നതോടെ ഇത് റദ്ദാക്കുകയായിരുന്നു.

ഇതുസംബന്ധിച്ച് കാര്‍ഗോ മേഖലയ്ക്ക് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കാതിരുന്നത് കാരണം ഗള്‍ഫില്‍ നിന്നുള്ള ടണ്‍കണക്കിന് കാര്‍ഗോ ഉരുപ്പടികള്‍ ഇവിടുത്തെ വിവിധ വിമാനത്താവളങ്ങളില്‍ കെട്ടിക്കിടക്കുകയാണ്. ഇതേ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലെ നൂറുകണക്കിന് കാര്‍ഗോ ഏജന്‍സികള്‍ പാര്‍സലുകള്‍ ഏറ്റെടുക്കുന്നില്ല. ഡല്‍ഹി വിമാനത്താവളത്തില്‍ മാത്രം 500-ലേറെ ടണ്‍ സാധനങ്ങള്‍ കെട്ടിക്കിടക്കുന്നുണ്ട്. ബാംഗ്ലൂര്‍, കൊച്ചി വിമാനത്താവളങ്ങളിലും കാര്‍ഗോ നീക്കം മുടങ്ങി. ഇവയില്‍ 95 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള കാര്‍ഗോകളാണ്.

പ്രവാസികള്‍ക്ക് നാട്ടിലേക്ക് ചരക്ക് അയക്കാന്‍ ഇനി മുതല്‍ 10 ശതമാനം അടിസ്ഥാന കസ്റ്റംസ് തിരുവ, 28 ശതമാനം സംയോജിത ചരക്കു സേവന നികുതി, മൂന്നു ശതമാനം സെസ് എന്നിവയാണ് നല്‍കേണ്ടത്. വിമാനത്തില്‍ യാത്രക്കാരനൊപ്പം 30 കിലോ ബാഗേജ് മാത്രമേ കൊണ്ടുപോകാനാവൂ എന്നതിനാല്‍ പ്രവാസികള്‍ നാട്ടിലേക്കുള്ള പല സാധനങ്ങളും കാര്‍ഗോ വഴിയാണ് അയക്കുന്നത്.

ഇപ്പോഴത്തെ പുതിയ നടപടി കാരണം 20,000 രൂപയുടെ സാധനമയക്കാന്‍ 8,200 രൂപയുടെ നികുതി അടയക്കണം. ഇത് കാര്‍ഗോ മേഖലയെ തന്നെ ഇല്ലാതാക്കാന് സാധ്യതയുള്ള പ്രതിസന്ധിയിലേക്ക് നയിച്ചേക്കും. ഇന്ത്യയിലും വിദേശത്തുമായി രണ്ടുലക്ഷത്തോളം പേര്‍ ജോലി ചെയ്യുന്നുണ്ട് കാര്‍ഗോ മേഖലയില്‍. ഇതില്‍ 90 ശതമാനവും മലയാളികളായതുകൊണ്ട് തന്നെ കേരളത്തിലേക്കുള്ള വിദേശ നിക്ഷേപത്തെയും ഇത് ബാധിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍