മെകുനു ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ പേമാരിയില്‍ വാദിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ തലശ്ശേരി ധര്‍മ്മടം പാളയാട് ചെള്ളാത്ത് മധുവിന്റെ (46) മൃതദേഹം രണ്ടാഴ്ചയ്ക്ക് ശേഷമാണ് കണ്ടെത്തിയത്
മെകുനു ചുഴലിക്കാറ്റിന് ശേഷം ഏകേദശം 1330 കോടി രൂപയുടെ നഷ്ട ക്ലെയിമുകള്‍ വന്നിട്ടുണ്ടെന്ന് ഒമാനിലെ മാര്‍ക്കറ്റ് അതോറിറ്റി അറിയിച്ചു. ജൂണ്‍ 20 വരെ വന്ന ക്ലെയിമുകളുടെ തുകയാണ് മാര്‍ക്കറ്റ് അതോറിറ്റി പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞ മെയ് 25ന് ആണ് മെകുനു ചുഴലിക്കാറ്റ് ഒമാന്‍ തീരത്തു അടിച്ചത്. ചുഴലി കാറ്റില്‍ ഏഴു പേരുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.
361 പ്രോപ്പര്‍ട്ടി നഷ്ടവും 169 വാഹന നഷ്ടവും ആണ് ഇതുവരെ ക്ലെയിം ചെയ്തിട്ടുള്ളത്. മെകുനു ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ പേമാരിയില്‍ വാദിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ തലശ്ശേരി ധര്‍മ്മടം പാളയാട് ചെള്ളാത്ത് മധുവിന്റെ (46) മൃതദേഹം രണ്ടാഴ്ചയ്ക്ക് ശേഷമാണ് കണ്ടെത്തിയത്. മേയ് 25ന് വൈകിട്ടാണ് മധുവും ഹൈദരാബാദ്, ഝാര്‍ഖണ്ഡ് സ്വദേശികളായ സുഹൃത്തുക്കളും അപകടത്തില്‍ പെട്ടത്. വാദി (വലിയ കനാല്‍) മുറിച്ചു കടക്കവേയാണ് സംഭവം. ചുഴലിക്കാറ്റും പേമാരിയും കാരണം വാദിയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു.
റെഡിമിക്‌സ് വാഹനത്തിലാണ് ഇവര്‍ വാദി മുറിച്ചുകടക്കാന്‍ ശ്രമിച്ചത്. എന്നാല്‍, വാഹനം വാദിക്ക് ഏതാണ്ട് മധ്യഭാഗത്ത് എത്തിയപ്പോള്‍ നിന്നുപോയി. വെള്ളം ക്രമാതീതമായി ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് മൂവരും വാഹനത്തില്‍നിന്ന് പുറത്തേക്ക് ചാടി കൈകോര്‍ത്ത് പിടിച്ച് വാദി മുറിച്ചുകടക്കാന്‍ ശ്രമിക്കവേ ഒഴുക്കില്‍പെടുകയും ചെയ്തു. ഝാര്‍ഖണ്ഡ് സ്വദേശി ഷംഷേര്‍ അലിയുടെ മൃതദേഹം അപകടമുണ്ടായി അടുത്ത ദിവസം തന്നെ കണ്ടെത്തിയിരുന്നു. അപകടത്തില്‍ ഹൈദരാബാദ് സ്വദേശി അദ്ഭുതകരമായി രക്ഷപ്പെട്ടു.
മധുവിന് വേണ്ടി കാണാതായ അന്നുമുതല്‍ പൊലീസും സിവില്‍ ഡിഫന്‍സും തിരച്ചില്‍ നടത്തു കയായിരുന്നു. മണ്ണില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹമെന്ന് ബന്ധുവായ രാജീവ് പറഞ്ഞു. ധരിച്ചിരുന്ന വസ്ത്രങ്ങളും മറ്റും പരിശോധിച്ച് മൃതദേഹം മധുവിന്റേതാണെന്ന് ഉറപ്പാക്കി. മധു ജോലി ചെയ്തിരുന്ന റെഡിമിക്‌സ് സ്ഥാപനത്തിലെ ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു.