UPDATES

പ്രവാസം

സൗദിയില്‍ മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ച് മാറ്റാനുള്ള വിധിക്കെതിരെ അപ്പീല്‍ നല്‍കി

സൗദി ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതിയിലെ മൂന്നംഗ ബെഞ്ചാണ് കഴിഞ്ഞ മാസം മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

സൗദി അറേബ്യയില്‍ മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാനുള്ള വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍. മോഷണകുറ്റത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്ന യുവാവിന്റെ കൈപ്പത്തി മുറിച്ച് മാറ്റാന്‍ കഴിഞ്ഞ ആഴ്ചയാണ് കോടതി ഉത്തരവുണ്ടായത്. വിധിക്കെതിരെ സോഷ്യല്‍ ഫോറത്തിന്റെ സഹായത്തോടെയാണ് കുടുംബാംഗങ്ങള്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

സൗദി ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതിയിലെ മൂന്നംഗ ബെഞ്ചാണ് കഴിഞ്ഞ മാസം മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ആലപ്പുഴ സ്വദേശിയായ യുവാവിനെതിരെയാണ് കോടതി വിധി വന്നത്. അബഹയിലും ഖമീസ് മുശൈത്തിലും ശാഖകളുള്ള ഒരു പ്രമുഖ സൗദി റെസ്റ്റോറന്റിലെ ലോക്കറില്‍ നിന്ന് ഒരു ലക്ഷത്തി പതിനായിരം റിയാല്‍ നഷ്ടപ്പെട്ടിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഈ സ്ഥാപനത്തില്‍ ആറ് വര്‍ഷമായി ജോലിചെയ്തിരുന്ന മലയാളി യുവാവ് പിടിയിലാകുകയായിരുന്നു. നഷ്ടപ്പെട്ട മുഴുവന്‍ തുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ ബാത്ത്റൂമില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശരിയത്ത് നിയമം അനുസരിച്ചുള്ള പരമാവധി ശിക്ഷ കോടതി വിധിക്കുകയായിരുന്നു.

സ്‌പോണ്‍സറുമായി സാമ്പത്തിക ബാധ്യത ഉണ്ടായിരുന്ന ഇതേ റെസ്റ്റോറന്റില്‍ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശിയായ മറ്റൊരു സുഹൃത്ത് അയാളുടെ മാതാവിന്റെ ചികിത്സാര്‍ത്ഥം നാട്ടില്‍ പോകേണ്ടിവന്നപ്പോള്‍ ഇദ്ദേഹം ജാമ്യം നില്‍ക്കുകയും അയാള്‍ തിരിച്ച് വരാതിരുന്നപ്പോള്‍ സ്‌പോണ്‍സര്‍ ഇയാളില്‍ നിന്ന് ഇരുപത്തിനാലായിരം റിയാല്‍ അഥവാ മൂന്നര ലക്ഷം രൂപ ഈടാക്കുകയും ചെയ്തിരുന്നു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്ന ഇദ്ദേഹം നാട്ടില്‍ നിന്ന് കടം വാങ്ങിയും പലതും വിറ്റ് പെറുക്കിയുമാണ് സ്‌പോണ്‍സര്‍ക്ക് ഈ സംഖ്യ കൊടുത്ത് വീട്ടിയത്. ഭാഷ വശമില്ലാത്തതിനാലും ഭയം മൂലവും കാര്യങ്ങള്‍ കോടതിയെ വേണ്ട രീതിയില്‍ ബോധ്യപ്പെടുത്താന്‍ തനിക്ക് കഴിഞ്ഞില്ലെന്നു ഇദ്ദേഹം പറഞ്ഞതായി റിപോര്‍ട്ടുകള്‍ പറയുന്നു.
യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാന്‍ വന്ന വിധി എങ്ങിനെയെങ്കിലും മാറ്റി രക്ഷപ്പെടുത്തണമെന്ന് അഭൃര്‍ത്ഥിച്ച് യുവാവിന്റെ മാതാവും അസീറിലെ സുഹൃത്തുക്കളും ഇന്തൃന്‍ സോഷ്യല്‍ ഫോറം അബഹ നേതൃത്വത്തെ സമീപിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍