കഴിഞ്ഞ ഡിസംബറിൽ തുടങ്ങും എന്നാണ് നേരെത്തെ പ്രഖ്യാപിച്ചിരുന്നത്
പ്രത്യേക സോഫ്റ്റ്‌വെയര്‍ തയാറാക്കുന്നത് അനിശ്ചിതത്വത്തിലായതിനാല്‍ പ്രവാസി ചിട്ടി തുടങ്ങാനാകാതെ കെ.എസ്.എഫ്.ഇ കുഴങ്ങുന്നു. കഴിഞ്ഞ ഡിസംബറിൽ തുടങ്ങും എന്നാണ് സർക്കാർ മുന്‍വര്‍ഷത്തെ ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്.
എന്നാൽ സംസ്ഥാനത്തെ മലയോര, തീരദേശ ദേശീയ പാതകളുടെ നിര്‍മാണം ഉള്‍പ്പെടെ റോഡുകളുടെ വികസനത്തിനായി കിഫ്ബിക്ക് പണം കണ്ടെത്തുന്നതിന് കെ.എസ്.എഫ്.ഇ വഴി ആരംഭിക്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രവാസി ചിട്ടി സാങ്കേതിക തടസങ്ങള്‍ കാരണം ആരംഭിക്കാനാകാതെ അനിശ്ചിതമായി നീളുകയാണ്. പ്രവാസി ചിട്ടി ആരംഭിച്ച് അതിലൂടെ ലഭിക്കുന്ന പണം കിഫ്ബി വഴി റോഡ് വികസനത്തിനായി ചെലവഴിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.
ജി എസ് ടി തുടങ്ങിയവ ഇടയിൽ കൊണ്ടുവന്നതും മറ്റു ചില സാങ്കേതിക പ്രശനങ്ങൾ കൊണ്ടും ആണ് ചിട്ടി തുടങ്ങാൻ താമസിച്ചത് എന്ന് കെ എസ എഫ് ഇ ചെയര്‍മാൻ അഡ്വ. ഫിലിപ്പോസ് തോമസ് പറഞ്ഞു. വരുന്ന മേയ് മാസം തുടങ്ങാൻ ആകും എന്നാണ് പ്രതീഷിക്കുന്നത് എന്ന് ചെയര്‍മാൻ പറഞ്ഞു. ആദ്യ വർഷം ഒരു ലക്ഷം പേരെ ചേർക്കാനും 300 കോടി സമാഹരിക്കാനും പദ്ധതി എന്നും അദ്ദേഹം കൂടി ചേർത്തു.
എന്നല്‍ ചിട്ടി ആരംഭിക്കാന്‍ പോലും കഴിയാത്തത് റോഡ് വികസന പദ്ധതികള്‍ക്കും തടസമാകുന്നു. സംസ്ഥാനത്തെ റോഡ് വികസനത്തിനായി 10,000 കോടി രൂപ സമാഹരിക്കാനാകുമെന്നു എന്നാണ് പ്രവാസി ചിട്ടിയിലൂടെ പ്രതീക്ഷിക്കുന്നത്.
എല്ലാം ഓണ്‍ലൈനിലൂടെ നടത്തുന്ന സംവിധാനമാണ് പ്രവാസി ചിട്ടിക്കായി കെ.എസ്.എഫ്.ഇ. ഒരുക്കുന്നത്.
ഇതിനായി വെബ്‌സൈറ്റ് നിര്‍മാണവും സാങ്കേതിക സഹായവും നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററും സി-ഡിറ്റുമാണ് നല്‍കുന്നത്. പ്രവാസി ചിട്ടി നടത്തിപ്പിനായി എന്‍.ഐ.സി തയാറാക്കിയ വെബ്‌സൈറ്റും സി-ഡിറ്റ് തയാറാക്കിയ അനുബന്ധ സോഫ്റ്റ്‌വെയറുകളും കൂട്ടിച്ചേര്‍ക്കുന്നതിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായതോടെയാണ് ചിട്ടി ആരംഭിക്കാന്‍ കഴിയാതെപോയത്.
സോഫ്റ്റ്വെയറുകള്‍ ചെയ്യാന്‍ സി-ഡിറ്റ് പുറംകരാര്‍ നല്‍കിയ കമ്പനികളുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളും കാര്യങ്ങള്‍ സങ്കീര്‍ണമാക്കി. കെ.എസ്.എഫ്.ഇയാകട്ടെ ചിട്ടി ആരംഭിക്കാന്‍ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും നടത്തി കാത്തിരിക്കുകയുമാണ്.
പ്രവാസി ചിട്ടി നടത്തിപ്പിനായി ജീവനക്കാരുടെ പരിശീലന പരിപാടി ഇപ്പോഴും ക.എസ്.എഫ്.ഇ നടത്തുന്നുണ്ട്. ചിട്ടിയില്‍ ആളെ ചേര്‍ക്കാന്‍ പ്രവാസി ബന്ധു സംഗമം നടത്തുകയുണ്ടായി. ചിട്ടിയില്‍ ചേരുന്നതിനായി വിദേശരാജ്യങ്ങളില്‍നിന്നും 30,000ത്തില്‍ അധികം അന്വേഷണങ്ങളും കെ.എസ്.എഫ്.ഇക്ക് ലഭിച്ചു.
ഇതിന്റെയെല്ലാം വിവരങ്ങള്‍ ശേഖരിച്ച് ചിട്ടിയില്‍ ആളെ ചേര്‍ക്കാന്‍ തയ്യാറായിരിക്കുകയാണ് ജീവനക്കാര്‍. പക്ഷേ ചിട്ടി തുടങ്ങാനാകുന്നില്ലെന്നുമാത്രം. ഇതാകട്ടെ വെറും സാങ്കേതിക പ്രശ്‌നത്തില്‍ തടഞ്ഞാണ് നില്‍ക്കുന്നത്.
എന്തുകൊണ്ടാണ് ചിട്ടി തുടങ്ങാനാകാത്തതെന്ന് കെ.എസ്.എഫ്.ഇയിലെയോ കിഫ്ബിയിലേയോ ആരും അന്വേഷിക്കുന്നുമില്ല.
നിര്‍മാണത്തിനുള്ള റോഡിന്റെ പദ്ധതി തയാറാക്കുക മാത്രമാണ് തങ്ങളുടെ ജോലിയെന്നും പണം എവിടെനിന്നു ലഭിക്കുന്നു എന്നറിയേണ്ട കാര്യമില്ലെന്നുമുള്ള നിലപാടാണ് പൊതുമരാമത്ത് വകുപ്പിനും ഉള്ളത്.