UPDATES

പ്രവാസം

ഷെറിന്‍ മാത്യൂസിന്റെ കൊലപാതകം; വളര്‍ത്തച്ഛനെതിരെ കൊലക്കുറ്റം ചുമത്തി

വളര്‍ത്തമ്മ സിനിയ്‌ക്കെതിരേ ചുമത്തിയ കുറ്റത്തിന് 20 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടിയേക്കാം

വളര്‍ത്തുമകള്‍ മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യൂസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മലയാളിയായ വെസ്‌ലി മാത്യൂസിനെതിരെ അമേരിക്കന്‍ ഡിസ്ട്രിക്റ്റ് കോടതി കൊലക്കുറ്റം ചുമത്തി. കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിനു വളര്‍ത്തമ്മ സിനി മാത്യൂസിനെതിരെയും കേസുണ്ട്. സിനിക്ക് രണ്ടു വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. 10,000 യുഎസ് ഡോളര്‍ വരെ പിഴയും ഈടാക്കിയേക്കാം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്നുള്ള വിവരങ്ങള്‍ വച്ചാണു കുറ്റം ചാര്‍ത്തിയിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നും ഡാല്ലസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ഫെയ്ത് ജോണ്‍സണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കൊലക്കുറ്റം കൂടാതെ വെസ്‌ലിക്കെതിരെ കുട്ടിയെ ഉപേക്ഷിച്ചതിനും തെളിവു നശിപ്പിച്ചതിനുമുള്ള കുറ്റവും ചാര്‍ത്തിയിട്ടുണ്ട്. ദമ്പതികളുടെ നാലുവയസ്സുള്ള മകള്‍ ഇപ്പോള്‍ ശിശു സംരക്ഷണ സേവനകേന്ദ്രത്തിലാണു കഴിയുന്നത്. കുട്ടിയുടെ സംരക്ഷണ വിഷയം ഈ മാസം അവസാനം കോടതി പരിഗണിക്കും. വെസ്‌ലിക്കും സിനിക്കും കുട്ടിയെ വിട്ടുകൊടുക്കുന്ന കാര്യം സംശയമാണ്. മാതാപിതാക്കളുടെ അവകാശം വരെ കോടതി എടുത്തുമാറ്റിയേക്കാം.

റിച്ചാര്‍ഡ്‌സനിലെ വസതിയില്‍നിന്നു 2017 ഒക്ടോബര്‍ ഏഴിനു കാണാതായെന്നു വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസ് പരാതിപ്പെട്ട് 15 ദിവസത്തിനുശേഷം, ഒക്ടോബര്‍ 22ന് ഷെറിന്റെ മൃതദേഹം വീടിന് അര കിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍ കണ്ടെത്തുകയായിരുന്നു. പാലു കുടിക്കാത്തതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നുമണിക്ക് ഷെറിനെ വീടിനുപുറത്തുനിര്‍ത്തിയിരുന്നുവെന്നും കുറച്ചുസമയത്തിനുശേഷം തിരികെയെത്തി നോക്കിയപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നുവെന്നുമായിരുന്നു വെസ്‌ലി ആദ്യം പൊലീസിനു നല്‍കിയ മൊഴി. കുട്ടിയെ കാണാതായ സമയത്ത് താന്‍ ഉറക്കത്തിലായിരുന്നുവെന്നാണ് സിനി പറഞ്ഞതും.

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഇരുവരും പറയുന്നത് നുണയാണെന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍