UPDATES

ട്രെന്‍ഡിങ്ങ്

ചാള്‍സ് രാജകുമാരനുമായുള്ള വിവാഹത്തിനു പിന്നാലെ ഡയാന ആത്മഹത്യക്ക് ശ്രമിച്ചു

വിവാഹത്തിന്റെ അന്നും എന്റെ പ്രണയ ശത്രുവായ കാമില പാര്‍ക്കറെ തേടുകയായിരുന്നു

പുരാണ കഥകളെ അമ്പരപ്പിക്കുന്ന വിധത്തില്‍ ചാള്‍സ് രാജകുമാരനുമായി നടന്ന തന്റെ വിവാഹത്തിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷം ബ്രിട്ടണിലെ ഏറ്റവും ജനപ്രിയ രാജകുമാരിയായിരുന്ന ഡയാന തന്റെ കൈത്തണ്ടയിലെ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചിരുന്നതായി പുതിയ വിവരങ്ങള്‍ പുറത്തുവരുന്നു. വിഷാദരോഗവുമായി അവര്‍ നടത്തിയ പോരാട്ടം, ചാള്‍സും അദ്ദേഹത്തിന്റെ കാമുകി കാമില്ലെയുമായുള്ള അവരുടെ ജീവിതം തുടങ്ങിയ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന പുതിയ പുസ്തകത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

‘ഞാന്‍ വിഷാദത്തിന് അടിമപ്പെട്ടിരിക്കുകയായിരുന്നു. റേസര്‍ ബ്ലേഡ് ഉപയോഗിച്ച് എന്റെ കൈത്തണ്ട മുറിക്കാന്‍ ഞാന്‍ ശ്രമിച്ചു,’ എന്ന് വെയ്ല്‍സ് രാജകുമാരി പറഞ്ഞതായി പുസ്തകത്തില്‍ അവകാശപ്പെടുന്നു. 1991ല്‍ ഒരു സുഹൃത്തിന്റെ സഹായത്തോടെ ശബ്ദലേഖനം ചെയ്യപ്പെട്ട ആത്മഹത്യ ടേപ്പുകള്‍ 20 വര്‍ഷം രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് ദ സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇപ്പോള്‍ അന്‍ഡ്ര്യൂ മോര്‍ട്ടണ്‍ എഴുതിയ ‘ഡയാന-ഹെര്‍ ട്രൂ ലൗ’ എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിലൂടെയാണ് വിവരങ്ങള്‍ ലോകം അറിയുന്നത്.

ബാല്‍മോറലില്‍ മധുവിധു കാലത്തിനിടെ എങ്ങനെയാണ് താന്‍ വിഷാദത്തിന് അടിമപ്പെട്ടതെന്ന് ഡയാന വിവരിക്കുന്നുണ്ട്. താന്‍ വല്ലാതെ മെലിഞ്ഞതായും എല്ലുകള്‍ പുറത്തുകാണുന്നുവെന്ന് ആളുകള്‍ അഭിപ്രായപ്പെടാന്‍ തുടങ്ങിയതായും അവര്‍ പറയുന്നു. 1981 ഒക്ടോബര്‍ ആയപ്പോഴേക്കും അവരുടെ സ്ഥിതി തീരെ വഷളായി. തുടര്‍ന്നാണ് റേസര്‍ ബ്ലേഡ് ഉപയോഗിച്ച് അവര്‍ ഞരമ്പ് മുറിച്ചത്. ചികിത്സ തേടി അവര്‍ ഉടനെ ലണ്ടനിലേക്ക് തിരിക്കുകയായിരുന്നു. ബാല്‍മോറല്‍ ഇഷ്ടമില്ലാത്തത് കൊണ്ടല്ല തന്റെ അവസ്ഥ അങ്ങേയറ്റം മോശമായതുകൊണ്ടാണ് മടങ്ങിയതെന്നും അവര്‍ പറയുന്നു.

പുസ്തകത്തിന്റെ മുന്‍ പതിപ്പിലും ഡയാനയുടെ ആത്മഹത്യ ശ്രമങ്ങളെ കുറിച്ച് മോര്‍ട്ടണ്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും അത് അവരുടെ സുഹൃത്തുക്കളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു. ഡയാനയുടെ നേരിട്ടുള്ള വെളിപ്പെടുത്തല്‍ വരുന്നത് പുതിയ പതിപ്പിലാണ്. എന്നാല്‍ എത്ര പെട്ടെന്നാണ് ദമ്പതികള്‍ തമ്മില്‍ അസ്വാരാസ്യം ഉടലെടുത്തത് എന്നുള്ളതാണ് അതിലും പ്രധാനമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വിവാഹത്തിന്റെ അന്ന് പള്ളിയുടെ പാര്‍ശ്വഭാഗത്തിലൂടെ നടക്കുമ്പോഴും തന്റെ പ്രണയ ശത്രുവായ കാമില പാര്‍ക്കറെ തേടുകയായിരുന്നു താനെന്ന് അവര്‍ പറയുന്നു. അവര്‍ അവിടെയുണ്ടായിരുന്നുവെന്ന് തനിക്കറിയാമായിരുന്നുവെന്നും ഡയാന പറഞ്ഞു. അന്ന് രാത്രിയില്‍ ഒടുങ്ങാത്ത വിശപ്പ് തന്നെ വേട്ടയാടിയതായും സഹോദരി ജെയ്‌ന് പ്രിയപ്പെട്ടതെല്ലാം താന്‍ അകത്താക്കിയതായും ഡയാന വെളിപ്പെടുത്തുന്നു. ചാള്‍സുമായി തനിക്ക് കടുത്ത പ്രണയമായിരുന്നുവെന്നും അദ്ദേഹത്തില്‍ നിന്നും കണ്ണുകള്‍ എടുക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തുന്നു.

‘ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെണ്‍ക്കുട്ടിയാണ് ഞാനെന്ന് പൂര്‍ണമായും സങ്കല്‍പിച്ചു. അദ്ദേഹം എന്നെ സ്‌നേഹിക്കും. പക്ഷെ ആ സങ്കല്‍പം തെറ്റായിരുന്നു!’ വിവാഹശേഷം തിരികെ നടക്കുമ്പോഴാണ് കാമിലയെ കാണുന്നതെന്നും അവരുടെ മകന്‍ ഒപ്പം ഉണ്ടായിരുന്നുവെന്നും ആ കാഴ്ച താന്‍ ജീവിതത്തില്‍ ഒരിക്കലും മറക്കില്ലെന്നും ഡയാന പറയുന്നു. മധുവിധു രാത്രികളില്‍ മുഴുവന്‍ താന്‍ കാമിലയെ കുറിച്ചുള്ള ഭീതിജനകമായ സ്വപ്‌നങ്ങള്‍ കാണുകയായിരുന്നുവെന്ന് അവര്‍ പറയുന്നു. ചാള്‍സിനെ തനിക്ക് വിശ്വാസമായിരുന്നില്ലെന്നും അവര്‍ തുറന്നുപറയുന്നുണ്ട്.

1996 ഓഗസ്റ്റ് 28ന് വിവാഹമോചനം നേടിയ ഡയാന, 1997 ഓഗസ്റ്റില്‍ ദോദി ഫയദിനൊപ്പം പാരീസില്‍ വച്ചുണ്ടായ ഒരു കാറപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍