UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം: വിജ്ഞാപനം മാര്‍ച്ച് 31ന് മുമ്പ്

യോഗ തീരുമാനങ്ങള്‍ സമരം പ്രഖ്യാപിച്ച നഴ്‌സസ് സംഘടനാപ്രതിനിധികളെ സര്‍ക്കാര്‍ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ സമരം മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചതായി സംഘടനാപ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്.

നഴ്‌സുമാരടക്കമുളള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം സംബന്ധിച്ച അന്തിമ വിജ്ഞാപനം മാര്‍ച്ച് 31-ന് മുമ്പ് പുറപ്പെടുവിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ
അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ശമ്പളപരിഷ്‌കരണത്തിന്റെ കരട് വിജ്ഞാപനം 2017 നവംബര്‍ 16-നാണ് പുറപ്പെടുവിച്ചത്. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ എത്രയുംവേഗം പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ പ്രതിമാസ മിനിമം വേതനം ഇരുപതിനായിരം രൂപ ഉറപ്പുവരുത്തിക്കൊണ്ടാണ് ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നത്.

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ സംഘടനാപ്രതിനിധികളുമായി സര്‍ക്കാര്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ എടുത്ത തീരുമാനപ്രകാരമാണ് വേതനപരിഷ്‌കരണം നടപ്പാക്കുന്നത്. ചേര്‍ത്തല കെ.വി.എം. ആശുപത്രിയിലെ പ്രശ്‌നം പരിഹരിക്കുന്നതിന് ലേബര്‍ കമ്മീഷണര്‍ 6-ന് ചൊവ്വാഴ്ച സംഘടനാപ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നുണ്ട്. മിനിമം വേജസ് കമ്മിറ്റി ചൊവ്വാഴ്ച തന്നെ യോഗം ചേര്‍ന്നു വേതന പരിഷ്‌കരണത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.

യോഗത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ലേബര്‍ കമ്മീഷണര്‍ എ. അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗ തീരുമാനങ്ങള്‍ സമരം പ്രഖ്യാപിച്ച നഴ്‌സസ് സംഘടനാപ്രതിനിധികളെ സര്‍ക്കാര്‍ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ സമരം മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചതായി സംഘടനാപ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍