ഇന്നലെയാണ് പ്രിയങ്കാഗാന്ധിയെ പൊലീസ് തടഞ്ഞുവെച്ചത്
ഉത്തര്‍പ്രദേശിലെ സോൻഭദ്രയില്‍ വെടിയേറ്റ് മരിച്ചവരുടെ ബന്ധുക്കളെ കാണാതെ പിന്‍മാറില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സോൻഭദ്രയില്‍ പ്രവേശിക്കുന്നതില്‍നിന്നും പ്രിയങ്കയെ പൊലീസ് തടഞ്ഞുവെച്ച് 24 മണിക്കൂറിന് ശേഷവും അവര്‍ മിര്‍സാപൂരിലെ ഗസ്റ്റ് ഹൗസില്‍ കുത്തിയിരിപ്പ് തുടരുകയാണ്. മരിച്ചവരുടെ ബന്ധുക്കളുടെ അടുത്തേക്ക് പോകാതെ പിന്‍വാങ്ങില്ലെന്ന നിലപാടിലാണ് പ്രിയങ്ക ഗാന്ധി. അതിനിടെ വെടിവെപ്പില്‍ മരിച്ചവരുടെ ചില ബന്ധുക്കള്‍ ഇന്ന് രാവിലെ ഗസ്റ്റ് ഹൗസിലെത്തി പ്രിയങ്ക ഗാന്ധിയെ കണ്ടു. മരിച്ചവരുടെ 12 ബന്ധുക്കളാണ് ഗസ്റ്റ് ഹൗസിലെത്തിയത്.
നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പ്രിയങ്ക ഗാന്ധിയെ സോനാഭദ്രയിലേക്ക് കടത്തിവിടാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് പൊലീസ് തടഞ്ഞത്. എന്നാല്‍ മരിച്ചവരുടെ ബന്ധുക്കളെ കാണാതെ പിന്‍വാങ്ങില്ലെന്ന് അവര്‍ നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതിന് അനുവദിക്കില്ലെന്ന് ജയിലില്‍ പോകാനും തയ്യാറാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. തന്നെ നിയമവിരുദ്ധമായാണ് തടഞ്ഞുവെച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ ഒരു നിലപാടും പറയാതെ ഗസ്റ്റ് ഹൗസില്‍ തുടരുകയാണെന്നും അവര്‍ പറഞ്ഞു.
വേദന അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ ശ്രമിക്കുന്നത് എങ്ങെയാണ് കുറ്റകരമാകുകയെന്നും അവര്‍ ട്വിറ്റില്‍ ചോദിച്ചു. ഇന്നലെ രാത്രി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ഗസ്റ്റ് ഹൗസില്‍ വൈദ്യുതി വിച്ഛേദിക്കുകയുണ്ടായി. സര്‍ക്കാര്‍ ബോധപൂര്‍വം ചെയ്തതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മെഴുകുതിരി വെളിച്ചത്തില്‍ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പാര്‍ട്ടി പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അതിനിടെ സോനാഭദ്രയിലേക്ക് കടക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കളായ ദീപേന്ദ്രര്‍ സിംങ് ഹൂഡ, മുകുള്‍ വാസ്‌നിക്ക്, രാജ് ബബ്ബാര്‍ ജിതിന്‍ പ്രസാദ എന്നിവരെയും പൊലീസ് തടഞ്ഞു.
क्या इन आँसुओं को पोंछना अपराध है? pic.twitter.com/HdPAEkGJGj
— Priyanka Gandhi Vadra (@priyankagandhi) July 20, 2019