സിനിമ മേഖലയിലെ നാല് പേര്‍ക്ക് പ്രത്യക്ഷമായും ഒരാള്‍ക്ക് പരോക്ഷമായും ഇയാളില്‍ നിന്നും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്
പ്രമുഖ മലയാള നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി സിനിമ മേഖല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അധോലോകത്തിന്റെ ഭാഗമെന്ന് ആരോപണം. നിരവധി സിനിമ പ്രവര്‍ത്തകര്‍ ഇയാള്‍ക്കെതിരെ പരാതികള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇയാള്‍ സിനിമ മേഖലയില്‍ തുടരുന്നത് ഈ അധോലോകത്തിന്റെ ഭാഗമായതുകൊണ്ടാണെന്നാണ് ആരോപണം ഉയരുന്നത്.
രണ്ടര വര്‍ഷം മുമ്പ് ഇയാള്‍ തന്റെ ഡ്രൈവറായിരുന്നെന്നും താന്‍ ഇയാളെ പിരിച്ചുവിടുകയായിരുന്നെന്നും നടനും എംഎല്‍എയുമായ മുകേഷും വെളിപ്പെടുത്തിയിരിക്കുകയാണ്. ഇയാള്‍ ഇത്രയും വലിയ ക്രിമിനല്‍ ആണെന്ന് അപ്പോള്‍ അറിയില്ലായിരുന്നെന്നും മുകേഷ് വ്യക്തമാക്കി. അതേസമയം അഞ്ച് വര്‍ഷം മുമ്പ് നടി മേനകയെ ആക്രമിച്ചതിന് പിന്നിലും ഇയാളായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പല നടന്മാരുടെയും നിര്‍മ്മാതാക്കളുടെയും ഡ്രൈവറായി ഇയാള്‍ ജോലി ചെയ്തിട്ടുണ്ടെന്നും സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് പലരും ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നെന്നുമാണ് അറിയുന്നത്. ഇപ്പാൾ ആക്രമണത്തിനിരയായ നടി തന്നെ തന്റെ ഡ്രൈവറായിരുന്ന ഇയാളെ കുറച്ചുകാലം മുമ്പാണ് പുറത്താക്കിയത്. ഇതിന്റെ വൈരാഗ്യമാണ് ഇപ്പോഴത്തെ ആക്രമണത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്.
അതേസമയം സിനിമ മേഖലയില്‍ ജോലി ചെയ്യുന്ന ആരെങ്കിലും എന്തെങ്കിലും കുഴപ്പം കാണിച്ചാല്‍ അയാള്‍ പിന്നീട് ഇന്‍ഡസ്ട്രിയില്‍ നിന്നും പുറത്താകുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ സുനിക്കെതിരെ നിരവധി പരാതികള്‍ ഉണ്ടായിട്ടും അയാള്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും പുറത്താക്കപ്പെട്ടില്ല. കൂടാതെ പതിനാലോളം ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഇന്‍ഡസ്ട്രിയിലെ നാല് വ്യക്തികള്‍ക്ക് പ്രത്യക്ഷമായും ഒരാള്‍ക്ക് പരോക്ഷമായും ഇയാളില്‍ നിന്നും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നിട്ടും ഇയാള്‍ ഇന്‍ഡസ്ട്രിയില്‍ തുടരുന്നത് ദുരൂഹമാണ്.
ഇതിനെല്ലാം കാരണമായി പറയുന്നത് പ്രബലര്‍ പരിപാലിക്കുന്ന സിനിമയ്ക്കുള്ളിലെ മാഫിയയില്‍ ഇയാള്‍ക്കുള്ള പങ്കാണ്. വാഹന മോഷണമടക്കം നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ ഇപ്പോഴും സ്വതന്ത്രനായിരിക്കുന്നത് ആരുടെ പിന്‍ബലത്തിലാണെന്നും അന്വേഷിക്കേണ്ടതുണ്ട്. കൊച്ചിയിലെ ക്വട്ടേഷന്‍ സംഘങ്ങളുമായി ഇയാള്‍ക്കുള്ള അടുത്ത ബന്ധമാണ് സിനിമയിലെ അധോലോകത്തിന്റെ ഭാഗമാകാനും ഇയാളെ സഹായിച്ചതെന്നാണ് സൂചന.