ആകെയുള്ള 117 സീറ്റില്‍ 77 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചത്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ നേതൃത്വം കോണ്‍ഗ്രസിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.
പഞ്ചാബില്‍ ഇത്തവണ അകാലിദള്‍ – ബിജെപി സഖ്യത്തെ തൂത്തെറിയാന്‍ പ്രധാനകാരണങ്ങളിലൊന്നായത് അവിടുത്ത ലഹരി മരുന്ന് മാഫിയയുടെ പ്രവര്‍ത്തനവും അതിനെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാടുമാണ്. കോണ്‍ഗ്രസും എഎപിയും അകാലിദളിനെതിരെ ലഹരിമാഫിയ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി ആഞ്ഞടിച്ചിരുന്നെങ്കിലും ഗുണമുണ്ടായത് കോണ്‍ഗ്രസിനാണ്. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്തെ യുവാക്കള്‍ ലഹരി മരുന്നിന് അടിമയാകുന്നതിന്റെ കണക്കുകള്‍ ഉദ്ധരിച്ച് അകാലിദളിനെ ആക്രമിച്ചിരുന്നെങ്കിലും കോണ്‍ഗ്രസിന് വിജയിക്കാനായിരുന്നില്ല. 10 വര്‍ഷത്തെ അകാലിദള്‍ – ബിജെപി ഭരണത്തിനാണ് പഞ്ചാബ് അന്ത്യം കുറിച്ചിരിക്കുന്നത്.
ആകെയുള്ള 117 സീറ്റില്‍ 77 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചത്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ നേതൃത്വം കോണ്‍ഗ്രസിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. അതേസമയം മത്സരിച്ച രണ്ട് മണ്ഡലങ്ങളില്‍ ഒന്നില്‍ ക്യാപ്റ്റന്‍ പരാജയപ്പെട്ടു. അത് മുഖ്യമന്ത്രിയും അകാലിദള്‍ നേതാവുമായ പ്രകാശ് സിംഗ് ബാദലിനോട് ലാംബി മണ്ഡലത്തിലാണ്.
18 സീറ്റുമായി അകാലിദള്‍ – ബിജെപി സഖ്യം മൂന്നാം സ്ഥാനത്തൊതുങ്ങി. ശിരോമണി അകാലിദളിന് 15 സീറ്റും ബിജെപിക്ക് മൂന്ന് സീറ്റുമാണ് കിട്ടിയത്. അധികാരം നേടുമെന്ന് വരെയുള്ള തോന്നല്‍ പ്രചാരണഘട്ടത്തിലുണ്ടാക്കിയിരുന്ന ആം ആദ്മി പാര്‍ട്ടിക്ക് 20 സീറ്റ് നേടാനേ കഴിഞ്ഞുള്ളു. അതേസമയം ഡല്‍ഹിക്ക് പുറത്ത് ആദ്യമായാണ് എഎപി നിയമസഭാ സീറ്റ് നേടുന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ നാല് സീറ്റ് നേടി എഎപി കരുത്ത് തെളിയിച്ചിരുന്നു. അതിലൊരു എംപിയായ ഭഗവത് സിംഗ് മന്നിനെയാണ് എഎപി ഇത്തവണ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചത്. എന്നാല്‍ ജലാലാബാദില്‍ ഉപമുഖ്യമന്തിയും മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ മകനുമായ സുഖ്ബീര്‍ സിംഗ് ബാദലിനോട് മന്‍ പരാജയപ്പെട്ടു.