UPDATES

ട്രെന്‍ഡിങ്ങ്

പുതുവയ്പ്പ് സമരത്തിനു പിന്നില്‍ മത-രാഷ്ട്രീയ തീവ്രവാദികള്‍; കോടിയേരി ബാലകൃഷ്ണന്‍

ടാങ്കര്‍ലോറി ലോബിയും സമരത്തിനു പിന്നില്‍

എല്‍പിജി പ്ലാന്റ് നിര്‍മാണത്തിനെതിരേ നടക്കുന്ന സമരത്തിനു പിന്നില്‍ മതത്രീവ്രവാദികളും രാഷ്ട്രീയ തീവ്രവാദികളുമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോകത്തിലെ തന്നെ ഇന്നുള്ളതില്‍ ഏറ്റവും മികച്ച സുരക്ഷസംവിധാനമാണ് പുതുവൈപ്പിലെ പ്ലാന്റിന് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. എന്തെങ്കിലും കാരണവശാല്‍ വാതകചോര്‍ച്ച ഉണ്ടായാല്‍ സ്വയം തിരിച്ചറിഞ്ഞ് പൈപ്പുകള്‍ അടയുന്ന സംവിധാനവും ഉണ്ടാകും. എന്നാല്‍ നാട്ടില്‍ ഭീതിപരത്തി കലാപവും കുഴപ്പവും ഉണ്ടാക്കാന്‍ ചില മതത്തിന്റെ മറവിലെ തീവ്രവാദികളും രാഷ്ട്രീയതീവ്രവാദികളും നുഴഞ്ഞു കയറി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ ഫലമായാണ് ഹൈക്കോടതിയുടെ പരിസരത്തും വൈപ്പിനിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായത്; ദേശാഭിമാനി എഡിറ്റോറിയല്‍ പേജിലെഴുതിയ ലേഖനത്തില്‍ കോടിയേരി ആരോപിക്കുന്നു. ഇതിന്റെ പേരില്‍ എല്‍ഡിഎഫിന്റെ പൊലീസ് നയത്തെ കരിതേക്കുന്നതിനു വേണ്ടി നടത്തുന്ന പ്രചാരണങ്ങള്‍ ആശാസ്യമല്ലെന്നും കോടിയേരി ഓര്‍മപ്പെടുത്തുന്നു.

സമരത്തിലേക്ക് ജനങ്ങളെ കുത്തിയിളക്കി വിടുന്നവരുടെ കൂട്ടത്തില്‍ ടാങ്കര്‍ ലോറി ലോബിയുമുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിക്കുന്നു. പുതുവൈപ്പിനില്‍ പുതിയ പ്ലാന്റ് വന്നാല്‍ പ്രകൃതിവാതകവുമായി കേരളത്തില്‍ തലങ്ങും വിലങ്ങും ടാങ്കര്‍ ലോറി ഓടുന്ന പതിവ് കാഴചകള്‍ക്ക് കുറവുണ്ടാകും. 300 മുതല്‍ 500 വരെ ടാങ്കര്‍ ലോറികള്‍ പ്രകൃതിവാതകവുമായി നമ്മുടെ റോഡില്‍ ഇറങ്ങുന്നുണ്ട്. പ്ലാന്‍ര് വന്നാല്‍ ഓട്ടം നഷ്ടപ്പെടുന്ന ടാങ്കര്‍ ലോറി ലോബിയും പ്ലാന്റ് വിരുദ്ധ സമരത്തിന് ജനങ്ങളെ കുത്തിയിളക്കുന്നതിന് പ്രവര്‍ത്തിക്കുന്നുണ്ട്; ലേഖനത്തില്‍ കോടിയേരി കുറ്റപ്പെടുത്തുന്നു.

പുതുവൈപ്പില്‍ ഐഒിസിയുടെ പ്ലാന്റ് സ്ഥാപിക്കുന്നതിന് ഹൈക്കോടതിയും ഹരിത ട്രിബ്യൂണലും അനുമതി നല്‍കിയിട്ടുണ്ട്. ഇതുവരെ ഈ അനുമതികളെ ചോദ്യം ചെയ്തിട്ടുമില്ല. ടെര്‍മിനലിന്റെ നിര്‍മാണം തടസപ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ലെന്നും പൊലീസ് ഇടപെടണമെന്നും ഹൈക്കോടതി തന്നെ നിര്‍ദേശിച്ചിട്ടുള്ളതായും കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍