UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൂക്ഷ്മ കാലാവസ്ഥ അട്ടിമറിക്കപ്പെടുമ്പോള്‍; കൂമ്പളേരിയുടെ ഒരു ക്വാറി അനുഭവം പാറ ഖനനത്തിന്‍റെ അമ്പലവയല്‍ ‘മാതൃക’

Avatar

നബീല്‍ സി. കെ. എം

(ആദ്യ ഭാഗം വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:പാറ ഖനനത്തിന്‍റെ അമ്പലവയല്‍ ‘മാതൃക‘)

കേരളത്തിന്റെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന ലക്കിടി കഴിഞ്ഞാല്‍ വയനാട്ടില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന പ്രദേശമാണ് അമ്പലവയല്‍. ഈ മഴയെ ആശ്രയിച്ചാണ് അമ്പലവയല്‍ നിവാസികളുടെ ദൈനംദിന ആവശ്യങ്ങളും കൃഷിയും നിലന്നിരുന്നത്. കാര്‍ഷികാവശ്യങ്ങള്‍ക്കുവേണ്ടി ഒരു ജലസേചന പദ്ധതി പോലുമില്ലാത്ത ജില്ലയാണ് വയനാട്. സംസ്ഥാനത്ത് പരക്കെ ലഭ്യമാകുന്ന മഴക്ക് പുറമെ, ജില്ലയുടെ വിവിധ ഭാഗങ്ങളില്‍  പ്രാദേശികമായി വിതരണം ചെയ്യപ്പെടുന്ന മഴയും ചേര്‍ന്ന് സജീവമാക്കി നിലനിര്‍ത്തുന്ന ചോലകളേയും അരുവികളേയും ആശ്രയിച്ചുകൊണ്ടാണ് ജീവന്റെ ഊടും പാവും നെയ്യുന്നത്. തീര്‍ത്തും പ്രകൃതി നിയന്ത്രിതമായ ചാക്രിക പ്രവര്‍ത്തനങ്ങളാല്‍ ലഭ്യമാകുന്ന മഴയും അത് ജീവന്‍ കൊടുക്കുന്ന ജലസ്രോതസ്സുകളാലും അഭിവൃദ്ധിപ്പെടുന്ന വയനാടന്‍ മാജിക്കിന്റെ തനത് മാതൃകകളില്‍ ഒന്ന് മാത്രമാണ് അമ്പലവയല്‍. മൂവായിരത്തോളം വരുന്ന ആകെ ജനസംഖ്യയുടെ ഭൂരിപക്ഷവും കുടിയേറ്റ കര്‍ഷകരും കര്‍ഷകതൊഴിലാളികളും ആണെന്ന വസ്തുത മുഖവിലക്കെടുക്കുമ്പോഴാണ് മഴയും പ്രകൃതിദത്ത ജലസ്രോതസ്സുകളും അമ്പലവയലിനെ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന് മനസ്സിലാവുക. പ്രാദേശികമായ മഴയുടെയും നീരൊഴുക്കിന്റേയും പരസ്പര പൂരകമായ ബന്ധത്തെ നിലനിര്‍ത്തുന്നതില്‍ അമ്പലവയലിലെ പാറ സമൂഹം വഹിക്കുന്ന പങ്ക് ചെറുതല്ല. പ്രത്യക്ഷത്തില്‍ നിര്‍ജീവവും നിശ്ചലവും എന്ന്  തോന്നുന്ന കറുത്ത പാറകെട്ടുകള്‍ ഒരു പ്രദേശത്തിന്റെ ഉര്‍വ്വരതകളെ പ്രദാനം ചെയ്യുന്നവയാണ്.

അമ്പലവയലിലെ ജലലഭ്യത ഉറപ്പ് വരുത്തുന്ന ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് വേനല്‍ മഴകളാണ്. പരക്കെ പെയ്യുന്ന മണ്‍സൂണ്‍ മഴക്ക് പുറമെ തീര്‍ത്തും പ്രാദേശികമായി വിതരണം ചെയ്യപ്പെടുന്നവയാണ് ഈ വേനല്‍ മഴ. അമ്പലവയലിനെ ചുറ്റി നില്‍ക്കുന്ന ഉയര്‍ന്ന ഏഴ് വലിയ കരിമ്പാറ കെട്ടുകളാണ് വേനലിലെ  മഴ പെയ്ത്തിനെ സാധ്യമാക്കുന്നത്.  മഴക്ക് കാരണക്കാരാകുക എന്നത് മാത്രമല്ല  മഴവെള്ളത്തെ സംഭരിക്കുന്ന പ്രകൃതിദത്ത ജലസംഭരണികളായി വര്‍ത്തിക്കുക എന്നതും പാറകളുടെ കല്‍പിത കര്‍മ്മമാണ്. പാറകള്‍ ജലം ഒപ്പിയെടുക്കാത്തവയാണെങ്കിലും  അവയ്ക്ക് മുകളിലുളള വനസസ്യമേലാപ്പ് വലിയൊരളവോളം മഴ വെള്ളം സംഭരിക്കുന്നവയാണ്. മഴ പെയ്യുമ്പോള്‍ കുറച്ച് വെള്ളം പാറകളിലെ വിടവുകളിലേക്ക് അരിച്ചിറങ്ങി പോകുന്നു. അതേസമയം തന്നെ പല പല അടരുകളായുളള സസ്യമേലാപ്പും അവക്കിടയിലെ വായു അറകളും വെള്ളം സ്‌പോഞ്ചു പോലെ ഒപ്പിയെടുക്കുന്ന ജൈവ അവശിഷ്ടങ്ങളും വെളളത്തെ കിനിഞ്ഞിറങ്ങാന്‍ അനുവദിക്കുകയും ഈര്‍പ്പത്തെ നിലനിര്‍ത്തുകയും ചെയ്യുന്നു. ഇങ്ങനെ കിനിഞ്ഞിറങ്ങുന്ന ജലമാണ് മണ്ണടരുകളില്‍ സംഭരിക്കപ്പെടുന്നത്. പിന്നീട് ഭൂഗര്‍ഭജലത്തിന്റെ ഗതി നിയന്ത്രിക്കുന്നതിലും പാറകള്‍ പങ്ക് വഹിക്കുന്നുണ്ട്.താരതമ്യേന ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് താഴ്ന്നിടങ്ങളിലേക്ക് വെള്ളം ഒഴുകും എന്നത് കേവല യുക്തിയാണെങ്കിലും നാം കാണുന്ന രൂപത്തില്‍ പാറകള്‍ സജ്ജീകരിക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍ ഭൂഗര്‍ഭജലത്തിന്റെ ഒഴുക്ക് ഉണ്ടാകുമായിരുന്നില്ല. വേനല്‍ കാലത്ത് പ്രാദേശിക നീര്‍ചോലകളുടെ  ഒഴുക്കിനെ  ശുഷ്‌ക്കിച്ച് പോകാതെ സജീവമാക്കുന്നതില്‍ പാറകള്‍ക്ക് മേലുള്ള വന സസ്യമേലാപ്പും വേനല്‍ മഴകളും വഹിക്കുന്ന പങ്ക് അനിഷേധ്യമാണ്.കരിമ്പാറകളുടെ ഉച്ചിയില്‍ നിന്ന് വേനലിലും മഴയിലും ഒരേ പോലെ കിനിഞ്ഞിറങ്ങിയിരുന്ന ചോലകളുടെയും തോടുകളുടെയും നനവിലാണ് അമ്പലവയലിലെ മണ്ണും മനുഷ്യനും ജീവന്റെ തിരി നീട്ടിയിരുന്നത്. മഴ മാത്രമല്ല പ്രാദേശികമായ മഞ്ഞ് വീഴ്ചയേയും തണുപ്പേറിയ ഉയര്‍ന്ന പാറകെട്ടുകള്‍ ഉറപ്പ് വരുത്തുന്നുണ്ട്. അമ്പലവയല്‍ പ്രദേശത്തിന് തനതായ ഒരു കാലാവസ്ഥ രൂപപ്പെടുത്തുന്നതിലും അതിന്റെ സ്വഭാവ സവിശേഷതകളെ നിലനിര്‍ത്തുന്നതിലും അതിനാവശ്യമായ വിവിധ ഘടകങ്ങളെ വിളക്കി ചേര്‍ക്കുന്ന കണ്ണിയായി വര്‍ത്തിക്കുന്നതും ഈ പാറ സമൂഹമാണ്. അതുകൊണ്ടാണ് വയനാടിന്റെ പൊതു സ്വഭാവത്തില്‍ നിന്നും വ്യത്യസ്തമായി വനങ്ങളും മരക്കൂട്ടങ്ങളും താരതമ്യേന കുറഞ്ഞ പ്രദേശമായിട്ട് കൂടി അമ്പലവയലില്‍ ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷാവസ്ഥയും ക്രമമായ മഴയും മഞ്ഞും മിതമായ ചൂടും  കലര്‍ന്ന കാലാവസ്ഥയും ലഭ്യമാകുന്നത്.

മനുഷ്യാവസ്ഥകള്‍ക്ക് അനുകൂലമായ സാഹചര്യങ്ങളാണിവ. അതുകൊണ്ട് തന്നെ ചരിത്രാന്വേഷികള്‍ എടക്കല്‍ ഗുഹയും എടക്കലിലിനോട് ഏറെ അടുത്ത അമ്പലവയലിലെ പാറ സമൂഹങ്ങളുടെ താഴ്‌വാരങ്ങളും  പ്രാചീന മനുഷ്യരുടെ ആവാസസ്ഥാനങ്ങളായി രേഖപ്പെടുത്തുന്നതില്‍(3) അഭ്ഭുതപ്പെടാനൊന്നുമില്ല. അമ്പലവയലിലെ ആറാട്ടുപാറയില്‍ ഖനനം  നടക്കുന്നതിന് എതിര്‍വശത്ത് ഇപ്പോഴും ഗുഹകളായും അറകളായും അടയാളങ്ങള്‍ അവശേഷിക്കുന്നുണ്ട്. അടയാളങ്ങളൊന്നും വെറുതെ അവശേഷിക്കുന്നവയല്ല. അവ നിരന്തരം ചിലത് ഓര്‍മ്മപ്പെടുത്തുന്നുണ്ട്.  കരിമ്പാറ കെട്ടുകളാല്‍ മൂടി ഊഷരമെന്ന് തോന്നുമ്പോഴും  ചളികലര്‍ന്ന് മിനുസമുള്ള മണ്ണും പാറകള്‍ ചുരത്തുന്ന ചോലകളും സ്വഭാവത്തില്‍ കൃത്യത പുലര്‍ത്തുന്ന മഴയും പ്രാചീന മനുഷ്യരുടെ കാര്‍ഷികാവശ്യങ്ങളെ അളവില്‍ കവിഞ്ഞ് സഹായിച്ചിരുന്നത് കൊണ്ടാണ് അമ്പലവയലിലെ പാറക്കെട്ടുകളുടെ താഴ്‌വരകളില്‍ മനുഷ്യ ജീവന്‍ ഉടല്‍ നീട്ടി എഴുന്നേറ്റത്. അടുത്ത കാലം വരെ അമ്പലവയലില്‍ നെല്‍ കൃഷി സജീവമായി നിലനിന്ന് പോന്നത് അത്തരമൊരു ഭൂതകാലത്തിന്റെ തുടര്‍ച്ച കണക്കെയാണ്. ഈ തുടര്‍ച്ചക്ക് അറുതി വന്നത് മുന്‍പെങ്ങുമില്ലാത്ത വിധം കുറച്ച് വര്‍ഷങ്ങളായി അമ്പലവയലില്‍ അനുഭവപ്പെടുന്ന കടുത്ത ജലക്ഷാമത്തിന്റെ ഫലമായാണ്. കൃത്യമായി പറഞ്ഞാല്‍ ഖനനങ്ങള്‍  സകല പരിധികളും ലംഘിച്ച് അമ്പലവയലിലെ പാറക്കെട്ടുകളെ  തുരന്നും പൊട്ടിച്ചും പാതാള ലോകത്തേക്കുള്ള പെരുവഴികളുണ്ടാക്കി തുടങ്ങിയതിന് ശേഷം.

ജീവന്റെ സാധ്യതകളും ഒരു പ്രദേശത്തിന്റെ കാലാവസ്ഥയും തമ്മില്‍ ഇഴപിരിച്ചെടുക്കാനാകാത്ത ബന്ധമാണുള്ളത്.  അതറ്റു പോകുന്നതോടെ സ്വസ്ഥമായി ജീവിക്കാന്‍ കഴിയുന്ന  ഇടങ്ങളാണ് ഇല്ലാതാകുന്നതെന്ന് അമ്പലവയലിന്റെ ഭൂതകാലത്തിലെയും വര്‍ത്തമാനകാലത്തിലെയും വ്യതിരിക്തമായ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുകയാണ്.അമ്പലവയലില്‍  നടക്കുന്ന വലിയതോതിലുള്ള ഖനനങ്ങളുടെ ആഘാതങ്ങളെ നാം അളന്നെടുക്കുന്നത് പാറമടകള്‍ കേന്ദ്രീകരിച്ചിട്ടുള്ള അമ്പലവയല്‍ മേഖലയിലെ ചില പ്രദേശങ്ങളെ മുന്‍നിര്‍ത്തിയാണ്. മൈനര്‍ മിനറല്‍ കാറ്റഗറിയില്‍ പെടുന്ന  പാറമടകള്‍ അവ പ്രവര്‍ത്തിക്കുന്ന ചെറിയ ചുറ്റളവിലെ കാലാവസ്ഥയെയാണ് സ്വാധീനിക്കുന്നത്. ഒരു  മേഖലയെ മുഴുവനായി പരിഗണിക്കുമ്പോള്‍ മറ്റു പല ഘടകങ്ങളുടെയും സ്വാധീനത്താല്‍ മനസ്സിലാക്കാന്‍ കഴിയാതത്രയും അത്യന്താസൂക്ഷ്മമായ (micro level) കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കാണ്  പാറമടകള്‍ കാരണമാകുന്നത്. അതുകൊണ്ടാണ് വലിയൊരു മേഖലയില്‍ പരന്ന് കിടക്കുന്ന ഖനനങ്ങള്‍ കാലാവസ്ഥയില്‍ ചെലുത്തുന്ന സ്വാധീനങ്ങളെ മനസ്സിലാക്കുന്നതിന് ചില പരിഛേദങ്ങളെ ആശ്രയിക്കേണ്ടി വരുന്നത്(4). അമ്പലവയല്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ക്വാറികളുള്ള ഇടങ്ങളിലൊന്നാണ് കുമ്പളേരി. അതിന്റെ പരിണിതഫലങ്ങള്‍ കുമ്പളേരി നിവാസികള്‍  അനുഭവിക്കുന്നുമുണ്ട്. ഇനിയൊരിക്കലും കേടുപാടുകള്‍ തീര്‍ത്ത് പരിഹരിക്കാനാകാത്ത വിധം കാലാവസ്ഥയിലുണ്ടായ വ്യതിയാനങ്ങളില്‍ ജീവതാളങ്ങള്‍ നഷ്ടപ്പെട്ട് പോകുന്നതിനെ കുറിച്ചുള്ള വേവലാതികളാണ് അവര്‍ പങ്കുവെക്കുന്നത്.

ലക്കും ലഗാനുമില്ലാത്ത ഖനനങ്ങളുടെ ഫലമായി ആദ്യം അപ്രത്യക്ഷമായത് പാറകെട്ടുകളില്‍ നിന്നും ഉല്‍ഭവിച്ചിരുന്ന നീര്‍ചോലകളും തോടുകളുമാണ്. കുമ്പളേരിയിലെ ജനങ്ങള്‍ കാലങ്ങളായി കൃഷിക്കും മറ്റു ദൈനംദിനാവശ്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്ന ജലസ്രോതസ്സുകളാണ്  പാറമടകളുടെ പ്രവര്‍ത്തനം മൂലം ഇല്ലാതെയായത്. പാറമടകളിലെ ശക്തമായ സ്‌ഫോടനത്തില്‍ ഗതിമാറിയും, സ്‌ഫോടനം മൂലം പാറകളില്‍ വീഴുന്ന വിള്ളലുകളിലേക്ക് കിനിഞ്ഞിറങ്ങിയും, പാറമടകളിലെ തന്നെ മാലിന്യങ്ങള്‍ കൊണ്ടും, മേല്‍ മണ്ണ് ഇടിഞ്ഞ് വീണുമൊക്കെയാണ് നീര്‍ചോലകളും തോടുകളും പരലോകവാസം പുല്‍കിയത്. പാറക്കെട്ടുകളുടെ ഉച്ചിയില്‍ തന്നെ തുരന്ന്  സ്‌ഫോടക വസ്തുക്കള്‍ നിറച്ച് പൊട്ടിക്കുന്നതിനാല്‍ പല ചോലകളും തുടക്കത്തില്‍ തന്നെ റദ്ദ് ചെയ്യപ്പെട്ടു. ജലരേഖകള്‍ ഒരോന്നായി മായ്ഞ്ഞില്ലാതെയാക്കുന്നത് വരാനിരിക്കുന്ന അസ്വസ്ഥതകളുടെ സൂചനകള്‍ മാത്രമായിരുന്നുവെന്ന് അധികം വൈകാതെ തന്നെ മനസ്സിലാകാന്‍ തുടങ്ങി. പ്രദേശത്തെ മഴയുടെ പ്രകൃതിദത്ത ക്രമീകരണങ്ങള്‍ക്കാണ് കാര്യമായ മാറ്റങ്ങളുണ്ടായത്. നേരത്തെ സൂചിപ്പിച്ചത് പോലെ കുമ്പളേരിയടക്കം അമ്പലവയല്‍ മേഖലയിലെ ഒട്ടുമിക്ക പ്രദേശത്തെയും ജലലഭ്യത ഉറപ്പ് വരുത്തുന്ന പ്രധാന ഘടകം വേനല്‍ മഴയായിരുന്നു. ഇടമുറിഞ്ഞും അല്ലാതെയും പ്രദേശത്തുണ്ടായിരുന്ന കുറ്റിക്കാടുകളും, പാറകെട്ടുകള്‍ക്കുമേലുള്ള സസ്യ മേലാപ്പും ഒപ്പം ചോലകളും കാരണമാകുന്ന ബാഷ്പീകരണ പ്രക്രിയയുടെ ഫലമായി ഉണ്ടാകുന്ന നീരാവിയാണ്  വേനല്‍ മഴമേഘങ്ങളായി രൂപം കൊണ്ടിരുന്നത്. ഇങ്ങനെ രൂപം കൊള്ളുന്ന മഴമേഘങ്ങളെ വഹിച്ചുകൊണ്ട് പോകാന്‍ അനുവദിക്കാതെ കാറ്റിനെ തടഞ്ഞ് നിര്‍ത്തി മഴ പെയ്യിച്ചിരുന്നത് പ്രദേശത്തെ ഉയര്‍ന്ന പാറകെട്ടുകളായിരുന്നു. ഖനനം മൂലം പാറകെട്ടുകള്‍ക്ക്  തലകള്‍ നഷ്ടപ്പെട്ട് തുടങ്ങിയതോടെ വേനല്‍ മഴയുടെ അളവിലും സ്വഭാവത്തിലും മാറ്റങ്ങളുണ്ടായി. പാറമടകളുടെ എണ്ണം പെരുകുന്നതിനും വ്യത്യസ്തങ്ങളായ കരിങ്കല്‍ ഉല്‍പന്ന ഉല്‍പാദന യൂണിറ്റുകള്‍ (ക്രഷര്‍, എം സാന്റ് ) വര്‍ദ്ധിക്കുന്നതിനനുസരിച്ചും ബാഷ്പീകരണത്തിന്റെ തോതും കുറഞ്ഞ് വന്നു. 

വയനാട്ടിലെ കാലാവസ്ഥാ വ്യതിയാനത്തെ പറ്റി ഇതിനകം ഒരുപാട് പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. വയനാട്ടിലെ റൂറല്‍ ഏജന്‍സി ഫോര്‍ സോഷ്യല്‍ ആന്റ് ടെക്‌നോളജിക്കല്‍ ആക്ഷനും ബാംഗളൂരിലെ പബ്ലിക്ക് അഫയേഴ്‌സ് സെന്ററും കൂടി നടത്തിയ  പഠനം(5)  ഇതില്‍ ശ്രദ്ധേയമാണ്. ഇന്ത്യയിലെ മറ്റ് ഗ്രാമങ്ങളെ പോലെ തന്നെ വയനാടും ജീവിതോപാധികള്‍ക്കു വേണ്ടി അമിതമായി പ്രാദേശിക കാലാവസ്ഥകളെ ആശ്രയിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ  കാലാവസ്ഥയിലുണ്ടാകുന്ന വളരെ ചെറിയ മാറ്റങ്ങള്‍ പോലും പ്രത്യക്ഷവും പരോക്ഷവുമായ സ്വാധീനങ്ങള്‍ വയനാടിന്റെ പാരിസ്ഥിതികാവസ്ഥകളിലും ഒപ്പം ജനജീവിതത്തിലും ചെലുത്തുന്നുണ്ടെന്ന് ഈ പഠനം നിരീക്ഷിക്കുന്നുണ്ട്. കുമ്പളേരിയുടെ കാര്യത്തില്‍ ഈ നിരീക്ഷണത്തിന് വലിയ പ്രാധാന്യമുണ്ട്. 

സാധരണ രീതിയില്‍ അമ്പലവയലില്‍ ലഭ്യമായിരുന്ന ജൂണ്‍ മുതല്‍  സെപ്റ്റംബര്‍ വരെ നീണ്ട് നില്‍ക്കുന്ന കാലവര്‍ഷത്തെയും ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുള്ള കിഴക്കന്‍ കാലവര്‍ഷത്തിനെയും അടിസ്ഥാനപ്പെടുത്തിയാണ് കുമ്പളേരിയിലെ കുടിയേറ്റ കര്‍ഷകരുടെയും കര്‍ഷകതൊഴിലാളികളുടെയും ജീവിതാവസ്ഥകള്‍ ക്രമീകരിക്കപ്പെട്ടിരുന്നതും അവരുടെ സാമ്പത്തികവും സാമൂഹ്യവുമായ ആവശ്യങ്ങള്‍ നിറവേറ്റപ്പെട്ടിരുന്നതും. കാലവര്‍ഷത്തിനും  കിഴക്കന്‍ കാലവര്‍ഷത്തിനും സംഭവിച്ച വ്യതിയാനങ്ങള്‍ കുമ്പളേരിയിലെ കാര്‍ഷിക ജീവിതത്തെ താറുമാറാക്കി. താരതമ്യേന വരള്‍ച്ച അനുഭവപ്പെടുന്ന വടക്കേ വയനാടിനെ അപേക്ഷിച്ച് തെക്കേ വയനാട്ടില്‍ പ്രത്യേകിച്ച് അമ്പലവയല്‍ മേഖലകളില്‍  തണുപ്പ് അനുഭവപ്പെടുന്നത് മണ്ണില്‍ ഊന്നി ഉറച്ച് പോയ പാറക്കെട്ടുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലാണ്. വയനാട് ജില്ലയുടെ വിവിധ മേഖലകളില്‍ വനനശീകരണവും ഉയര്‍ന്ന തോതിലുള്ള നിര്‍മ്മാണങ്ങളുമാണ്  വിനാശത്തിന്റെ  മൂലകാരണമെ ങ്കില്‍ കുമ്പളേരിയിലത് പാറമടകളുടേയും ഖനനത്തിന്റേയും രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. പാറകളെ  തുരന്നും പൊട്ടിച്ചും പൊടിയാക്കിയും ഖനന വ്യവസായങ്ങള്‍ കുമ്പളേരിയില്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പും, സര്‍വ്വസന്നാഹങ്ങളുമുപയോഗിച്ച് ക്വാറി മാഫിയ പ്രദേശത്ത് ആധിപത്യം അരക്കിട്ടുറപ്പിക്കുന്നതു വരേയും കുമ്പളേരിയിലെ കര്‍ഷകരുടെയും കര്‍ഷകതൊഴിലാളികളുടെയും പ്രധാന  വരുമാന മാര്‍ഗ്ഗങ്ങള്‍ നെല്‍ കൃഷിയും കുരുമുളകുമായിരുന്നു. ഇതാകട്ടെ പ്രാദേശികമായി ലഭ്യമാകുന്ന മഴ, ജല ലഭ്യത, മഞ്ഞ് തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി മാത്രം നിലനില്‍ക്കുന്നവയായിരുന്നു. എന്നാല്‍  പ്രദേശത്തിന്റെ ഘടനാപരമായ പ്രത്യേകതകളെ പൂര്‍ണ്ണമായി നശിപ്പിച്ചില്ലാതെയാക്കും വിധമുള്ള ഖനനം മൂലം മഴയുടെ സ്വഭാവത്തില്‍ സംഭവിച്ച മാറ്റത്തില്‍ കുരുമുളകും നെല്‍ കൃഷിയും ആശങ്കളുണര്‍ത്തുന്ന ചോദ്യചിഹ്നങ്ങളായി മാറി.

വളരെ കൃത്യമായ രീതിയില്‍ പെയ്യുമായിരുന്ന ജൂണ്‍ മുതല്‍  സെപ്റ്റംബര്‍ വരെയുള്ള കാലവര്‍ഷവും തുടര്‍ന്നുള്ള കിഴക്കന്‍ കാലവര്‍ഷവും ഖനനത്തെ തുടര്‍ന്ന് നാമാവശേഷമായി. പകരം നേരവും കാലവുമില്ലാതെ കുറച്ച് സമയമോ ദിവസങ്ങളോ നീണ്ട് നില്‍ക്കുന്ന അതിശക്തമായ കനത്ത മഴയായി. കര്‍ഷകരുടെ മനക്കണക്കുകളില്‍ കുടുങ്ങിക്കിടന്നിരുന്ന മഴക്കാലങ്ങള്‍ അവരുടെ ഊഹങ്ങളില്‍ നിന്നും കൂട്ടിക്കിഴിക്കലുകളില്‍ നിന്ന് പിടികൊടുക്കാതെ തെന്നിമാറി. എന്നിട്ട് ഒട്ടും നിനച്ചിരിക്കാത്ത നേരത്ത് അസുരഭാവത്തില്‍ ആര്‍ത്തലച്ച് പെയ്യാന്‍ തുടങ്ങി. ഇതാകട്ടെ  കുമ്പളേരിയിലെ സാഹചര്യങ്ങള്‍ക്ക് ഒട്ടും ഭൂഷണമായിരുന്നില്ല. പ്രകൃതിദത്ത ജലരേഖകളെല്ലാം ഖനനത്തില്‍ ആദ്യമേ  തേഞ്ഞ്  മായ്ഞ്ഞ്  പോയിരുന്നതിനാല്‍ ജനവാസ മേഖലകളിലേക്ക് ഒഴുകിയിറങ്ങാന്‍ പാതകളില്ലാതെ കനത്ത മഴയിലൂടെ ലഭ്യമായ വെള്ളം ഉപയോഗമില്ലാതെ പാറക്കുഴികളില്‍ നിറഞ്ഞ് കെട്ടി നിന്നു. മഴക്കാലങ്ങളുടെ ക്രമം തെറ്റുകയും പെയ്യുന്ന മഴ ജലാവശ്യങ്ങളെ നിറവേറ്റാന്‍ ഒരുതരത്തിലും ഉപയോഗപ്രദമല്ലാതാവുകയും ചെയ്തതോടെ കാലവര്‍ഷത്തിലെ മഴപെയ്തിന് അനുസൃതമായി ചെയ്ത് പോന്നിരുന്ന നെല്‍ കൃഷിയുടെ തുടര്‍ച്ചകളറ്റു.  ജൂണ്‍ മാസത്തില്‍ മാനം കറുത്ത് കയറി പെയ്തിറങ്ങുമായിരുന്ന മഴയുടെ ജലസമൃദ്ധിയെ മാത്രം ആശ്രയിച്ചിരുന്ന നഞ്ച കൃഷി പാടെ നിലച്ചത് കൃത്യ സമയത്ത് മഴയില്ലാത്തതിനാലും ചോലകളിലെ നീരൊഴുക്കുകള്‍ അപ്രത്യക്ഷമായതിനാലുമുണ്ടായ ജലക്ഷാമത്താലാണെന്ന് പ്രാദേശിക  കര്‍ഷകരും പരിസ്ഥിതി പ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

കുരുമുളക് കൃഷിയുടെ  കാര്യത്തിലും സംഭവിച്ചത് മറ്റൊന്നല്ല. ജൂണ്‍ മാസത്തിലെ മഴ ആരംഭിക്കുമ്പോള്‍ നട്ടു പിടിപ്പിക്കുന്ന കുരുമുളക് വള്ളികള്‍ മഴ സജീവമാകുന്നതോടെ വേരുപിടിക്കുകയും ജൂലൈ മാസത്തിലെ കര്‍ക്കിടക മഴ കനക്കുന്നതോടെ ഉണ്ടാകുന്ന ഈര്‍പ്പവും തണുപ്പും നിറഞ്ഞ കാലാവസ്ഥയില്‍ തിരിയിടുകയുമായിരുന്നു പതിവ്. കര്‍ക്കിടക മഴക്കിടെ കാലവര്‍ഷത്തിനുണ്ടാകുന്ന ഒരാഴ്ചയോളം ദൈര്‍ഘ്യമുള്ള മഴ ഒഴിവുകള്‍ ഇതിനനുകൂലമായ സാഹചര്യവുമായിരുന്നു. മഴമുറിഞ്ഞതോടെ അനുകൂലമായ അന്തരീക്ഷവും കാലാവസ്ഥയുമില്ലാതെ കുരുമുളക് കൃഷിയും അവതാളത്തിലായി. കുമ്പളേരിയിലെ കുടിയേറ്റ കര്‍ഷക കുടുംബങ്ങളില്‍ ഭൂരിഭാഗവും വര്‍ഷാന്ത്യങ്ങളില്‍  കുരുമുളക് പറിച്ച് വിറ്റ് മാത്രം വരുമാനത്തിന്റെ നല്ലൊരു പങ്ക് കണ്ടെത്തിയിരുന്ന കാലമുണ്ടായിരുന്നു. കാലാവസ്ഥക്ക് സംഭവിച്ച കടുത്ത വ്യതിയാനത്തില്‍   കുരുമുളക് തിരിയിടാതാകുകയും കുരുമുളക് വള്ളികള്‍  പൂര്‍ണ്ണമായും ഉപേക്ഷിക്കുകയും ചെയ്തതോടെ എല്ലാം ഭൂതകാലത്തിന്റെ തീക്ഷ്ണമായ ഓര്‍മ്മകള്‍ കണക്കെ ഒരോ കര്‍ഷകന്റേയും ഉള്ളില്‍ തിടം വെച്ച് കിടക്കുന്നുണ്ട്. കര്‍ഷകനും ക്വാറി വിരുദ്ധ സമരങ്ങളില്‍ സജീവവുമായിരുന്ന കുമ്പളേരി നിവാസിയായ ജേക്കബ് ചേട്ടനാണ് തന്റെ നാടിനും നാട്ടുകാരുടെ ജീവിതത്തിനും മേല്‍  ഖനനം  മൂലം വന്നുഭവിച്ച ദുര്യോഗങ്ങളെക്കുറിച്ച് സംസാരിച്ചത്. ഏതാണ്ട് 35 കിന്റല്‍ കുരുമുളക് ഉല്‍പാദിപ്പിച്ചിരുന്ന ജേക്കബ് ചേട്ടനിന്ന് 5 കിന്റലിനടുത്താണ് കുരുമുളക് കിട്ടുന്നത്. അത് തന്നെ വലിയ ഭാഗ്യമായിട്ടാണ് ജേക്കബ് ചേട്ടന്‍ കരുതുന്നത്. എന്നിട്ടും ഭൂതകാലത്തിലെ ഓര്‍മ്മകളും നടപ്പ് കാലത്തെ നിസ്സഹായതകളും കലര്‍ന്ന അവസ്ഥകളില്‍ പിടിവിട്ട് പോകുമ്പോഴുണ്ടാകുന്ന അങ്കലാപ്പ് അയാള്‍ക്ക് മറച്ച് വെക്കാനായില്ല;”പറമ്പില്‍ കാണുന്ന ഏതെങ്കിലുമൊക്കെ മരങ്ങളോട് ചേര്‍ന്ന് മഴ പെയ്ത് മണ്ണ് നനയുമ്പൊ ഒരു വള്ളി നട്ടാല്‍ പിന്നെ തിരിയിട്ട് പാകമാകുന്ന മുളക് പറിക്കാന്‍ പോയി നോക്കിയാല്‍ മതിയായിരുന്നു.വെറുതെ കിട്ടിയിരുന്ന സൗഭാഗ്യങ്ങളാണ് ഇല്ലാതായി പോകുന്നത്.”

തണുപ്പും നേരിയ ചൂടും കലര്‍ന്ന മിതോഷ്ണ കാലാവസ്ഥയായിരുന്നു  അമ്പലവയല്‍ മേഖലയുടെ സ്ഥായീഭാവം. ‘ചൂടോ, ചൂടെന്ന് പറയാനാകില്ല. ഒരു തരം വേവലാണ്. തൊലിയില്‍ നിന്ന് ഒരു തുള്ളി വിയര്‍പ്പ് പൊടിയാത്ത തരം വിങ്ങല്‍.’ കാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും മഴ കുറയുന്നതിനെ പറ്റിയുമൊക്കെ ചോദിച്ചാല്‍ ജെയ്‌സണ്‍ ചേട്ടന്റെ മറുപടിയിതാണ്. കല്‍പറ്റയും മീനങ്ങാടിയും കഴിഞ്ഞ് കുമ്പളേരിയിലേക്ക് അടുക്കുന്നതോടെ ജെയ്‌സണ്‍ ചേട്ടന്‍ പറഞ്ഞ് വെച്ചത് അനുഭവിച്ചറിയാനാകും. പാറമടകളില്‍ സ്‌ഫോടനങ്ങള്‍ നടക്കുമ്പോഴുണ്ടാകുന്ന കട്ടിപ്പുകയും പാറപ്പൊടി കലര്‍ന്ന പൊടിപടലങ്ങളും ക്രഷര്‍ എം.സാന്റ് യൂണിറ്റുകളില്‍ നിന്നുള്ള പൊടിപടലങ്ങളും അന്തരീക്ഷത്തില്‍ വലയം പോലെ തങ്ങി നിന്ന് സൂര്യ പ്രകാശത്തെ തടയുന്നതിന്റെ ഫലമായി ബാഷ്പീകരണ പ്രക്രിയ കൃത്യമാകാത്തത് കൊണ്ടാണ്  മിതോഷ്ണ കാലാവസ്ഥക്ക് വ്യതിയാനം സംഭവിക്കുന്നതെന്നാണ് ഇതേ പറ്റി വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. പാറമടകളില്‍ നിന്ന് ഏതാനും വാര അകലെയാണ് ജെയ്‌സണ്‍ ചേട്ടനും കുടുംബവും താമസിക്കുന്നത്.

ജലക്ഷാമത്തെ ചൊല്ലി  നാട്ടുകാരുടെ പ്രധിഷേധങ്ങളുണ്ടായപ്പോള്‍ ഭൂഗര്‍ഭ ജല വകുപ്പ് പ്രദേശത്ത് പരിശോധനക്കെത്തി. എന്നാല്‍ പരിശോധനക്ക് ശേഷം കുമ്പളേരിയടക്കം ഖനനം കേന്ദ്രീകരിച്ചിട്ടുള്ള അമ്പലവയല്‍ മേഖലകളില്‍ യാതൊരു വിധത്തിലുമുള്ള ജലക്ഷാമമില്ലെന്നും ജലക്ഷാമത്തിന് കാരണമായേക്കാവുന്ന എന്തെങ്കിലും ഘടകങ്ങളേയൊ കണ്ടെത്താനായില്ല എന്നുമാണ് റിപ്പോര്‍ട്ട് ചെയ്തത്(6). പക്ഷേ അനുഭവ യാഥാര്‍ത്ഥ്യങ്ങളെ മറച്ച് വെക്കാന്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ക്ക് കഴിയില്ലല്ലോ.’ജലക്ഷാമമില്ലെങ്കില്‍ പിന്നെ എന്തിനാണ് പഞ്ചായത്തും ക്വാറിക്കാരും  കുടിവെള്ളംകൊണ്ടുനടന്ന്  വിതരണം ചെയ്തത്? കുമ്പളേരിക്കാര്‍ക്ക് ഇത് പുതിയ അനുഭവമാണ്. കുടിവെള്ള വിതരണമാകട്ടെ പതിവാകുകയാണ്. എങ്ങനെ പതിവാകാതിരിക്കും? ഇതുവരെ ഒരു വേനലിലും വറ്റിയിട്ടില്ലാത്ത ജേക്കബിന്റെ പറമ്പിലെ കുഴല്‍ കിണര്‍ വരെ വെള്ളമില്ലാതെ വറ്റി പോവുകയാണ്.‘  വയനാട് ജില്ലയിലെ  അധികൃതവും അനധികൃതവുമായ പാറമടകളുടെ പരിധികളില്ലാത്ത വിഭവ ചൂഷണത്തിനെതിരെ കോടതിയെ സമീപിച്ച ധര്‍മ്മരാജാണ് സംസാരിച്ചത്. കുമ്പളേരിയടക്കമുള്ള അമ്പലവയല്‍മേഖലയിലെ ക്വാറി കേന്ദ്രീകൃത പ്രദേശങ്ങളില്‍ ഏതാനുംവര്‍ഷങ്ങളായി അനുഭവപ്പെടുന്ന ജലക്ഷാമവും ക്വാറിയിങും തമ്മില്‍ വല്ല ബന്ധവുമുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുണ്ട് അദ്ദേഹത്തിന്. ‘പാറമടകളും മറ്റ് യൂണിറ്റുകളും ഇങ്ങനെ പെരുകുന്നതിന് മുന്‍പും ഞങ്ങളിവിടെ ജീവിച്ചിരുന്നു. അന്ന് വെള്ളവും മഴയും ഉണ്ടായിരുന്നു. നല്ല കാലാവസ്ഥയും കൃഷിയുമുണ്ടായിരുന്നു.  പാറമടകള്‍ വ്യാപകമായതിനു ശേഷമാണ് പാറക്കെട്ടുകളില്‍ നിന്നും ഉല്‍ഭവിച്ചിരുന്ന ചോലകള്‍ ഓരോന്നായി അപ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. പാറക്കെട്ടുകള്‍ക്ക് തുരന്നും പൊട്ടിച്ചും ലോറികളില്‍ കയറി പോകാന്‍  തുടങ്ങിയതില്‍ പിന്നെയാണ് വേനല്‍ മഴകള്‍ കുറഞ്ഞത്. അതോടെ ലഭ്യമായിരുന്ന വെള്ളത്തിന്റെ അളവില്‍ ഗണ്യമായ കുറവുണ്ടായി. കൃഷിക്കും മറ്റു ആവശ്യങ്ങള്‍ക്കും പണ്ടത്തെ പോലെ  വെള്ളം കിട്ടാതായി.  മഴ തോന്നുമ്പോള്‍ മാത്രമാണ് പെയ്യുന്നത്. ഇനി പെയ്താല്‍ തന്നെയും വെള്ളം സംഭരിക്കാനുള്ള ശേഷി പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു. അത്രക്കധികം പാറകള്‍ പൊട്ടിച്ച്  കഴിഞ്ഞിട്ടുണ്ട് ‘. ധര്‍മ്മരാജാന്‍ പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു; സ്വാധീനിക്കാന്‍ ശേഷിയുള്ളവര്‍ അധികൃതരേയും ബന്ധപ്പെട്ടവരേയും സ്വാധീനിച്ച് തുടര്‍ന്നുകൊണ്ടേയിരിക്കുന്ന അമിതമായ വിഭവചൂഷണത്തില്‍ മണ്ണിനേയും പ്രാദേശിക വിഭവങ്ങളേയും കാലാവസ്ഥയേയും ആശ്രയിച്ച് പുലരുന്ന ജനങ്ങളുടെ ജീവിതങ്ങള്‍ മുരടിച്ച് ഇല്ലാതാവുകയാണ്. വിഭവ ചൂഷണങ്ങള്‍ക്കനുസൃതമായി നിത്യജീവിതത്തില്‍ അവരനുഭവിക്കേണ്ടി വരുന്ന അസ്വസ്ഥതകളും കഷ്ടപ്പാടുകളും നാശനഷ്ടങ്ങളും ഏതെങ്കിലും ഔദ്യോഗിക രേഖകളിലോ കണക്കെടുപ്പുകളിലോ ഉള്‍പ്പെടാത്തവയാണ്. ചൂഷണം ചെയ്യപ്പെടുന്നവര്‍ പലകുറി പറഞ്ഞ് കേട്ട അഭിപ്രായ പ്രകടനം എന്നതിനേക്കാളുപരി തീര്‍ത്തും സത്യസന്ധമായൊരു വസ്തുതയാണിത്.

അമ്പലവയലിലെ റീജ്യണല്‍ റിസര്‍ച്ച് അഗ്രികള്‍ച്ചറല്‍ സെന്ററില്‍ നിന്ന് അമ്പലവയല്‍ മേഖലയില്‍ പെയ്ത മഴയുടെയും താപനിലയുടെയും രേഖകള്‍ എടുത്ത് പരിശോധിച്ചാല്‍ കുമ്പളേരിയുള്‍പ്പടെ ഖനനങ്ങള്‍ തുരന്ന് നശിപ്പിച്ച പ്രദേശങ്ങളിലെ മഴയിലും താപനിലയിലും സംഭവിച്ചിട്ടുള്ള വ്യതിയാനങ്ങളെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കുകയില്ല. അതേ സമയം മഴയും തണുപ്പും ഇല്ലാതെയായി കാലാവസ്ഥകളില്‍ സംഭവിച്ച വ്യതിയാനങ്ങളില്‍ ജീവിതത്തെ സംബന്ധിച്ച സത്യസന്ധമായ സര്‍ഗാത്മകതകളെല്ലാം വികലമാക്കപ്പെടുന്നതിനെക്കുറിച്ച് വേവലാതിപ്പെടുന്നവരുടെ അനുഭവ യാഥാര്‍ത്ഥ്യങ്ങളെ കേള്‍ക്കാനും കാണാനും സാധിക്കും. രേഖകളിലും പ്രദേശവാസികളുടെ അനുഭവ യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പൊരുത്തക്കേടുകള്‍  തന്നെയാണ് പ്രസക്തി. കാലാവസ്ഥാവ്യതിയാനത്തോടും അതിന്റെ ആഘാതങ്ങളോടും നാം കൈകൊണ്ടിട്ടുള്ള സമീപനത്തിന്റെ പരിമിതികളെയാണ് അത് തുറന്ന് കാട്ടുന്നത്. കുമ്പളേരിയില്‍ നിന്നും ഏതാണ്ട് പത്ത് കിലോമീറ്റര്‍ ദൂരത്തില്‍ റീജ്യണല്‍ റിസര്‍ച്ച് അഗ്രികള്‍ച്ചറല്‍ സെന്ററില്‍ സ്ഥാപിച്ചിട്ടുള്ള വര്‍ഷമാപിനിയിലും തെര്‍മോമീറ്ററിലും അമ്പലവയല്‍ മേഖലയുടെ പൊതുവായ കാലാവസ്ഥ വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ വേര്‍തിരിച്ചറിയാന്‍ കഴിയാതത്രയും അത്യന്തസൂക്ഷ്മമായ വ്യതിയാനങ്ങളാണ് മേഖലയിലെ ഖനന കേന്ദ്രീകൃത പ്രദേശങ്ങളിലെ കാലാവസ്ഥകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഔദ്യോഗിക രേഖകളില്‍  നിന്ന് ഖനന കേന്ദ്രീകൃത പ്രദേശങ്ങളില്‍  ഏതെങ്കിലും തരത്തിലുള്ള കാലാവസ്ഥ വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുള്ളതായി മനസ്സിലാക്കാന്‍ കഴിയില്ല. ശാസ്ത്രീയമായ വിശകലനങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തി തയ്യാറാക്കപ്പെടുന്ന ഔദ്യോഗിക രേഖകളില്‍ വിഭവ ചൂഷണത്തിന്റെ ആഘാതങ്ങളില്‍ വശംവദരാകുന്നവരുടെ തീര്‍ത്തും സബ്ജക്ടീവ് ആയ അനുഭവങ്ങളെ പരിഗണിക്കാത്തതിനാലും സര്‍ക്കാറിന്റേയും സര്‍ക്കാര്‍ ഏജന്‍സികളുടെയും  കണക്കെടുപ്പിലും ഇക്കൂട്ടര്‍ ഉള്‍പ്പെടാനുള്ള സാധ്യതകള്‍ ഇല്ലാതെയാകുന്നു. പറഞ്ഞ് വരുന്നത് ഔദ്യോഗിക രേഖകള്‍ ചില യാഥാര്‍ത്ഥ്യങ്ങളെ നിരാകരിച്ച് കൊണ്ടാണ് നിലനില്‍ക്കുന്നതെന്നാണ്. ഉള്‍ക്കൊള്ളലല്ല പുറന്തള്ളലാണ് അതിന്റെ സ്വഭാവം എന്നാണ്. ഈ പുറന്തള്ളല്‍ നടക്കുന്നത് എങ്ങനെയാണെന്നതിനുള്ള  ഉദാഹരണമാണ് കുമ്പളേരി.കീഴ്തട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥാവ്യതിയാനങ്ങളെ കൃത്യമായി വിലയിരുത്തുന്ന സംവിധാനങ്ങളുടെയും അതിനു വേണ്ടിയുള്ള ശ്രമങ്ങളുടെയും അഭാവമാണ് ഈ പുറംതള്ളലിന്റെ അടിസ്ഥാന കാരണം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഒരു പ്രദേശത്തേയും ആ പ്രദേശത്തെ ജനജീവിതത്തേയും മറ്റ് ജീവജാലങ്ങളേയും മാത്രം പ്രത്യക്ഷത്തില്‍ ബാധിക്കുന്ന വളരെ സൂക്ഷ്മമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഔദ്യോഗിക രേഖകളില്‍ വകയിരുത്തപ്പെടുന്നില്ലെന്നാണ്. 

ഔദ്യോഗിക സംവിധാനങ്ങളുടെ അപര്യാപ്തത കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് നാം നടത്തികൊണ്ടിരിക്കുന്ന ചര്‍ച്ചകളേയും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളെ ചെറുക്കുന്നതിന് വേണ്ടി നാം കൈകൊള്ളുന്ന നടപടി ക്രമങ്ങളേയും പ്രശ്‌നവത്ക്കരിക്കുന്നുണ്ട്. ലഭ്യമാകുന്ന വിവരങ്ങളേയും കണക്കുകളേയും മുന്‍നിര്‍ത്തിയാണ് ചര്‍ച്ചകളും സംവാദങ്ങളും നിലവില്‍ മുന്നോട്ട് പോകുന്നതെന്നിരിക്കെ പരിമിതമായവയെ മാത്രം കണക്കില്‍ പെടുത്തി പ്രാദേശികവും അത്യന്തസൂക്ഷ്മമായ കാലാവസ്ഥാവ്യതിയാനങ്ങളെ നിരാകരിച്ചും എങ്ങനെയാണ് പ്രശ്‌നങ്ങളെ ക്രിയാത്മകമായും ഉത്തരവാദിതത്തോടും കൂടി സമീപിക്കാനാവുക? കുമ്പളേരിയുടെ അനുഭവ യാഥാര്‍ത്ഥ്യങ്ങളെ മുന്നില്‍ വെച്ചുകൊണ്ട് തന്നെ രേഖകളിലും പ്രദേശവാസികളുടെ അനുഭവ യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പൊരുത്തക്കേടുകള്‍ എങ്ങനെയാണ് കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച ചര്‍ച്ചകളേയും വിഭവചൂഷണങ്ങള്‍ക്കെതിരായ പ്രതിരോധ ശ്രമങ്ങളേയും ബൈപാസ് ചെയ്യുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

സംസ്ഥാനത്ത് പാറമടകള്‍ക്ക് ലൈസെന്‍സ് നല്‍കുന്നതിന് പാരിസ്ഥിതിക ആഘാത പഠനങ്ങള്‍ നിര്‍ബന്ധമാക്കുന്നതുമായി വാദങ്ങളും പ്രതിവാദങ്ങളും സജീവമായി നില്‍ക്കുന്ന സാഹചര്യമാണിത്. ചെറുകിട ക്വാറികള്‍ക്ക് പാരസ്ഥിതിക ആഘാത പഠനം ആവശ്യമില്ലെന്ന നിലപാടാണ് സര്‍ക്കാറിന്റേത്. വന്‍കിട ക്വാറികളുടെ കാര്യത്തില്‍ പാരിസ്ഥിതിക ആഘാത പഠനം ആവശ്യമാണെന്ന് ആരെയോ ബോധ്യപ്പെടുത്താനെന്ന വണ്ണം ഒരൊഴുക്കന്‍ മട്ടില്‍ കെ.എം.എം.സി.ആര്‍ പരിഷ്‌ക്കരിച്ചപ്പോള്‍ എഴുതി ചേര്‍ത്തിട്ടുണ്ടെന്ന് മാത്രം(7).എന്നാല്‍ പ്രായോഗിക തലത്തില്‍ ഏതെങ്കിലും തരത്തിലുള്ള പാരിസ്ഥിതിക ആഘാത പഠനങ്ങള്‍ നടത്താതെയാണ്  കേരളത്തിലെ ഭൂരിഭാഗം വരുന്ന ചെറുകിട ക്വാറികളും വന്‍കിട ക്വാറികളും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പാറമടകള്‍ക്ക്  ലൈസെന്‍സ് നല്‍കുന്നതിന് പാരിസ്ഥിതിക ആഘാത പഠനം നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് കോടതികള്‍ക്കും വ്യത്യസ്ത നിലപാടുകളാണ് ഉള്ളത്.

മൈനര്‍ മിനറല്‍ വിഭാഗത്തില്‍ പെടുന്ന ധാതുക്കള്‍ ഖനനം ചെയ്യുന്നതിന് ഷോര്‍ട്ട് ടേം പെര്‍മിറ്റുകള്‍ നല്‍കുന്നത് കേരളത്തില്‍ മാത്രം ഉള്ള പ്രവണതയാണെന്നിരിക്കെയാണ് പാരിസ്ഥിതിക ആഘാത പഠനം നിര്‍ബന്ധമാക്കികൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍(8) ഷോര്‍ട്ട് ടേം പെര്‍മിറ്റുകളെ കുറിച്ച്പറയുന്നില്ലെന്ന വാദമുന്നയിച്ച് ചെറുകിട ക്വാറികള്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിന് പാരിസ്ഥിതിക ആഘാത പഠനം ആവശ്യമില്ലെന്ന് കേരള സര്‍ക്കാര്‍ തീരുമാനം കൈകൊണ്ടത്. പക്ഷേ കേരള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും വിവിധ പാറമട വിരുദ്ധ സമരക്കാരും നല്‍കിയ ഹരജിയില്‍ എല്ലാ വിധ ക്വാറികള്‍ക്കും പാരിസ്ഥിതിക ആഘാത പഠനം നിര്‍ബന്ധമാക്കണമെന്നാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നതെങ്കില്‍ ഇതിനെതിരെ സര്‍ക്കാര്‍ ഒത്താശയില്‍ അപ്പീല്‍ നല്‍കിയ ക്വാറി ഉടമകളുടെ ഹരജി പരിഗണിച്ച് ചെറുകിട ക്വാറികള്‍ക്ക് പാരിസ്ഥിതിക ആഘാത പഠനം ആവശ്യമില്ലെന്നാണ് സുപ്രീം കോടതി വിധിച്ചത്. ഈ വിധിയാകട്ടെ ഹരിയാന വി‌എസ്/ ദീപക് കുമാര്‍ കേസില്‍ ഖനനങ്ങളുടെ സ്വഭാവം നോക്കാതെ എല്ലാതരം ഖനനങ്ങള്‍ക്കും പാരിസ്ഥിതിക ആഘാത പഠനം ആവശ്യമാണെന്ന സുപ്രീം കോടതിയുടെ വിധിന്യായത്തെ തന്നെ പ്രശ്‌നവത്ക്കരിക്കുന്നതാണ്.

 ഒരേ വിഷയത്തില്‍ തന്നെ വ്യത്യസ്തമായ നിലപാടുകള്‍ ഉണ്ടാകുന്നത് ചില സ്ഥിതി വിവര കണക്കുകളെ മുന്‍ നിര്‍ത്തിയാണ്. സംസ്ഥാനത്തെ ക്വാറികള്‍ക്കെല്ലാം പാരിസ്ഥിതിക ആഘാത പഠനം നിര്‍ബന്ധമാക്കിയാല്‍ ആഘാത പഠനം നടത്തി ലൈസന്‍സ് അനുവദിക്കുന്നതിനെടുക്കുന്ന കാല താമസം കേരളത്തിന്റെ വികസന പദ്ധതികളേയും നിര്‍മ്മാണ മേഖലയേയും മുരടിപ്പിച്ചേക്കുമെന്ന വാദങ്ങളുന്നയിച്ച് സര്‍ക്കാര്‍ നിരത്തുന്ന ലാഭ നഷ്ട കണക്കുകളെ അവഗണിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന രീതിയില്‍ ഖനനം മൂലം പരിസ്ഥിതിക്ക് സംഭവിക്കുന്ന സൂക്ഷ്മമായ തകരാറുകളേയും അവസ്ഥാവ്യതിയാനങ്ങളേയും വ്യക്തമാക്കാന്‍ കഴിയുന്ന കണക്കുകളും രേഖകളും തെളിവായി ഉയര്‍ത്തി കാണിക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നത് വിധിന്യായങ്ങളെ സ്വാധീനിക്കുന്നുണ്ട് എന്നുവേണം മനസ്സിലാക്കാന്‍.എന്തുതന്നെയായാലും വൈരുദ്ധ്യങ്ങള്‍ മാത്രം നിറഞ്ഞ് നില്‍ക്കുന്ന കണക്കുകളുടെ കളികളില്‍ ഇല്ലാതെയാകുന്നത് ജീവിക്കാന്‍ യോഗ്യമായ ഇടങ്ങളാണ്. ഒപ്പം പാരിസ്ഥിതിക നീതിയുമായി ബന്ധപ്പെട്ട് നാം നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളുടേയും സംവാദങ്ങളുടെയും അന്തസത്തയാണ്.

References

3. എന്‍വിറോണ്‍മെന്റല്‍ ആന്‍് സോഷ്യല്‍ ഇംപാക്ട്‌സ് ഓഫ് സ്റ്റോണ്‍ ക്വാറിയിങ്- കേസ് സ്റ്റഡി ഓഫ്  കോലാലമ്പൂര്‍ ഡിസ്ട്രിക്ട്,

4. ക്ലൈമറ്റ് ട്രെന്റ്‌സ് ഇന്‍ വയനാട്:വോയ്‌സ് ഫ്രം കമ്മ്യൂണിറ്റി;ധനേഷ് കുമാര്‍,പവന്‍  ശ്രീനാഥ്;2011

5. വയനാട് ജില്ലാ ഭൂഗര്‍ഭ ജലവകുപ്പിന്റെ റിപ്പോര്‍ട്ട്,2010

6. 2015 ഫെബ്രുവരി 7ന് കേരള സര്‍ക്കാര്‍ അംഗീകരിച്ച കെ.എം.എം.സി.ആര്‍  2015 ന്റെ കരട് വിജ്ഞാപനത്തില്‍ ചാപ്റ്റര്‍ അഞ്ചില്‍ സെക്ഷന്‍ 27ല്‍ കൃത്യമായി സൂചിപ്പിച്ചിരുന്ന പരിസ്ഥിതി അനുമതി നിയമമായപ്പോള്‍ സെക്ഷന്‍ 9 ലെ അവ്യക്തമായ ഒരു സൂചന മാത്രമായി.

7.EIA notification 2006.

8.India — Deepak Kumar and others v. State of Haryana and Others, I.A. Nos. 12-13/2011in SLP (C) 19628-19629/2009 (2012.02.27) (Supreme Court of India) (Order) (Environmental Clearance required for mining leases under five hectares)

(മാധ്യമ പ്രവര്‍ത്തകനാണ് നബീല്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

നബീല്‍ സി. കെ. എം.

കേരളത്തിന്റെ വടക്കു കിഴക്കായി ഡക്കാന്‍ പീഢഭൂമിയുടെ ദക്ഷിണാഗ്രത്തില്‍ സമുദ്ര നിരപ്പില്‍ നിന്ന് 2297 അടി ഉയരത്തിലാണ് വയനാട് സ്ഥിതി ചെയ്യുന്നത്. ജില്ലയുടെ ഭൂരിഭാഗവും വനത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്നത് കൊണ്ടും സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരം കൊണ്ടും വളരെ വ്യത്യസ്തമായ കാലാവസ്ഥയാണ് വയനാടിന്. ജൈവികമായ ചില പ്രത്യേകതകളാല്‍ സമ്പന്നവും ഭൗമശാസ്ത്രപരമായ വിശിഷ്ടാവസ്ഥകളും വയനാടിനെ സുന്ദരവും സ്വര്‍ഗ്ഗീയവുമാക്കി. പ്രകൃതിയിലെ സ്ഥൂലവും സൂക്ഷ്മവും മറഞ്ഞിരിക്കുന്നതും പ്രകടമായതുമായ സകല ഘടകങ്ങളും അനുപൂരകങ്ങളായി കലരുമ്പോഴാണ് തികച്ചും നൈസര്‍ഗികമായ അനുഭവങ്ങള്‍ സാധ്യമാകുന്നത്. അത്തരം അനുഭവങ്ങള്‍ എല്ലായ്പ്പോഴും അതുല്യവും പകരം വെക്കലുകള്‍ സാധ്യമാകാത്തവയുമാണ്.

തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ നൈസര്‍ഗികമായ അനുഭവങ്ങള്‍ സാധ്യമാകുന്നതെല്ലാം വ്യത്യസ്തങ്ങളായ ഘടകങ്ങളുടെ അതിസങ്കീര്‍ണ്ണമായ കൂടിച്ചേരലാണെന്നിരിക്കെ നേര്‍ത്ത വ്യതിചലനങ്ങളും ചെറിയ സ്ഥാനമാറ്റങ്ങളും വലിയ ആഘാതങ്ങളാണ് വരുത്തി വെക്കുക. വയനാടിന് അത് സംഭവിച്ച് കഴിഞ്ഞിരിക്കുന്നുവെന്നാണ് പറഞ്ഞ് വരുന്നത്. എല്ലാം വീണടിയുന്നതിന് മുമ്പ് പ്രകൃതി മനുഷ്യര്‍ക്ക് നല്‍കുന്ന അപായ സൂചനകളെ മാത്രമേ  വയനാടിപ്പോള്‍ അനുഭവേദ്യമാക്കുന്നുള്ളു. വയനാടിന്റെ ചരമക്കുറിപ്പുകള്‍ എഴുതി പൂര്‍ത്തിയാക്കാന്‍  ഇനിയാരും ചുരങ്ങള്‍  താണ്ടി വയനാട്ടിലേക്ക് വരേണ്ടതിലെന്ന പ്രതിഷേധം  കൂടിയാണ് ഈ അപായ മുന്നറിയിപ്പുകള്‍ എല്ലാം.

വയനാടിന് എന്തു സംഭവിച്ചു എന്ന അന്വേഷണങ്ങള്‍ പ്രതി സ്ഥാനത്ത് നിര്‍ത്തുന്നത് നമ്മളെല്ലാവരേയുമാണ്. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ വയനാടിനുണ്ടായിരുന്ന പ്രഥമസ്ഥാനമാണ് വയനാടിന്റെ രോഗാവസ്ഥകള്‍ക്ക് കാരണമായതെന്ന് വീക്ഷിക്കുന്നവരുണ്ട്.  ഇതൊരു പരിധി വരെ ശരിയാണെങ്കിലും രോഗ കാരണങ്ങള്‍ അതില്‍ മാത്രം ഒതുങ്ങുന്നതല്ല. ഒട്ടും ഉള്‍ക്കാഴ്ചയില്ലാത്ത വികസന പ്രവര്‍ത്തനങ്ങളും, ആഡംഭരം നിറഞ്ഞ ജീവിത രീതികളും, ആര്‍ത്തിയും കരുതലില്ലാത്ത ഉപഭോഗവുമെല്ലാം ചേര്‍ന്ന് വൃണപ്പെടുത്തിയതാണ് വയനാടിനെ. ഒരു ഭാഗത്ത് കുടിയേറ്റവും ടൂറിസവും വയനാട്ടിലെ കാടുകളെയും പുല്‍മേടുകളേയും നശിപ്പിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കിയപ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വികസനാവശ്യങ്ങളുടെ പള്ള നിറക്കാന്‍ വയനാട്ടില്‍ നിന്ന് ജൈവ വിഭവങ്ങള്‍ തടിയായും  കല്ലായും പുറത്തോട്ടൊഴുകി. വയനാടിന്റെയും ഒപ്പം കേരളത്തിന്റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ക്കനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്  ഊന്നല്‍ നല്‍കാത്തതും കാലക്രമേണ ആവശ്യങ്ങള്‍ വര്‍ദ്ധിച്ചതും വയനാടിനേറ്റ ആഘാതങ്ങളെ പൂര്‍ണ്ണമാക്കി.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഗോള മാതൃകയാണ് വയനാടിന്ന്. ഒരു കാലത്ത് ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന രണ്ടാമത്തെ സ്ഥലമായിരുന്നു വയനാട്ടിലെ ലക്കിടി. മണിക്കൂറുകളോളം നില്‍ക്കാതെ ഒരേ വേഗത്തില്‍ നൂലുപോലെ പെയ്യാറുണ്ടായിരുന്ന നൂല്‍മഴ എന്ന പ്രതിഭാസം വയനാടിന്റെ മാത്രം പ്രത്യേകത ആയിരുന്നു. എന്നാല്‍ വയനാട്ടിലിന്ന് നന്നേ മഴ കുറഞ്ഞു. തണുപ്പ് നിറഞ്ഞ കാലാവസ്ഥക്കും പ്രകടമായ മാറ്റങ്ങളുണ്ടായി. ഈ മാറ്റങ്ങളെല്ലാം വയനാടിന് അതുവരെ പരിചയമില്ലാതിരുന്ന  കനത്ത ചൂടായും  ജലദൗര്‍ലഭ്യവുമായാണ പുറത്ത് വന്നത്.

ഒരു പ്രദേശത്തിന്റെ സ്വാഭാവിക കാലാവസ്ഥക്ക് സംഭവിക്കുന്ന വ്യതിയാനങ്ങള്‍ ആ പ്രദേശത്തിന്റെ സകല ഭാവങ്ങളുടേയും അവസ്ഥകളുടേയും പരിണാമങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഈ പരിണാമമാകട്ടെ  തീര്‍ത്തും തലതിരിഞ്ഞ ഒന്നാണ്; അതുല്യമായതില്‍ നിന്ന് അസഹ്യമായതിലേക്കുള്ള പരിണാമങ്ങള്‍  അങ്ങനെയാകാതിരിക്കാന്‍ വഴിയില്ലല്ലോ. ഈ  പരിണാമത്തിലെ കണ്ണികളാണ് വൈത്തിരിയും, ലക്കിടിയും മേപ്പാടിയുമെല്ലാം. വനങ്ങള്‍ നശിപ്പിച്ചും ഭൂവിനിയോഗത്തില്‍ സാരമായ മാറ്റങ്ങള്‍ വരുത്തിയും പ്രകൃതിയേയും വിഭവങ്ങളേയും വ്യഭിചരിച്ചപ്പോള്‍ സ്വാഭാവിക കാലാവസ്ഥക്കേറ്റ കടുത്ത ആഘാതങ്ങളുടെ നീണ്ട പട്ടികയിലെ ആദ്യത്തേതാണിവ.

മുകളില്‍ സൂചിപ്പിച്ച ഉദാഹരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്ന ഇടങ്ങളിലൊന്നാണ് അമ്പലവയല്‍. കാലാവസ്ഥാ വ്യതിയാനങ്ങളുടെ മരുഭൂവായി മാറിക്കൊണ്ടിരിക്കുകയാണ് അമ്പലവയല്‍. ഖനന തോന്ന്യവാസത്തരങ്ങളാണ് അമ്പലവയലിന്റെ ജൈവാവസ്ഥകളേയും അതില്‍ വേരൂന്നിയ ജീവിതങ്ങളേയും അസ്വസ്ഥമാക്കുന്നത്.വയനാട് ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി 160-ഓളം  ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 40ാളം  ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതാകട്ടെ ചരിത്രപ്രാധാന്യമേറിയ എടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പലവയല്‍ പഞ്ചായത്തിലാണ്.

ഖനനം തുടങ്ങുന്നു

1980-90  കാലഘട്ടങ്ങളിലാണ് അമ്പലവയലില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. മനുഷ്യാധ്വാനം കൊണ്ട്  പ്രദേശത്തേയും സമീപ പ്രദേശങ്ങളിലേയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ദിവസവും ഒന്നോ രണ്ടോ  ലോഡ് കരിങ്കല്ല്  ഉല്‍പാദിപ്പിക്കുന്ന പാറമടകളായിരുന്നു തുടക്കത്തില്‍ അവയെല്ലാം. എന്നാല്‍, പാറ വിഭവങ്ങള്‍ കൊണ്ട് സമൃദ്ധമായ അമ്പലവയലിലേക്ക് ക്വാറി മാഫിയ കടന്ന് കയറിയത് വളരെ പെട്ടന്നായിരുന്നു.പ്രാദേശിക ജനവിഭാഗങ്ങളുടെ ആവശ്യങ്ങളെ  നിറവേറ്റുന്നതിന് തദ്ദേശീയമായ വിഭവങ്ങളെ ഉപയോഗപ്പെടുത്തുക എന്ന രീതിയിലായിരുന്നു അമ്പലവയലിലെ ക്വാറികള്‍ അത് വരെ പ്രവര്‍ത്തിച്ചിരുന്നത്. അതേ സമയം നിര്‍മ്മാണ-ഭൂ മാഫിയകള്‍ അടക്കി വാഴുന്ന കമ്പോളങ്ങളുടെ ആവശ്യങ്ങളെ നിറവേറ്റുക എന്ന ലക്ഷ്യത്തോടെ മാത്രം പാറ വിഭവങ്ങളെ സമീപിക്കുകയും ഉല്‍പാദിപ്പിക്കുകയും ചെയ്യുന്ന ക്വാറി മാഫിയയുടെ സ്വഭാവ രീതികള്‍ എല്ലാ അര്‍ത്ഥത്തിലും വിഭവങ്ങളുടെ അമിതമായ ചൂഷണത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. വിഭവങ്ങളെ കണ്ടെത്തുന്നതിലും, ഉല്‍പാദിപ്പിക്കുന്നതിലും വിതരണം ചെയ്യുന്നതിലും രണ്ട് വ്യത്യസ്ത സ്വഭാവങ്ങളെ പ്രകടിപ്പിക്കുന്ന പാറമടകള്‍ അമ്പലവയലിലുണ്ടായി. പക്ഷേ ഇതധിക കാലം നീണ്ടുനിന്നില്ല. ആധുനിക യന്ത്ര സംവിധാനങ്ങളെ ഉപയോഗപ്പെടുത്തികൊണ്ടുള്ള ക്വാറി മാഫിയകളുടെ ഉല്‍പാദന രീതികളോട് കിടപിടിക്കാനാകാതെ കായികാധ്വാനത്തെ ആശ്രയിച്ചിരുന്ന ക്വാറികളൊരോന്നായി പ്രവര്‍ത്തനങ്ങളവസാനിപ്പിക്കാന്‍ തുടങ്ങി. ഇങ്ങനെ ഗത്യന്തരമില്ലാതെ പ്രവര്‍ത്തനങ്ങളവസാനിപ്പിക്കുന്ന പാറമടകളെ ഓരോന്നോരോന്നായി ക്വാറി മാഫിയ കയ്യടക്കി. ഇത് കൂടാതെ വ്യാവസായിക സ്വഭാവത്തില്‍ റവന്യു ഭൂമിയിലെ പാറകളെ ഖനനം ചെയ്യാനുള്ള അനുമതി കൂടി ലഭിച്ചതോടെ  അമ്പലവയലിലെ പാറ സമ്പത്തിനുമേലുള്ള അധീശത്വം എല്ലാ അര്‍ത്ഥത്തിലും ക്വാറി മാഫിയയുടെ കയ്യിലായി.

ക്വാറി മാഫിയ എന്നത് സാമ്പ്രദായികമോ ആലങ്കാരികമോ ആയ പദപ്രയോഗമല്ല. മറിച്ച് അവ നടത്തികൊണ്ടിരിക്കുന്ന കണക്കില്ലാത്ത വിഭവ ചൂഷണവും, അത് വകവെച്ച് കിട്ടുന്നതിനു വേണ്ടി രാഷ്ട്രീയ-നിയമ സംവിധാനങ്ങള്‍ക്കകത്ത്  അവര്‍ നടത്തികൊണ്ടിരിക്കുന്ന  ഇടപെടലുകളും കൊടുക്കല്‍ വാങ്ങലുകളും, ഇതെല്ലാം വെളിപ്പെടുത്തുന്ന തെളിവുകളും ഒപ്പം പരിസ്ഥിതിക്കും, മനുഷ്യനും മറ്റു ജീവജാലങ്ങളുടെയും മേല്‍ അടിച്ചേല്‍പ്പിക്കുന്ന ആഘാതങ്ങളേയും പരിഗണിക്കുമ്പോള്‍ ഒളിഞ്ഞിരിക്കുന്ന ഭീകരതകളേയും വരാനിരിക്കുന്ന അപകടങ്ങളേയും അത്തരമൊരു പദപ്രയോഗം കൃത്യമായി അനാവരണം ചെയ്യുന്നുണ്ടെന്ന് മനസ്സിലാകും. അമ്പലവയല്‍  ഇത് വ്യക്തമാക്കി  തരുന്നുണ്ട്. 

കേരളത്തില്‍  ക്വാറികളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കേസുകളും പരാതികളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് വയനാട് ജില്ലയില്‍ നിന്നാണെന്നും അതില്‍ അമ്പലവയല്‍ പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണെന്നും 13ാം നിയമ സഭയുടെ പരിസ്ഥിതി റിപ്പോര്‍ട്ട്(1) അടിവരയിട്ട് സൂചിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് ഒരു വാര്‍ഡില്‍ ഏറ്റവും കൂടുതല്‍ ക്വാറികള്‍  ഉള്ളത് അമ്പലവയലിലാണ്. അക്ഷരാര്‍ത്ഥത്തില്‍ മാനം മുട്ടി നില്‍ക്കുന്ന വലിയ ആറാട്ട് പാറ, ചെറിയ ആറാട്ട്പാറ, കൊളഗ പാറ, കുഞ്ഞാലി പാറ എന്നിവ അടങ്ങിയതാണ് അമ്പലവയലിലെ പാറ സമൂഹം.  ഈ ആറ് പാറകളിലായി ആകെ പ്രവര്‍ത്തിക്കുന്നത് 40 ാളം ക്വാറികളാണ്. ഇതില്‍  ഭൂരിഭാഗം ക്വാറികള്‍ക്കും ഔദ്യോഗികമായ പ്രവര്‍ത്തനാനുമതികള്‍ ഒന്നും തന്നെ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. സിപിഎമ്മിന്‍റെ അമ്പലവയല്‍ ലോക്കല്‍ കമ്മിറ്റിയുടെ കീഴിലുള്ള പൊതുമരാമത്ത് സൊസൈറ്റിയുടെ പേരില്‍ സംഘടിപ്പിച്ചിട്ടുള്ള  എക്‌സ്‌പ്ലോസ്സീവ് ലൈസെന്‍സ് ഉപയോഗിച്ചാണ് ഖനനാനുമതികള്‍ ഒന്നുമില്ലാതെ ഇത്രയധികം പാറമടകള്‍ പകല്‍കൊള്ള  നടത്തുന്നത്. ഒരു പാറമടയില്‍ നിന്നും ശരാശരി 50 ടണ്‍ ബോളറാണ് ഒരു ദിവസം പുറത്ത് പോകുന്നത്. വന്‍കിട ക്വാറികളില്‍ നിന്നാകട്ടെ ഇത് ശരാശരി 85 മുതല്‍ 95 ടണ്‍ വരെയാണ്. ഇത് ബോളറുകളുടെ മാത്രം കണക്കാണ്. അമ്പലവയലിലെ ഏതാണ്ടെല്ലാ പാറമടകളോടും ചേര്‍ന്ന് ക്രഷര്‍, എം സാന്റ് നിര്‍മ്മാണ കേന്ദ്രങ്ങളും മണല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം കേന്ദ്രങ്ങളില്‍ നിന്നെല്ലാം മുകളില്‍ സൂചിപ്പിച്ച കണക്കുകള്‍ക്ക് സമാനമായ രീതിയില്‍ തന്നെയാണ് വ്യത്യസ്തങ്ങളായ കരിങ്കല്‍ ഉല്‍പന്നങ്ങള്‍ പുറം ലോകത്തേക്ക് ഒഴുകുന്നത്. ഈ കണക്കെടുപ്പുകളില്‍ പെടാത്ത മറ്റു ചിലത് കൂടിയുണ്ട്. എക്‌സ്‌പ്ലോസ്സീവ് ലൈസന്‍സുള്ള പൊതുമരാമത്ത് സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ക്വാറിയില്‍ നിന്നും ഓരോ ദിവസവും 300 ടണ്‍ മുതല്‍ 400 ടണ്‍ വരെ കരിങ്കല്ലാണ് മാര്‍ക്കറ്റില്‍ എത്തുന്നത്. നിയമപ്രകാരം തരം മാറ്റി ഉപോഗിക്കാന്‍ പാടില്ലാത്ത തോട്ട ഭൂമി കയ്യേറിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ക്ലിപ്പി ഗ്രാനൈറ്റ്‌സിന്റെ ക്രഷര്‍ യൂണിറ്റിലേക്ക് മാത്രമായി പ്രതിദിനം 150 മുതല്‍ 200 ടണ്‍ വരെ പാറ പൊട്ടിച്ചെടുക്കുന്നുണ്ട്. ക്ലിപ്പി ഗ്രാനൈറ്റ്‌സിന്റെ പാറമടയില്‍ നിന്നും ദിവസേന പൊട്ടിച്ചെടുത്ത് പുറത്ത് പോകുന്ന കരിങ്കല്ല് കൂടാതെയാണിത്. ഇതിനെല്ലാം പുറമെ, മേല്‍മണ്ണ് കുഴിച്ചെടുത്ത് മാറ്റിയാല്‍ ലഭ്യമാകുന്ന തരിമണ്ണ് കഴുകി മണലാക്കി വില്‍ക്കുന്ന യൂണിറ്റുകളും പാറമടകളുടെ മറവില്‍ അമ്പലവയലിലെ പാറ സമൂഹങ്ങളുടെ താഴ്‌വരകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.  

ഒരു പ്രദേശത്തിന്റെ ഹൃദയ സ്ഥാനത്തെ വൃണപ്പെടുത്തി ജീവിതത്തെ അസാധ്യമാക്കുന്ന പാറമടകളുടേയും അനുബന്ധ യൂണിറ്റുകള്‍ക്കുമെതിരെ തദ്ദേശീയരുടെ പ്രധിഷേധങ്ങളുണ്ടായിട്ടും കാര്യമായ നടപടികളൊന്നും തന്നെ അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. പ്രദേശവാസികളുടെ കടുത്ത പ്രതിഷേധങ്ങള്‍ സൃഷ്ടിച്ച സമ്മര്‍ദ്ദം മൂലം ഇടപെടേണ്ടി വന്ന സന്ദര്‍ഭങ്ങളിലെല്ലാം തന്നെ ക്വാറി മാഫിയകളുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്നതായിരുന്നു അധികൃതരുടെ നിലപാട്. അതുകൊണ്ടാണ് അതീവ ദുര്‍ബല പ്രദേശമായി വിലയിരുത്തി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സോണ്‍ ഒന്നില്‍ ഉള്‍പ്പെട്ടിരുന്ന അമ്പലവയല്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ഒരു കാരണവശാലും ഖനനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ പാടില്ലാത്ത  സോണ്‍ ഒന്ന് വിഭാഗത്തില്‍ നിന്ന്  പുറത്താക്കപ്പെട്ടതും അതിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉമ്മന്‍.വി.ഉമ്മന്‍   കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടാതെ പോയതും. കൊളഗപാറയിലും മട്ട പാറയിലും പ്രവര്‍ത്തിക്കുന്ന വന്‍കിട ക്വാറികളെല്ലാം തോട്ടം ഭൂമി കയ്യേറിയുള്ള ഖനനങ്ങളാണെന്നും, കേരള ലാന്റ് റിഫോംസ് ആക്ടിന്റെ ലംഘനമാണെന്നും ചൂണ്ടികാട്ടി 2011ല്‍ കൃഷ്ണഗിരി വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട്(2) പുറം ലോകം കാണാതെ പോയതും ഇതേ കാരണം കൊണ്ട് തന്നെയാണ്.

പാറമടകള്‍ക്ക് എതിരായ തദ്ദേശവാസികളുടെ സമരങ്ങളെല്ലാം പൊതുമണ്ഡലത്തില്‍ കൈകാര്യം ചെയ്യപ്പെടുന്നത് വികസന വിരുദ്ധതയുടെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി വിവിധ തരത്തിലുള്ള പ്രകൃതിക്ഷോഭങ്ങള്‍ ആധുനിക വികസന പൊങ്ങച്ചങ്ങളുടെ  കണക്ക് ചോദിക്കുമ്പോഴും വികസനാവശ്യങ്ങളെ പുനര്‍നിര്‍ണ്ണയിക്കാന്‍ കഴിയാതെ പഴയ നിലപാടുകള്‍തന്നെ ആവര്‍ത്തിക്കുകയാണ് പ്രബുദ്ധകേരളത്തിന്റെ ഭരണകൂടവും പൊതുസമൂഹവും.  കയ്യുംകണക്കുമില്ലാത്ത, ദിശയും ബോധവും നഷ്ടപ്പെട്ട വികസന കുതിപ്പിന്റെ കോലാഹലങ്ങളില്‍ നമ്മള്‍ കണ്ടില്ലെന്ന് നടിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. വിവേകമുള്ള ഒരു സമൂഹം ചുറ്റുപാടും സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് ഉള്‍കൊള്ളേണ്ടിയിരുന്ന പാഠങ്ങളായിരുന്നു അവ. അതിതുവരെ ഉണ്ടായിട്ടില്ല എന്നത് ഖേദകരമായ വസ്തുതയാണ്. കല്ലായും മണ്ണായും മണലായും തടിയായും തുടര്‍ന്നുകൊണ്ടേയിരിക്കുന്ന വിഭവ ചൂഷണത്തിന് നേരിട്ട് ഇരകളായികൊണ്ടിരിക്കുന്ന ജനവിഭാഗങ്ങള്‍ നിത്യജീവിതവുമായി  ബന്ധപ്പെട്ട സകല മേഖലകളിലും മുന്‍പെങ്ങുമില്ലാത്ത വിധം  നേരിട്ട്‌കൊണ്ടിരിക്കുന്ന അനുഭവ മലിനീകരണത്തെക്കുറിച്ചുള്ള വേവലാതികളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഭരണ കക്ഷികള്‍ക്കും പൊതുസമൂഹത്തിനും ഒഴിഞ്ഞ് മാറാനാകില്ല. എന്നുമാത്രമല്ല വികസന പദ്ധതികളുടെ കണക്കും പട്ടികയും നിരത്തി നിരാകരിക്കാന്‍ കഴിയുന്നതുമല്ല ഈ അനുഭവ മലിനീകരണങ്ങളൊന്നും തന്നെ. എന്തെന്നാല്‍ വിഭവങ്ങള്‍ക്കുമേലുള്ള അനിയന്ത്രിതമായ കടന്നുകയറ്റം മൂലം  പ്രകൃതിയിലെ ഏറ്റവും സൂക്ഷ്മമായ ക്രമീകരണങ്ങള്‍ക്കും ജൈവ സംവിധാനങ്ങള്‍ക്കുമുണ്ടാകുന്ന തകരാറുകളാണ് ഇത്തരം അനുഭവ മലിനീകരണങ്ങളുടെ അടിസ്ഥാന കാരണം. ഔദ്യോഗികമായ കണക്കെടുപ്പുകളില്‍ എണ്ണപ്പെടാതെ പോകുന്ന സൂക്ഷ്മമായ സംവിധാനങ്ങള്‍ക്കുണ്ടാകുന്ന തകരാറുകളാണ് പിന്നീട് പ്രവചനങ്ങള്‍ക്ക് പിടികൊടുക്കാതെ കടുത്ത നാശം വിതക്കുന്ന പ്രകൃതിക്ഷോഭങ്ങളായി പ്രത്യക്ഷപ്പെടുന്നത്. ഉത്തരാഖഢിലേയും, കാശ്മീരിലേയും ഒടുക്കം ചെന്നൈയും പോലുള്ള അനുഭവ യാഥാര്‍ഥ്യങ്ങള്‍ സൂചിപ്പിക്കുന്നത് ഇതുതന്നെയാണ്.  അതുകൊണ്ടാണ് കേരളത്തിലിനിയും വര്‍ഷങ്ങളോളം കുഴിച്ചെടുക്കാനുള്ള പാറയുണ്ടെന്നും, വ്യാവസായികാടിസ്ഥാനത്തില്‍ ഖനനം തുടരണമെന്നും വാദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരോട്  അമ്പലവയലിലെ പ്രദേശവാസികള്‍ തങ്ങളുടെ ചില ന്യായമായ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ആവശ്യപ്പെടുന്നത്.

(തുടരും)

(പരിസ്ഥിതി പ്രവര്‍ത്തകനാണ് ലേഖകന്‍)

References

1. പതിമൂന്നാം കേരള നിയമസഭ പരിസ്ഥിതി സംബന്ധിച്ച സമിതി (2014-2016) റിപ്പോര്‍ട്ട് (കേരളത്തിലെ ക്വാറികളുടെ പ്രവര്‍ത്തനം സംബന്ധിച്ച്)     റിപ്പോര്‍ട്ട് (സി.ആര്‍-201/2011)

2. ഡികോഡിംഗ് ദ മീനിങ് ആന്റ് ബിലീഫ്‌സ് അസോസിയേറ്റഡ് വിത്ത് പെട്രോഗ്ലിപ്പ്‌സ് ഇന്‍ എടക്കല്‍ റോക്ക് ഷെല്‍റ്റര്‍,കേരള,ഇന്ത്യ; അജിത്ത് കുമാര്‍, വാല്‍കാമോണിക സിംപോസിയം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍