1942 ആഗസ്ത് 8
ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം ആരംഭിച്ചു
പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക എന്ന ആഹ്വാനത്തോടെ ഗാന്ധിജി ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് 1942 ആഗസ്ത് 8ന് മുംബൈ ഗ്വാളിയ ടാങ്ക് മൈതാനത്ത് തുടക്കം കുറിച്ചു. 1945 ആഗസ്ത് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് ഒരുപരിധിവരെ ഈ ഈ പ്രചരണവും കാരണമായി. ഓരോ ഇന്ത്യക്കാരനും താന്‍ സ്വതന്ത്രനാണെന്ന് സ്വയം വിശ്വസിക്കാന്‍ ഗാന്ധിജി ആവശ്യപ്പെട്ടു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യവുമായി ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം രാജ്യമാകെ അലയൊലി സൃഷ്ടിക്കുകതന്നെ ചെയ്തു.
സമരപ്രഖ്യാപനം നടത്തിയതിന് ബ്രിട്ടീഷധികാരികള്‍ ഗാന്ധിജിയടക്കം എല്ലാ കോണ്‍ഗ്രസ് നേതാക്കളേയും അറസ്റ്റു ചെയ്ത് ജയിലിലടച്ചു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ക്ഷീണം മാറാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ സംബന്ധിച്ച് അപൂര്‍വ്വമായ ഈ സമരം അവരെ കൂടുതല്‍ പരിക്ഷീണരാക്കി. ഗാന്ധിജിയുടെ സത്യഗ്രഹ സമരത്തെ എങ്ങിനെ നേരിടണമെന്നറിയാതെ ഇംഗ്ലീഷ് ഭരണകൂടം കുഴങ്ങി.
എന്നാല്‍ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം കോണ്‍ഗ്രസിന്റെ ഐക്യത്തിന് മേലുള്ള ഒരു പരീക്ഷണം കൂടിയായി മാറിയിരുന്നു. 1944 ല്‍ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം പിരിച്ചുവിടപ്പെട്ടു. അംഹിസയില്‍ നിന്ന് സമരം അക്രമത്തിലേക്ക് മാറിയതായിരുന്നു അതിന് കാരണം. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ പരാജയത്തിന് ഓള്‍ ഇന്ത്യ മുസ്ലിം ലീഗ് നേതാവ് മുഹമ്മദ് അലി ജിന്ന കോണ്‍ഗ്രസിനെയാണ് കുറ്റപ്പെടുത്തിയത്.
1974 ആഗസ്ത് 8
വാട്ടര്‍ഗേറ്റ് കേസ്; റിച്ചാര്‍ഡ് നിക്‌സണ്‍ രാജിവച്ചു
1974 ആഗസ്ത് 8ന് വാട്ടര്‍ഗേറ്റ് വിവാദത്തെത്തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് മില്‍ഹൗസ് നിക്‌സണ്‍ രാജിവച്ചു. അമേരിക്കന്‍ ചരിത്രത്തില്‍ തന്നെ ഒരു പ്രസിഡന്റിന് ഈ രീതിയില്‍ പടിയിറങ്ങേണ്ടിവന്ന ആദ്യ സംഭവമായിരുന്നു ഇത്. രാജി നല്‍കിയ ശേഷം കാലിഫോര്‍ണിയായിലെ സാന്‍ ക്ലെമന്റെയിലേക്ക് ഹെലികോപ്റ്ററില്‍ പറന്ന നിക്‌സണ്‍ അവിടെ നിന്ന് വിസ്മൃതിയിലേക്കും മറഞ്ഞു.
പ്രസിഡന്റിനെതിരെ ഇംപീച്ച്‌മെന്റ് നടപടി വരെ ആരംഭിക്കാനിരിക്കെയായിരുന്നു രാജി. ആഗസ്ത് 8ാം തിയതി ടെലിവിഷന്‍ പ്രഭാഷണത്തില്‍ ജനങ്ങളുടെ മുന്നില്‍ അദ്ദേഹം രാജി പ്രഖ്യാപിക്കുകയായിരുന്നു.”അമേരിക്കന്‍ ജനാധിപത്യത്തിനേറ്റ മുറിവുകളുണക്കാന്‍ തന്റെ ഈ തീരുമാനം ഉപകരിക്കുമെന്നായിരുന്നു പ്രസംഗത്തിന്റെ അവസാന വരികള്‍ .
വൈസ് പ്രസിഡന്റായ ജെറാള്‍ഡ് എഫ് ഫോഡാണ് ശേഷിച്ച രണ്ടരവര്‍ഷം പ്രസിഡന്റായിരുന്നത് . 1970ലെ വാട്ടര്‍ഗേറ്റ് പ്രശ്‌നം രാഷ്ട്രീയ ചാര പ്രവര്‍ത്തിയുടെ ഒരു നേര്‍ക്കാഴ്ചയായിരുന്നു .ചാരക്കേസില്‍ അന്വേഷണ സംബന്ധമായ തെളിവുകള്‍ നശിപ്പിക്കാന്‍ പ്രസിഡന്റിന്റെ വിശ്വസ്തര്‍ ശ്രമിച്ചതായി തെളിഞ്ഞിരുന്നു.
സെനറ്റില്‍ ഭൂരിഭാഗവും പ്രസിഡന്റിനെതിരായതോടെ ഇംപീച്ച്‌മെന്റ് നടപടിയ്ക്ക് വരെ ഒരുക്കം തുടങ്ങി.രക്ഷപ്പെടാന്‍ അന്വേഷണ പരിധിയില്‍ നിന്ന് പ്രസിഡന്റിന്റെ ഓഫീസ് ഒഴിച്ചു നിര്‍ത്താന്‍ വരെ ശ്രമമുണ്ടായി.എഫ്ബിഐ സിഐഎ ഏജന്‍സികളെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുപയോഗപ്പെടുത്തിയതും നാണക്കേടിന്റെ ആഴം കൂട്ടി. 43ഓളം അഡ്മിനിസ്‌ട്രേറ്റിവ് ഉദ്യോഗസ്ഥരും കേസില്‍ കുറ്റാരോപിതരായിരുന്നു.