അഴിമുഖം പ്രതിനിധി
കര്‍ഷകരേയും, തൊഴിലാളികളേയും മറന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച കര്‍ഷകറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപിഎ അധികാരത്തിലിരിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന തോന്നലാണ് ഇന്ത്യന്‍ കര്‍ഷകര്‍ക്കുള്ളത്. അതുകൊണ്ട് തന്നെ രാജ്യത്തെ കര്‍ഷകര്‍ ഏറെ ആശങ്കയോടെയാണ് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം മണ്ണില്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഭയന്നാണ് ഓരോ ദിവസവും കര്‍ഷകര്‍ ജീവിക്കുന്നത്. 2013ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ മോദിസര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റം കര്‍ഷകരെ ആശങ്കപ്പെടുത്തുന്നതായും, നരേന്ദ്രമോദി കര്‍ഷകരെ അപമാനിച്ചതായും രാഹുല്‍ ആരോപിച്ചു. കൂടാതെ കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കായി താന്‍ പോരാടുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ആയിരക്കണക്കിന് കർഷകരാണ് റാലിയിൽ പങ്കെടുക്കുന്നതിനായി രാംലീല മൈതാനത്ത് എത്തിച്ചേർന്നത്. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ് എന്നിവരും റാലിയെ അഭിസംബോധന ചെയ്തു.