മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി, അദ്ദേഹത്തെക്കുറിച്ച് എത്ര മാത്രം മോശമായാണ് സംസാരിച്ചിരുന്നത് എന്ന് നമുക്കറിയാം. അത്തരത്തില്‍ നമുക്ക് മുന്നോട്ട് പോകാനാവില്ല രാഹുല്‍ പറയുന്നു.
ഗുജറാത്തില്‍ വലിയ ജനപ്രീതി നേടിയതും ബിജെപിയെ അസ്വസ്ഥമാക്കിയതുമായ വികാസ് ഗാണ്ഡോ കാപെയിന്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് രാഹുല്‍ ഗാന്ധി പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന് അധിക്ഷേപിക്കുന്ന തരത്തിലേയ്ക്ക് കാര്യങ്ങള്‍ പോകുന്ന സാഹചര്യത്തിലാണ് താന്‍ ഇടപെട്ടതെന്നാണ് രാഹുല്‍ പറഞ്ഞത്. ബിജെപിയുടെ ഗുജറാത്ത് വികസന മോഡലിനെ പരിഹസിച്ചും വസ്തുതകള്‍ മുന്നോട്ട് വച്ചും ട്രോളുകളിലൂടെയുമാണ് വികാസ് ഗാണ്ഡോ തായോ ഛെ (വികസനത്തിന് ഭ്രാന്തായിരിക്കുന്നു) മുന്നോട്ട് പോയത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സാധാരണമായ ഒന്നല്ല ഇത്തരം നടപടികള്‍. ഇതെക്കുറിച്ചാണ് ടെലഗ്രാഫിന്‍റെ റിപ്പോര്‍ട്ട്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സാധാരണമായ ഒന്നല്ല ഇത്തരം നടപടികള്‍. കോണ്‍ഗ്രസ് അത് ഉദ്ദേശിച്ച ലക്ഷ്യം നേടിയ ശേഷമാണ് ഈ പ്രചാരണം പിന്‍വലിച്ചത് എന്ന് കരുതുന്നവരുണ്ട്. എന്നാല്‍ നിര്‍ണായകമായ നിയമസഭ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രമുള്ള സമയത്ത് ഇത് പിന്‍വലിച്ചത് ശരിയായില്ലെന്ന അഭിപ്രായമുള്ളവരുമുണ്ട്. തന്നെ പപ്പു എന്ന് വിളിച്ച് പരിഹസിച്ച ബിജെപി-സംഘപരിവാര്‍ അനുഭവികളെ അതേ തരത്തിലുള്ള വാക്കുകള്‍ ഉപയോഗിച്ചും ശൈലിയിലും നേരിടരുതെന്ന തന്റെ നിര്‍ബന്ധം രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസിന് അര്‍ഹിക്കുന്ന പരിഗണനയും ബഹുമാനവും നല്‍കണമെന്ന് ഗുജറാത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗെലോട്ടിന് അയച്ച ഇ മെയിലില്‍ താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. നമ്മള്‍ നരേന്ദ്ര മോദിയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടും. ബിജെപിക്ക് അസ്വസ്ഥതയുണ്ടാക്കും. പ്രധാനമന്ത്രിയുടെ ഓഫീസിനെ അംഗീകരിക്കുന്നതിലൂടെ ജനവിധിയെ മാനിക്കുകയാണ് ചെയ്യുന്നത് – ഗുജറാത്തിലെ സോഷ്യല്‍ മീഡിയ ടീമുമായുള്ള ആശയവിനിമയത്തിനിടെ രാഹുല്‍ പറഞ്ഞു. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി, അദ്ദേഹത്തെക്കുറിച്ച് എത്ര മാത്രം മോശമായാണ് സംസാരിച്ചിരുന്നത് എന്ന് നമുക്കറിയാം. അത്തരത്തില്‍ നമുക്ക് മുന്നോട്ട് പോകാനാവില്ല. ഞാനാണ് വികസനം, ഞാനാണ് ഗുജറാത്ത് എന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ ഈ കാംപെയിന്‍ നിര്‍ത്താന്‍ തങ്ങള്‍ തീരുമാനിക്കുകയായിരുന്നു എന്ന് അശോക് ഗെലോട്ട് പരിഹാസരൂപേണ പറഞ്ഞു. ബിജെപി എന്ത് വേണമെങ്കിലും ചെയ്‌തോട്ടെ, എന്നെ ഏത് രീതിയില്‍ വേണമെങ്കില്‍ അധിക്ഷേപിച്ചോട്ടെ, ഞാന്‍ എന്റെ രീതികള്‍ മാറ്റാന്‍ തയ്യാറല്ല – രാഹുല്‍ പറഞ്ഞു.
നുണകളുടെ രാഷ്ട്രീയം പരിശീലിച്ചത് കൊണ്ടാണ് ബിജെപി വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നത്. ഇന്ത്യന്‍ സംസ്‌കാരവും ഇവിടത്തെ മതങ്ങളും സത്യാന്വേഷണത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്റെ സഹോദരി പ്രിയങ്ക ഒരിക്കല്‍ ഒരു അനുഭവം പങ്ക് വച്ചിരുന്നു. ഒന്നര മണിക്കൂര്‍ വിമാന യാത്രക്കിടെ സമീപത്തുണ്ടായിരുന്ന ബിജെപി നേതാക്കള്‍ ഒരിക്കല്‍ പോലും ചെറുതായെങ്കിലും ചിരിച്ചുകണ്ടില്ലെന്ന് പ്രിയങ്ക പറഞ്ഞു. അവര്‍ ജീവിതത്തില്‍ സന്തോഷിക്കുന്നില്ല. അതുകൊണ്ടാണ് അവര്‍ ചിരിക്കാത്തത് – രാഹുല്‍ അഭിപ്രായപ്പെട്ടു. ഞങ്ങള്‍ ജീവിതത്തില്‍ സന്തോഷിക്കുന്നു. ഇന്ത്യക്ക് മനോഹരമായ ഒരു ഭാവിയുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. സത്യത്തെ അംഗീകരിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധതയെപ്പറ്റി ഞങ്ങള്‍ക്കറിയാം. നരേന്ദ്ര മോദിയുടെ രാഷ്ട്രീയം നുണകളുടെ രാഷ്ട്രീയമാണ്. അതുകൊണ്ടാണ് നോട്ട് നിരോധനത്തിലും ജി എസ് ടിയിലും തെറ്റ് പറ്റിയെന്ന് മോദി സമ്മതിക്കാത്തത്.
രാഹുല്‍ ഗാന്ധി തേച്ചുമിനുക്കുന്നത് തിളങ്ങുന്ന വജ്രമാകുമോ? ഡിസംബര്‍ 18-ന് അറിയാം