UPDATES

ട്രെന്‍ഡിങ്ങ്

രജനികാന്ത് ബിജെപിയില്‍ ചേരില്ല; പകരം സഖ്യമുണ്ടാക്കിയേക്കും

പുതിയ രാഷ്ട്രീയ പാര്‍ട്ടിയോ സംഘടനയോ രൂപീകരിക്കാനാണ് രജനി ആഗ്രഹിക്കുന്നത്

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ രാഷ്ട്രീയപ്രവേശന വിഷയത്തില്‍ പുതിയൊരു വഴിത്തിരിവ്. രജനി ബിജെപിയില്‍ ചേരുമെന്നായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്തകള്‍ പാടെ നിഷേധിക്കുകയാണ് അദ്ദേഹത്തിന്റെ അടുത്തവൃത്തങ്ങളെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതെല്ലാം ഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും നടക്കുകയെന്നും അറിയുന്നു.

രജനി രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ അദ്ദേഹം അടിസ്ഥാന നിലയില്‍ നിന്നായിരിക്കും അതാരംഭിക്കുക. എന്നാല്‍ ഇതൊരു രാഷ്ട്രീയ പാര്‍ട്ടി ആയിരിക്കുമോ സംഘടന ആയിരിക്കുമോ എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്നും സൂപ്പര്‍ സ്റ്റാറിനോട് അടുത്തവൃത്തങ്ങള്‍ പറയുന്നു.

ബിജെപിയില്‍ ചേരുക എന്നത് ഒരു ലാസ്റ്റ് ഓപ്ഷന്‍ മാത്രമായിരിക്കാം. മുമ്പ് അദ്ദേഹത്തിന് ഒരു തീരുമാനം എടുക്കുന്നതില്‍ സങ്കോചം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അദ്ദേഹം ഭയപ്പെടുന്നത് ബിജെപി പ്രവേശം വലിയ അളവില്‍ തന്റെ ആരാധകര്‍ തന്നെ കൈവിടുന്നതിനു കാരണമാകുമോ എന്നാണ്- വൃത്തങ്ങള്‍ പറയുന്നു.

രജനി പുതിയ പാര്‍ട്ടിയോ സംഘടനയോ രൂപീകരിക്കുകയാണെങ്കില്‍ ബിജെപി അതിനെ എതിര്‍ക്കില്ലെന്നും ഇവര്‍ പറയുന്നു. ഇങ്ങനെയൊരു നീക്കം രജനിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് ഒരുതരത്തില്‍ നല്ലതാണെന്നാണു ബിജെപി വിശ്വസിക്കുന്നത്. കാരണം ഈ പാര്‍ട്ടിയുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടുകൊണ്ട് രജനികാന്തിന്റെ ബ്രാന്‍ഡില്‍ ബിജെപിക്ക് തമിഴ്‌നാട്ടില്‍ ശക്തമായ സ്വാധീനം ഉണ്ടാക്കിയെടുക്കാന്‍ കഴിയും. ഈ കാര്യത്തില്‍ ഡല്‍ഹിയില്‍ നിന്നും രജനിക്ക് കൃത്യമായ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്തയില്‍ പറയുന്നു.

ഒരു മുതിര്‍ന്ന ബിജെപി നേതാവും ഈ കാര്യം സമ്മതിക്കുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. പാര്‍ട്ടി ഒരുസമയത്തും രജനികാന്തിനോട് ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഒരു പുതിയ സംഘടന രൂപീകരിക്കുന്ന കാര്യം അദ്ദേഹത്തോട് സംസാരിച്ചിട്ടുള്ളതായിരുന്നു. രജനി പുതിയ പാര്‍ട്ടി രൂപീകരിക്കുകയാണെങ്കില്‍ ബിജെപി അദ്ദേഹവുമായി സഖ്യം ഉണ്ടാക്കുമെന്നും യോജിപ്പിലെത്തുന്ന എഐഎഡിഎംകെ യുടെ ഉള്‍പ്പെടെ നേതാവായി രജനിയെ ഉയര്‍ത്തിപ്പിടിക്കുമെന്നും ബിജെപി നേതാവ് പറയുന്നു.

തമിഴ്‌നാട്ടില്‍ ഏറ്റവും അധികം ആരാധകരുള്ള സിനിമാതാരമാണ് രജനികാന്ത്. അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷന്‍ ഔദ്യോഗികഭാരവാഹികള്‍ പറയുന്നതനുസരിച്ച് പത്തുലക്ഷത്തിലധികം പേര്‍ ഫാന്‍സ് അസോസിയേഷനുകളില്‍ അംഗങ്ങളായി തന്നെ ഉണ്ട്.

മുഖ്യമന്ത്രിയായിരുന്ന ജയലളിത അന്തരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഒരു നേതൃത്വഅഭാവം രൂപപ്പെട്ടപ്പോള്‍ തന്നെ രജനി രാഷ്ട്രീയ പ്രവേശന തീരുമാനം മനസില്‍ എടുത്തിരുന്നതായും വാര്‍ത്തയുണ്ട്. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് അണ്ണാ ഡിഎംകെ രണ്ടായി പിളര്‍ന്നു. മറുവശത്ത് ഡിഎംകെയും അത്ര ശക്തിയില്‍ അല്ല. കരുണാനിധി രാഷ്ട്രീയത്തില്‍ നിന്നും പിന്മാറിയ അവസ്ഥയിലാണ്. പകരം നേതാവായ എം കെ സ്റ്റാലിന് തന്റെ മുന്‍ഗാമിയുടെ അത്ര ജനപിന്തുണ നേടാന്‍ കഴിഞ്ഞിട്ടുമില്ല. മൊത്തത്തില്‍ രജനിയുടെ രാഷ്ട്രീയപ്രവേശത്തിന് ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. ഇതിനു കൃത്യമായ നിര്‍ദേശങ്ങളുമായി ബിജെപി പിന്നില്‍ ഉണ്ടെന്നാണെങ്കില്‍ ബിജെപി ലക്ഷ്യം വിജയിക്കുന്നതോടെ തമിഴ്‌നാട്ടിലെ ദ്രാവിഡ പാര്‍ട്ടി ആധിപത്യത്തിനും അവസാനം കുറിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍