അഴിമുഖം പ്രതിനിധി
തനിക്ക് പണമല്ല വേണ്ടത്, സുരക്ഷിതമായി ഗവേഷണം ചെയ്യാൻ ഒരിടമാണ്. കുടുംബത്തിന് സംരക്ഷണവും. ഒരുപാട് ഭീഷണികൾ നേരിടുന്നുണ്ട്. ഒരുസംഘം ആളുകൾ എന്നെ തട്ടിക്കൊണ്ടുപോയിഎങ്ങനെയാണു ഇത് കണ്ടുപിടിച്ചതെന്നു പറയാൻ ആവശ്യപ്പെട്ടു. എന്റെ ശരീരത്തിൽ പൊള്ളലേല്പിച്ചു.
തമിഴ്‌നാട്ടുകാരനായ, ഹൈസ്‌കൂള്‍ വിദ്യാഭ്യാസംപോലും പൂര്‍ത്തിയാക്കിയിട്ടില്ലാതിരുന്ന, മുപ്പതുകാരന്‍ രാമര്‍ പിള്ളൈയുടെ ഈ വാക്കുകള്‍ എല്ലാവരും ശ്രദ്ധിക്കുന്നത് ഒരു വ്യാഴവട്ടക്കാലത്തിനു മുമ്പാണ്. തന്റെയൊരു കണ്ടുപിടുത്തതെ ചൊല്ലിയാണ് മേല്‍പറഞ്ഞ പ്രശ്‌നങ്ങളെല്ലാം ഉണ്ടാകുന്നതെന്നായിരുന്നു ആ ചെറുപ്പക്കാരന്റെ ആവലാതി. അന്നയാളോട് ജനങ്ങള്‍ക്ക് ഉണ്ടായത് അത്ഭുതം നിറഞ്ഞൊരാരാധനയായിരുന്നു. അയാളുടെ കണ്ടെത്തല്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടെത്തല്‍ എന്നു വിശേഷിപ്പിക്കപ്പെട്ടു.
എന്തായിരുന്നു ആ കണ്ടെത്തൽ?
പച്ചിലകളില്‍ നിന്നും പെട്രോള്‍! അതായിരുന്നു രാമറിന്റെ കണ്ടെത്തല്‍. ഒരു പ്രത്യേകതരം ചെടിയുടെ ഇല വെള്ളവുമായി സംയോജിപ്പിച്ച് പെട്രോൾ ഉണ്ടാക്കാനുള്ള കണ്ടുപിടുത്തമായിരുന്നു അത്. തന്റെ നേട്ടത്തിന് അയാള്‍ രാമര്‍ പെട്രോള്‍ എന്നു നാമം കൊടുത്തു. രാമര്‍ തമിഴ്‌ദേവി മൂളികയ് എരിപൊരുള്‍ എന്ന് നീട്ടി വിളിക്കാം.
1996 ൽ ആണ് രാജപാളയം സ്വദേശിയായ രാമർ ആദ്യമായി പച്ചില പെട്രോള്‍ അവതരിപ്പിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസം മാത്രം പൂർത്തിയാക്കിയ രാമറിന്റെ കണ്ടുപിടുത്തം ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കു വഴിയൊരുക്കി. ആ കണ്ടുപിടുത്തത്തെ കുറിച്ച് ഐ ഐ ടിയിലെ ശാസ്ത്രജ്ഞർ വരെ ചർച്ച ചെയ്തു. ഗവേഷണങ്ങൾ ആരംഭിച്ചു.തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധി ഉൾപ്പെടെ ഒട്ടേറെ ശാസ്ത്രജ്ഞർക്കുമുന്നിലും അയാൾ തന്റെ കണ്ടുപിടുത്തം കാഴ്ചവെച്ചു.
രാമര്‍ പെട്രോളിനെ കുറിച്ച് ഉണ്ടായ ചില വാദപ്രതിവാദങ്ങള്‍ ശ്രദ്ധിക്കൂ;
ഇത് മാജിക് ഒന്നും അല്ല. ഇത് വാതകം തന്നെ ആണ്- ഐ ഐ ടി ശാസ്ത്രജ്ഞനായ പ്രൊഫസർ എസ്. സുബ്രമണ്യൻ
ബ്രിട്ടീഷ് ശാസ്ത്രജ്ഞർക്കിതിൽ സംശയമുണ്ട്.-ഐസ്‌ലിംഗ് ഇർവിൻ ഇന്റർനാഷണൽ ന്യുസ് ഇലക്ട്രോണിക് ടെലഗ്രാഫില്‍ 1996 ൽ എഴുതിയിരിക്കുന്നു.
ആഗോള ഊർജ്ജ നിർമാണ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് ഈ കണ്ടെത്തൽ കൊണ്ട് വരൻ പോകുന്നത്- 1996 ലെ സൺഡേ ടൈംസിൽ അലക്സ് സ്പില്ലിയസ് പറയുന്നു.
ചെടിയിൽ നിന്നും പെട്രോൾ കണ്ടെത്താനുള്ള ശ്രമങ്ങൾ പൂവണിയുകയാണ്. ഡല്‍ഹിയിൽ ഒഴികെ എല്ലായിടത്തും നടത്തിയ പരീക്ഷണങ്ങൾ വിജയമായിരുന്നു. ദീർഘസമയം ചെടിക്ക് ഉല്പാദന ക്ഷമത കുറയുമെന്നതാവാം ഇതിനു കാരണം. ഇത് വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ആണ് ഇനിയ വേണ്ടത് – വെസ്ലി ബ്രൂസ് 1996 എഴുതിയ ഒരു പേപ്പറിൽ പറയുന്നു.
പ്രശസ്തിയിൽ നിന്ന് കുപ്രസിദ്ധിയിലേക്ക്
എന്നാൽ ഇരുപതു വർഷങ്ങൾക്കിപ്പുറം രാമർ പിള്ളൈ മൂന്ന് വർഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ടു. പൊതുജനത്തെ കബളിപ്പിച്ചതിനാണു ശിക്ഷ. ചെന്നൈ അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ആണ് ശിക്ഷ വിധിച്ചത്.നിർമ്മാണ സമയത് രാമർ ചില പെട്രോളിയം ഉത്പന്നങ്ങൾ കൂടെ കടത്തി വിടുന്നുണ്ടെന്ന് സി ബി ഐ കണ്ടെത്തി. ബെൻസിൻ, ടൂളിൻ മുതലായ പെട്രോൾ നിർമാണ വസ്തുക്കളാണ് രാമർ കലർത്തുന്നത്. വാതകത്തിന്റെ വിപണിയിൽ നിന്നും കണ്ടുപിടുത്തതിന്റെ പേരിൽ പലരിൽ നിന്നുമായി 2.27 കോടി രൂപ രാമർ പിള്ളൈ വാങ്ങിയിരുന്നു. ആർ. വേണുദേവി, എസ്. ചിന്നസ്വാമി, എസ് കെ. ഭരത് ,ആർ. രാജശേഖരൻ എന്ന കൂട്ടുപ്രതികൾക്കും ഇതേ ശിക്ഷ തന്നെആണ്. എല്ലാവർക്കും 6000 രൂപ പിഴ ശിക്ഷക്കും വിധിച്ചു. ഒന്നിൽ കൂടുതൽ വകുപ്പുകൾ ചുമത്തി ആയിരുന്നു രാമർ പിള്ളയ്ക്കെതിരെ കേസ്.
ഈയടുത്ത് കടൽ വെള്ളത്തിൽ നിന്നും വാതകം നിർമിച്ചെന്ന വെളിപ്പെടുത്തലുമായി രാമർ വന്നിരുന്നു. അയാൾ അത്തരത്തിൽ നിർമിക്കുന്ന വാതകം വിപണിയിലും ലഭ്യമാണ്. ലിറ്ററിന് 23 വില വരുന്ന ഇത് ഐ എസ് ഐ സ്റ്റാൻഡേർഡ് പാലിക്കുന്നില്ലെന്നും വ്യാജമാണെന്നും കണ്ടെത്തി നഗരത്തിലെ 11ന്നു സ്ഥലത്തു നിന്നും പിടിച്ചെടുത്തിരുന്നു.
അതിവിദഗ്ദ്ധമായി നടത്തിയ വഞ്ചനയിലൂടെ പൊതുജനത്തെ വിഡ്ഡിയാക്കുകയായിരുന്നു രാമറെന്നു പറയാം. അത്ര മാത്രം നമ്മുടെ ശാസ്ത്ര ലോകം ഈ മനുഷ്യനിൽ വിശ്വാസം അർപ്പിച്ചിരുന്നു. സമയം നോക്കിയും തേങ്ങ ഉടച്ചും ഉപഗ്രഹം വിക്ഷേപിക്കുന്ന നാട്ടിൽ ഇങ്ങനെ ഒക്കെ കാണേണ്ടി വരും.