അഴിമുഖം പ്രതിനിധി
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്നലെ നിയമസഭയില്‍ സ്പീക്കര്‍ക്ക് എതിരായി നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സ്പീക്കര്‍ ശക്തന്‍ ഇന്ന് നിയമസഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. ശക്തന്‍ രാവിലെ സ്പീക്കറുടെ ഓഫീസില്‍ എത്തിയെങ്കിലും സഭാ നടപടികള്‍ നിയന്ത്രിക്കാന്‍ നിയമസഭയിലെത്തിയില്ല. ഇതേതുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കറാണ് സഭ നിയന്ത്രിച്ചത്. ഇന്നലെ ബില്‍ അവതരിപ്പിക്കുന്നതിനിടെ ചെന്നിത്തല സ്പീക്കറെ വിമര്‍ശിച്ചിരുന്നു. ദോശ ചുട്ടെടുക്കുന്നതുപോലെ ബില്‍ പാസാക്കാന്‍ സാധിക്കില്ലെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. ബില്ലിന്‍മേലുള്ള ചര്‍ച്ച ചുരുക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ചെന്നിത്തലയുടെ പരാമര്‍ശം ഉണ്ടായത്. സ്പീക്കറെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തുകയാണ് ഭരണപക്ഷം. സ്പീക്കറെ മനപൂര്‍വം അവഹേളിച്ചില്ലെന്ന് ചെന്നിത്തല വിശദീകരിച്ചു.
സ്പീക്കറുമായി മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുന്നു. പികെ കുഞ്ഞാലിക്കുട്ടി, കെ സി ജോസഫ്, ആര്യാടന്‍ മുഹമ്മദ് എന്നിവരാണ് കൂടിക്കാഴ്ച നടത്തുന്നത്.
ആരോഗ്യ രംഗത്തെ പിന്നാക്കാവസ്ഥ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിഎസ് സുനില്‍കുമാറാണ് നോട്ടീസ് നല്‍കിയത്. ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്. സംസ്ഥാനത്തെ ആദിവാസി കുട്ടികളെ കൂട്ടക്കൊല ചെയ്യുകയാണെന്ന് സുനില്‍കുമാര്‍ ആരോപിച്ചു. എന്നാല്‍ ആവശ്യത്തിന് മരുന്നുകള്‍ ആശുപത്രികളില്‍ ഉണ്ടെന്ന് മന്ത്രി ശിവകുമാര്‍ മറുപടി നല്‍കി.
ഡിജിപി ജേക്കബ് തോമസിനെതിരെ മന്ത്രി മഞ്ഞളാംകുഴി അലി. ജേക്കബ് തോമസ് സര്‍ക്കാരിനെ വേട്ടയാടുന്നുവെന്നും ആരുടെയോ ഉപദേശത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നും അലി സഭയില്‍ പറഞ്ഞു. താനാണ് മുഖ്യമന്ത്രിയെങ്കില്‍ ജേക്കബ് തോമസ് വീട്ടിലിരുന്നേനേയെന്നും അലി പറഞ്ഞു.