അഴിമുഖം പ്രതിനിധി
നോട്ട് പ്രതിസന്ധി ശക്തമായി തുടരുന്നു. ജനങ്ങളുടെ ദൈനംദിനജീവിതം വലിയ പ്രതിസന്ധിയില്‍ തന്നെയാണ്. പണം ആവശ്യപ്പെട്ട് ബാങ്കുകള്‍ റിസര്‍വ് ബാങ്കിനെ സമീപിക്കുന്നുണ്ട്. എന്നാല്‍ അത്ര അനുകൂല മറുപടിയല്ല ലഭിക്കുന്നത്. പണ നിയന്ത്രണം കുറേ കാലത്തേയ്ക്ക് കൂടി തുടരുമെന്നാണ് റിസര്‍വ് ബാങ്ക് അറിയിക്കുന്നത്. ഡിജിറ്റല്‍ ട്രാന്‍സാക്ഷന് ഉപഭോക്താക്കളെ പ്രേരിപ്പിക്കാനും കറന്‍സി ഇടപാടുകള്‍ പരമാവധി കുറയ്ക്കാനുമാണ് റിസര്‍വ് ബാങ്കിന്‌റെ നിര്‍ദ്ദേശമെന്ന് പൊതുമേഖലാ ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നു.
പാല്‍ കൊണ്ടുവരുന്നവര്‍, പത്രം കൊണ്ടുവരുന്നവര്‍, വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്കെല്ലാം മാസാദ്യം കറന്‍സി നോട്ടുകളായാണ് ശമ്പളം നല്‍കുന്നത്. ഇതെല്ലാം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയോ നെറ്റ് ബാങ്കിംഗ് വഴിയോ നല്‍കണമെന്നാണ് നിര്‍ദ്ദേശം. പൂര്‍ണമായും ഇലക്ട്രോണിക് ട്രാന്‍സാക്ഷന്‍. അതേസമയം ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ ആര്‍ബിഐ വൃത്തങ്ങള്‍ തയ്യാറായില്ലെന്ന് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നോട്ട് പിന്‍വലിയ്ക്കല്‍ നടപടിയ്ക്ക് ശേഷം രാജ്യത്തെ ബാങ്കുകള്‍ക്ക് എട്ട് ലക്ഷം കോടി രൂപ നിക്ഷേപമായി ലഭിച്ചെന്ന് റിസര്‍വ് ബാങ്ക് പറയുന്നു. അതേസമയം പുതിയ 500, 2000 നോട്ടുകളുടെ കണക്ക് സംബന്ധിച്ച് വിവരമില്ല.
കച്ചവടത്തെ സാരമായി ബാധിച്ച് തുടങ്ങിയതിനെ തുടര്‍ന്ന് അസാധുവാക്കിയ പഴയ 500, 1000 നോട്ടുകള്‍ പല ചെറുകിട കച്ചവടക്കാരും സ്വീകരിക്കുന്നുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരുകയാണെന്നമും ഡെബിറ്റ് കാഡുകളും നെറ്റ് ബാങ്കിംഗും പരമാവധി ഉപയോഗപ്പെടുത്താന്‍ ആളുകളെ പ്രേരിപ്പിക്കുകയാണെന്നും ആണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ കഴിഞ്ഞയാഴ്ച പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഇത് ഇന്ത്യയെ വികസിത രാജ്യങ്ങളുടെ രീതിയില്‍ എത്തിക്കുമെന്നും ഉര്‍ജിത് പട്ടേല്‍ അഭിപ്രായപ്പെട്ടു.